ശബരിമല സ്വര്‍ണ്ണക്കൊളള കേസില്‍ എസ്ഐടിക്കെതിരെ ഹൈക്കോടതി; ശങ്കരദാസിന്റെ അറസ്റ്റ് വൈകുന്നത് എന്തുകൊണ്ട്? പ്രതി ചേര്‍ത്ത അന്ന് മുതല്‍ ആശുപത്രിയില്‍ കിടക്കുകയാണെന്നും മകന്‍ എസ്പിയായതുകൊണ്ടാണോയെന്നും കോടതിയുടെ ശരങ്ങള്‍

കൊച്ചി : ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ അന്വേഷണസംഘമായ എസ്ഐടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി വീണ്ടും രംഗത്ത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ തൊടാന്‍ മടിക്കുന്ന പോലീസിന്റെ ഇരട്ടത്താപ്പിനെയാണ് ജസ്റ്റിസ് ബദ്റുദ്ദീന്‍ ഉള്‍പ്പെട്ട ബെഞ്ച് അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്.

ദേവസ്വം ബോര്‍ഡ് മുന്‍ അംഗം കെ.പി. ശങ്കരദാസിനെ അറസ്റ്റ് ചെയ്യാത്തതിലാണ് കോടതി രോഷം പ്രകടിപ്പിച്ചത്. പ്രതിചേര്‍ക്കപ്പെട്ട അന്ന് മുതല്‍ ശങ്കരദാസ് ആശുപത്രിയില്‍ കിടക്കുകയാണെന്നും, അദ്ദേഹത്തിന്റെ മകന്‍ പോലീസ് എസ്പിയായതുകൊണ്ടാണ് ഈ ‘സൗകര്യം’ ലഭിക്കുന്നതെന്നും കോടതി തുറന്നടിച്ചു. ‘ഈ സംസ്ഥാനത്ത് എന്ത് അസംബന്ധമാണ് നടക്കുന്നത്?’ എന്ന് ചോദിച്ച കോടതി, ഉന്നതരെ ഒഴിവാക്കി ചെറിയ ഇരകളെ പിടിക്കുന്ന രീതി അംഗീകരിക്കാനാവില്ലെന്നും വ്യക്തമാക്കി.

മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ ജാമ്യാപേക്ഷ പരിഗണിക്കവെ, അദ്ദേഹത്തിന് സ്വര്‍ണ്ണക്കൊള്ളയുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിയാനാകില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എല്ലാ കാര്യങ്ങളും ഉണ്ണികൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിക്കാനായിരുന്നെങ്കില്‍ പിന്നെ എന്തിനാണ് ഒരു ദേവസ്വം ബോര്‍ഡ് എന്ന് കോടതി പരിഹസിച്ചു.

ശ്രീകോവില്‍ വാതില്‍ സ്വര്‍ണ്ണം പൂശിയത് താനാണെന്നും അതിന് 35 ലക്ഷം രൂപ ചെലവായെന്നും പ്രതിയായ ഗോവര്‍ദ്ധന്‍ വാദിച്ചു. താന്‍ ഒരു അയ്യപ്പഭക്തനാണെന്നും രേഖകള്‍ കൈവശമുണ്ടെന്നും ഇയാള്‍ അവകാശപ്പെട്ടെങ്കിലും കോടതി ജാമ്യഹര്‍ജി വിധി പറയാനായി മാറ്റി.

കൊല്ലം പ്രിന്‍സിപ്പല്‍ കോടതിയില്‍ കെ.പി. ശങ്കരദാസ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ അദ്ദേഹം ഐസിയുവില്‍ ബോധമില്ലാതെ കിടക്കുകയാണെന്ന് പ്രതിഭാഗം വാദിച്ചു. എന്നാല്‍, കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ശങ്കരദാസിന്റെ മെഡിക്കല്‍ രേഖകള്‍ ജനുവരി 14-ന് ഹാജരാക്കാന്‍ കോടതി നിര്‍ദ്ദേശിച്ചു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.