കോടികളുടെ നിക്ഷേപ തട്ടിപ്പില്‍ പിടിമുറുക്കി ക്രൈംബ്രാഞ്ച്; പുതുവര്‍ഷത്തില്‍ ക്രൈംബ്രാഞ്ചിന്റെ വക 18 കേസുകള്‍! മെല്‍ക്കര്‍ ഫിനാന്‍സും നെടുമ്പറമ്പില്‍ നിധിയും കുടുങ്ങി

തിരുവനന്തപുരം :പുതുവർഷദിനത്തിൽ സംസ്ഥാന ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തത് 18 എഫ് ഐ ആറുകൾ. ഇത്രയധികം കേസുകൾ ഒരു ദിവസം രജിസ്റ്റർ ചെയ്യുക സാധാരണമല്ല.സംസ്ഥാന ക്രൈംബ്രാഞ്ചിനു സംസ്ഥാനത്ത് ഒരു പോലീസ് സ്റ്റേഷനാണു ള്ളത്.തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്തുള്ള ക്രൈംബ്രാഞ്ച് ഡയറക്ടറേറ്റിലാണ് ഈ പോലീസ് സ്റ്റേഷൻ പ്രവർത്തിക്കുന്നത്.

2026 ജനുവരി ഒന്നിന് രജിസ്റ്റർ ചെയ്ത ഈ കേസുകളെല്ലാം സാമ്പത്തിക തട്ടിപ്പ് കേസുകളാണ്. നേരത്തെ വിവിധ പോലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത കേസുകൾ സംസ്ഥാന പോലീസ് മേധാവിയുടെ ഉത്തരവ് പ്രകാരം അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറുന്നത്തോടെയാണ് ഈ കേസുകൾ ക്രൈംബ്രാഞ്ച് പോലീസ് സ്റ്റേഷനിൽ വീണ്ടും രജിസ്റ്റർ ചെയ്യുന്നത്.

രജിസ്റ്റർ ചെയ്ത 18 കേസുകളിൽ 13എണ്ണം തൃശൂർ നഗരത്തിലെ മാരാർ റോഡിൽ ആസ്ഥാന ഓഫീസുള്ള മെൽക്കർ ഫിനാൻസ് ആൻഡ് ലീസിങ് പ്രൈവറ്റ് ലിമിറ്റഡിനെ പ്രതിയാക്കിയുള്ളതാണ്. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചശേഷം മുതലും പലിശയും നൽകാതെ കബളിപ്പിച്ചെന്നതാണ് കേസുകളുടെയെല്ലാം രത്‌നചുരുക്കം. സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തിച്ചിരുന്ന ശാഖകൾ മുഖേന കോടിക്കണക്കിനു രൂപയുടെ തട്ടിപ്പാണ് സ്ഥാപനം നടത്തിയിരിക്കുന്നത്. സ്ഥാപനമുടമയും ഡയറക്ടർമാരും കേസിൽ പ്രതികളാണ്.

നെടുമ്പറമ്പിൽ നിധി ലിമിറ്റഡ് നടത്തിയ തട്ടിപ്പാണ് മറ്റുകേസുകൾക്ക് ആധാരം. ഉയർന്ന പലിശ വാഗ്ദാനം ചെയ്ത് നിക്ഷേപം സ്വീകരിച്ചശേഷം ഉപഭോക്താക്കളെ കബളിപ്പിച്ചു പണം തട്ടുകയായിരുന്നു ഇവരുടെയും പ്രവർത്തന രീതി. സ്ഥാപനത്തിന്റെ ചെയർമാനുംമാനേജിങ് ഡയറക്ടറും ഡയറക്ടർമാരുമാണ് എല്ലാ കേസുകളിലെയും പ്രതികൾ.

പത്തനംതിട്ട ജില്ലയിലെ തിരുവല്ലയിലാണ് നെടുമ്പറമ്പിൽ നിധി ലിമിറ്റഡിന്റെ രജിസ്റ്റേർഡ്‌ ഓഫീസ്. ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപനമായി 2018ലാണ് ഇത് രജിസ്റ്റർ ചെയ്യുന്നത്.ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്ത കേസുകളുടെ അന്വേഷണം ക്രൈംബ്രാഞ്ചിന്റെ വിവിധ യൂണിറ്റുകളിലാണ് നടത്തുക.

ക്രൈംബ്രാഞ്ച് ആസ്ഥാന ഡിവൈ എസ് പിയും പോലീസ് സ്റ്റേഷൻ എസ് എച് ഒ യുമായ വി ടി റാസിത് ആണ് കേസുകളെല്ലാം രജിസ്റ്റർ ചെയ്തിട്ടുള്ളത്

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.