ദുബായിലെ പ്രതിശ്രുത വരന്‍ ആഗ്രഹിച്ചത് ഒരു കാറും 50 പവന്‍ സ്വര്‍ണവും; ബ്ലേഡ് പലിശക്കാരുടെ തന്ത്രപരമായ നീക്കത്തില്‍ അതൊന്നും കിട്ടില്ലെന്ന് ഉറപ്പിച്ച കൊല്ലത്തുകാരന്‍; ഈ വിവാഹ പിന്മാറ്റം അസാധാരണം; ഗള്‍ഫുകാരന്‍ അകത്താകും; കല്ലമ്പലത്തെ കല്യാണം മുടങ്ങല്‍ കേസായി

തിരുവനന്തപുരം: ബ്ലേഡ് മാഫിയയുടെ ഭീഷണിമൂലം വിവാഹത്തില്‍ നിന്നും പ്രതിശ്രുത വരന്‍ പിന്മാറിയ വിഷമം കാരണം ആത്മഹത്യയ്ക്ക് ശ്രമിച്ച യുവതി റൂറല്‍ ജില്ലാ പോലീസ് മേധാവിയെ കണ്ടു പരാതി നല്‍കി. അന്വേഷണം ഊര്‍ജി തപ്പെടുത്തണമെന്നാണ് പരാതിയിലെ ആവശ്യം. അമ്മയോടൊപ്പമാണ് യുവതി ജില്ലാ പോലീസ് മേധാവി കെ എസ് സുദര്‍ശനെ കാണാന്‍ എത്തിയത്. അന്വേഷണം വിട്ടുവീഴ്ചയില്ലാതെ നടത്തുമെന്ന് അദ്ദേഹം ഇരുവര്‍ക്കും ഉറപ്പുനല്‍കി.

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലത്ത് കഴിഞ്ഞ 19നാണ് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. കൊല്ലം സ്വദേശിയുമായി ഇവരുടെ വിവാഹം ഈ മാസം നടത്താന്‍ നിശ്ചയിച്ചിരുന്നു. ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കുകയും ആളുകളെ ക്ഷണിക്കുകയും ചെയ്തിരുന്നു. ഇതിനിടെയാണ് കഴിഞ്ഞ മാസമാദ്യം ഒരു സംഘമാളുകള്‍ യുവതിയുടെ വീട്ടിലെത്തുന്നത്. ഒരു സ്ത്രീ അടക്കം എട്ടുപേര്‍ അടങ്ങുന്ന സംഘം യുവതിയെയും അമ്മയെയും അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു. അമ്മ പണം നല്‍കാന്‍ ഉണ്ടെന്നും ഇതു തന്നില്ലെങ്കില്‍ കല്യാണം മുടക്കുമെന്നും ഭീഷണിപ്പെടുത്തിയ സംഘം സമീപവീടുകളില്‍ കയറിയും അമ്മയ്ക്കും മകള്‍ക്കുമെതിരെ അപവാദം പ്രചരിപ്പിച്ചു.

പിന്നീട് ഈ സംഘം കൊല്ലത്തുള്ള വരന്റെ വീട്ടിലെത്തിയും ഭീഷണി മുഴക്കി. പറഞ്ഞ സ്ത്രീധനം വധുവിന്റെ വീട്ടുകാര്‍ തരില്ലെന്നും അവര്‍ ലക്ഷക്കണക്കിന് രൂപ തങ്ങള്‍ക്ക് തരാനുണ്ടെന്നും ഇവര്‍ അറിയിച്ചു. ഒരു കാറും 50 പവന്‍ സ്വര്‍ണവും സ്ത്രീധനമായി നല്‍കാമെന്ന് വധുവിന്റെ അമ്മ ഉറപ്പു നല്‍കിയിരുന്നു. എന്നാല്‍ ഇത് ലഭിക്കാന്‍ സാധ്യതയില്ലെന്ന കാരണംകാട്ടി ഭാവി വരന്‍ വിവാഹത്തില്‍ നിന്നും പിന്മാറി. ഗള്‍ഫില്‍ ജോലിനോക്കുന്ന ആളായിരുന്നു വരന്‍. തുടര്‍ന്നായിരുന്നു യുവതിയുടെ ആത്മഹത്യാശ്രമം. സമയത്തിന് ആശുപത്രിയില്‍ എത്തിച്ച് ആവശ്യമായ ചികിത്സ നല്‍കിയതിനാലാണ് യുവതി രക്ഷപ്പെട്ടത്.

യുവതിയുടെ അമ്മ ഒരു ലക്ഷം രൂപ പലിശയ്ക്ക് വാങ്ങിയിരുന്നു. അവരാണ് ഇരുവരുടെയും വീടുകളില്‍ എത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്. പ്രതിമാസം 10,000 രൂപയായിരുന്നു പലിശ. ഭര്‍ത്താവ് മരണപ്പെട്ടതോടെ പലിശ മുടങ്ങി. അതോടെയാണ് ബ്ലേഡ് പലിശക്കാര്‍ പ്രശ്‌നമുണ്ടാക്കിയത്.നേരത്തെയും ഇവര്‍ വീട്ടിലെത്തി പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയിരുന്നു. വാങ്ങിയ പണത്തിന്റെ ഒട്ടേറെ മടങ്ങ് തുക പലിശയിനത്തില്‍ നല്‍കി കഴിഞ്ഞതായി യുവതിയുടെ അമ്മ പറയുന്നു.

ഈ സംഭവവുമായി ബന്ധപ്പെട്ട് കല്ലമ്പലം പോലീസ് മൂന്ന് കേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. എന്നാല്‍ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല.എല്ലാവരും മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയിരിക്കുകയാണെന്ന് പോലീസ് പറയുന്നു. അമിത പലിശയ്ക്ക് പണം കടം കൊടുത്തതി നും വീടുകയറി ബഹളമുണ്ടാക്കിയതിനും ആണ് ഒരു കേസ്.ഒരു സ്ത്രീയടക്കം 8 പേരാണ് കേസിലെ പ്രതികള്‍. പ്രതിശ്രുതവരനെതിരെ രണ്ടു കേസുകളാണ് കല്ലമ്പലം പോലീസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. സ്ത്രീധനം ആവശ്യപ്പെട്ടതിനാണ് ഒരു കേസ്.

ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കഴിയുമോ എന്ന കാര്യത്തില്‍ നിയമോപദേശം തേടാന്‍ ജില്ലാ പോലീസ് മേധാവി കല്ലമ്പലം പോലീസിന് നിര്‍ദ്ദേശം നല്‍കി. നിയമോപദേശം അനുകൂലമായാല്‍ യുവാവിനെതിരെ ആത്മഹത്യാ പ്രേരണയ്ക്ക് പ്രത്യേകം കേസെടുക്കും. കേസിന്റെ അന്വേഷണ മേല്‍നോട്ടം റൂറല്‍ അഡിഷണല്‍ എസ്പി ജെ കെ ദിനിലിന് കൈ മാറിയിട്ടുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.