ചാനല്‍ ചര്‍ച്ചകളിലെ ഇടത് ശബ്ദം ഇനി ബിജെപിക്ക് വേണ്ടി! റെജി ലൂക്കോസിനെ ഷാളിട്ട് സ്വീകരിച്ച് രാജീവ് ചന്ദ്രശേഖര്‍

തിരുവനന്തപുരം : മലയാള ചാനല്‍ ചര്‍ച്ചകളിലെ പരിചിതമായ മുഖവും ഇടത് സഹയാത്രികനുമായ റെജി ലൂക്കോസ് ബിജെപിയില്‍ ചേര്‍ന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അദ്ദേഹത്തിന് അംഗത്വം നല്‍കി സ്വീകരിച്ചു.

ബിജെപിയുടെ വികസന ആശയങ്ങളില്‍ പ്രതീക്ഷയുണ്ടെന്നും ഉത്തരേന്ത്യയില്‍ ബിജെപി നടത്തിയ മാറ്റങ്ങള്‍ നേരിട്ട് കണ്ടറിഞ്ഞതാണെന്നും റെജി ലൂക്കോസ് പറഞ്ഞു. കേരളത്തിലെ യുവാക്കള്‍ നാടുവിടുകയാണെന്നും ഇങ്ങനെ പോയാല്‍ കേരളം ഒരു ‘വൃദ്ധാലയം’ ആയി മാറുമെന്നും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

സിപിഎം ഇപ്പോള്‍ വര്‍ഗീയത പറയുകയാണെന്നും കാലഹരണപ്പെട്ട ആശയങ്ങള്‍ കൊണ്ട് കേരളത്തിന് പ്രയോജനമില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

എന്നാല്‍ റെജി ലൂക്കോസ് പാര്‍ട്ടിയുടെ ഒരു ഘടകത്തിലും അംഗമായിരുന്നില്ലെന്ന് സിപിഎം കോട്ടയം ജില്ലാ കമ്മിറ്റി വ്യക്തമാക്കി. സ്വയം പ്രഖ്യാപിത ഇടത് സഹയാത്രികനായി ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് ഇദ്ദേഹത്തിന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്നും പാര്‍ട്ടി അറിയിച്ചു. അമേരിക്കയില്‍ പത്രപ്രവര്‍ത്തകനായിരുന്ന റെജി ലൂക്കോസ് മുഖ്യമന്ത്രി പിണറായി വിജയനുമായി വ്യക്തിപരമായ അടുപ്പം പുലര്‍ത്തിയിരുന്ന വ്യക്തിയാണെന്നായിരുന്നു അവകാശപ്പെട്ടിരുന്നത്.

പാര്‍ട്ടിയുടെ കൈരളി ടിവി, ദേശാഭിമാനി എന്നിവയുമായി സഹകരിച്ചിരുന്നു. എന്നാല്‍മുനമ്പം വഖഫ് വിഷയത്തില്‍ മോദി സര്‍ക്കാരിന്റെ ഭേദഗതി ബില്ലിനെ അനുകൂലിച്ച് സംസാരിച്ചത് സിപിഎം കേന്ദ്രങ്ങളില്‍ വലിയ അതൃപ്തി ഉണ്ടാക്കിയിരുന്നു.കൂടുതല്‍ പ്രമുഖര്‍ വരും ദിവസങ്ങളില്‍ ബിജെപിയില്‍ ചേരുമെന്നും രാജീവ് ചന്ദ്രശേഖര്‍ അവകാശപ്പെട്ടു.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.