അന്‍വറിനെ വിട്ടയച്ചത് ‘ഹോം വര്‍ക്കിന്’; ഇഡി വല മുറുക്കുന്നു, അറസ്റ്റ് ഏത് നിമിഷവും; ബിനാമി ഇടപാടുകളില്‍ മറുപടിയില്ലാതെ എംഎല്‍എ; അറസ്റ്റ് വാര്‍ത്ത നല്‍കിയവര്‍ ക്ഷമ ചോദിച്ചു; പി.വി. അന്‍വര്‍ ‘ഡെയ്ഞ്ചര്‍ സോണില്‍’ തന്നെ

കൊച്ചി: പി.വി. അന്‍വര്‍ എംഎല്‍എയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്ത് വിട്ടയച്ചെങ്കിലും ഇപ്പോഴും ‘ഡേയ്ഞ്ചര്‍ സോണില്‍’ തന്നെയാണ്. എട്ടു മണിക്കൂര്‍ നീണ്ട മാരത്തണ്‍ ചോദ്യം ചെയ്യലിന് ശേഷം അന്‍വറിനെ വിട്ടയച്ചത് അദ്ദേഹം നല്‍കിയ മൊഴികളും രേഖകളും വിശദമായി വിലയിരുത്താനാണെന്ന് ഇഡി വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. ആസ്തിയിലെ 50 കോടിയുടെ കുതിച്ചുചാട്ടത്തിന് കൃത്യമായ മറുപടി നല്‍കാന്‍ അന്‍വറിന് കഴിയാത്ത സാഹചര്യത്തില്‍, രണ്ടാം ഘട്ട ചോദ്യം ചെയ്യലിന് പിന്നാലെ അറസ്റ്റിലേക്ക് നീങ്ങാനാണ് സാധ്യത.

മാധ്യമങ്ങള്‍ക്ക് അബദ്ധം ഇന്നലെ ചോദ്യം ചെയ്യല്‍ നീണ്ടുപോയതോടെ അന്‍വറിനെ അറസ്റ്റ് ചെയ്തു എന്ന രീതിയില്‍ ചില മാധ്യമങ്ങള്‍ വാര്‍ത്ത നല്‍കിയിരുന്നു. എന്നാല്‍ മണിക്കൂറുകള്‍ക്ക് ശേഷം അദ്ദേഹം ഇഡി ഓഫീസിന് പുറത്തേക്ക് വന്നതോടെ ഈ മാധ്യമങ്ങള്‍ പുലിവാലു പിടിച്ചു. തെറ്റായ വാര്‍ത്ത നല്‍കിയവര്‍ തിരുത്തല്‍ നല്‍കുകയും ക്ഷമാപണം നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍, ഈ സാങ്കേതികമായ ആശ്വാസമല്ലാതെ അന്‍വറിന് മുന്നില്‍ മറ്റ് വഴികളില്ല. കേന്ദ്ര ഏജന്‍സിയുടെ അറസ്റ്റ് ഭീഷണി തന്റെ തലയ്ക്ക് മുകളിലുണ്ടെന്ന കൃത്യമായ ബോധ്യം അന്‍വറിനുമുണ്ട്.

2016-ല്‍ 14 കോടിയായിരുന്ന ആസ്തി 2021-ല്‍ 64 കോടിയായി മാറിയത് എങ്ങനെ എന്നതിന് ‘ബിസിനസ് ലാഭം’ എന്ന പുകമറയ്ക്കപ്പുറം തെളിവ് ഹാജരാക്കാന്‍ അന്‍വറിന് സാധിച്ചിട്ടില്ല. ഡ്രൈവര്‍ സിയാദിന്റെയും സഹോദരപുത്രന്‍ അഫ്താബ് ഷൗക്കത്തിന്റെയും പേരില്‍ നടന്ന ഇടപാടുകള്‍ അന്‍വറിന്റേത് തന്നെയാണെന്ന് സ്ഥാപിക്കുന്ന രേഖകള്‍ റെയ്ഡില്‍ ഇഡിക്ക് ലഭിച്ചിട്ടുണ്ട്. മതിയായ ഈടില്ലാതെ മലപ്പുറം കെഎഫ്സിയില്‍ നിന്ന് വായ്പ തട്ടാന്‍ ഉദ്യോഗസ്ഥരെ സ്വാധീനിച്ചു എന്ന ആരോപണവും അന്‍വറിനെ പ്രതിക്കൂട്ടിലാക്കുന്നു.

ആരോഗ്യകാരണങ്ങള്‍ പറഞ്ഞ് ഡിസംബര്‍ 31-ന് ഹാജരാകാതെ ഒഴിഞ്ഞുമാറിയ അന്‍വറിനെ ഇഡി പൂട്ടിയത് വ്യക്തമായ ഹോം വര്‍ക്കിന് ശേഷമാണ്. ഇന്നലെ നല്‍കിയ മൊഴികളിലെ വൈരുദ്ധ്യങ്ങള്‍ കണ്ടെത്തിയാല്‍ അടുത്ത തവണ ഇഡി ഓഫീസിലേക്ക് കയറുന്നത് അറസ്റ്റ് വാറന്റുമായിട്ടായിരിക്കും എന്നാണ് സൂചന. ഇന്നലെ രാവിലെ 11 മണിക്ക് കൊച്ചിയിലെ ഇ.ഡി. ഓഫീസില്‍ ഹാജരായ അദ്ദേഹത്തെ വൈകീട്ട് ഏഴരയോടെയാണ് വിട്ടയച്ചത്. അന്‍വര്‍ നല്‍കിയ മൊഴികള്‍ വിശദമായി പരിശോധിച്ച ശേഷം വീണ്ടും വിളിപ്പിക്കാനാണ് ഇ.ഡിയുടെ തീരുമാനം.

അന്‍വറിന്റെ ആസ്തിയില്‍ അഞ്ചു വര്‍ഷത്തിനിടെയുണ്ടായ 50 കോടിയോളം രൂപയുടെ വര്‍ധനവിലാണ് ഇ.ഡി പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിച്ചത്. 2016-ല്‍ 14.38 കോടി രൂപയായിരുന്ന ആസ്തി 2021-ല്‍ 64.14 കോടിയായി വര്‍ധിച്ചതിനെക്കുറിച്ച് ഇ.ഡി ആരാഞ്ഞു. എന്നാല്‍, ബിസിനസ് വരുമാനമാണ് ഇതെന്നായിരുന്നു അന്‍വറിന്റെ വാദം. ഇതില്‍ കൂടുതല്‍ വ്യക്തത വരുത്താന്‍ രേഖകള്‍ ഹാജരാക്കാന്‍ ഇ.ഡി നിര്‍ദ്ദേശിച്ചിട്ടുണ്ട്. മതിയായ ഈടില്ലാതെ ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കോടികള്‍ വായ്പയെടുത്തെന്ന വ്യവസായി മുരുഗേഷ് നരേന്ദ്രന്റെ പരാതിയെത്തുടര്‍ന്നാണ് അന്വേഷണം ഇ.ഡിയിലേക്ക് എത്തിയത്.

ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കി പുറത്തിറങ്ങിയ അന്‍വര്‍ മാധ്യമങ്ങളോട് പ്രതികരിക്കാന്‍ തയ്യാറായില്ല. അതേസമയം, അന്‍വറിനെ അറസ്റ്റ് ചെയ്തുവെന്ന് ചില ഓണ്‍ലൈന്‍ പോര്‍ട്ടലുകള്‍ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ചത് ഇന്നലെ രാത്രിയോടെ വലിയ ചര്‍ച്ചയായിരുന്നു. ഇ.ഡി. അറസ്റ്റ് നടപടികളിലേക്ക് നീങ്ങാനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.