സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം; പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് 30 ലക്ഷം; ഏറ്റവു കൂടുതല്‍ അപ്പീല്‍ തിരുവനന്തപുരം ജില്ലയില്‍ നിന്ന്

തൃശൂര്‍ : തൃശൂരില്‍ പുരോഗമിക്കുന്ന സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ അപ്പീല്‍ പ്രളയം. മത്സരാര്‍ത്ഥികള്‍ നല്‍കിയ അപ്പീലുകള്‍ വഴി പൊതുവിദ്യാഭ്യാസ വകുപ്പിന് ലഭിച്ചത് 30 ലക്ഷത്തിലധികം രൂപയാണ്. ശനിയാഴ്ച രാത്രി വരെയുള്ള കണക്കുകള്‍ പ്രകാരം 402 അപ്പീലുകളാണ് ഇത്തവണ അനുവദിക്കപ്പെട്ടത്.

ഓരോ അപ്പീലിനും 10,000 രൂപ വീതമാണ് കെട്ടിവയ്‌ക്കേണ്ടത്.അനുവദിച്ച 402 അപ്പീലുകളില്‍ നിന്നായി ലഭിച്ച തുകയില്‍, നിബന്ധനകള്‍ പാലിച്ച 101 പേര്‍ക്ക് പണം തിരികെ നല്‍കി.

ബാക്കി 30.1 ലക്ഷം രൂപ നിലവില്‍ വിദ്യാഭ്യാസ വകുപ്പിന്റെ കൈവശമുണ്ട്. പ്ലാന്‍ ഫണ്ട് കുറവായതിനാല്‍ ഈ തുക കലോത്സവ നടത്തിപ്പിനായി തന്നെ ഉപയോഗിക്കാനാണ് വകുപ്പിന്റെ തീരുമാനം.എ ഗ്രേഡ് ലഭിക്കുന്നതിനൊപ്പം, സ്വന്തം ജില്ലയില്‍ ഒന്നാം സ്ഥാനത്തെത്തിയ കുട്ടിയേക്കാള്‍ കൂടുതല്‍ മാര്‍ക്ക് നേടുകയും ചെയ്താല്‍ മാത്രമേ കെട്ടിവച്ച 10,000 രൂപ തിരികെ ലഭിക്കൂ.

ഇതുവരെ ആകെ 402 അപ്പീലുകളാണ് ലഭിച്ചത് .കഴിഞ്ഞ തവണ ഇത് 325 ആയിരുന്നു.ഇത്തവണ മത്സരിച്ച 2,432 കുട്ടികളില്‍ ഡി.ഡി.ഇ മാര്‍ വഴി 339 ഉം , കോടതി വഴി 49 ഉം , ബാലാവകാശ കമ്മീഷന്‍ വഴി 14 ഉം അപ്പീലുകള്‍ ലഭിച്ചു.

എച്ച്.എസ്.എസ് (208), ഹൈസ്‌കൂള്‍ (176), സംസ്‌കൃതോത്സവം (9), അറബിക് കലോത്സവം (9). ഏറ്റവും കൂടുതല്‍ അപ്പീലുകള്‍ എത്തിയത് തലസ്ഥാന ജില്ലയായ തിരുവനന്തപുരത്ത് നിന്നാണ്. ജില്ല തിരിച്ചുളള കണക്കിങ്ങനെയാണ് തിരുവനന്തപുരം: 59,കോഴിക്കോട്: 58, തൃശ്ശൂര്‍: 48,ഇടുക്കി: 12 (ഏറ്റവും കുറവ്)ഇനങ്ങളില്‍ സംഘനൃത്തവും ഒപ്പനയുമാണ് അപ്പീലുകളുടെ എണ്ണത്തില്‍ മുന്നില്‍ നില്‍ക്കുന്നത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.