ശബരിമല സ്വര്‍ണക്കൊള്ള: പത്മകുമാര്‍ കുടുങ്ങിയത് സ്വന്തം കൈപ്പടയിലെ തിരുത്തലില്‍; 192 പവന്‍ സ്വര്‍ണത്തിന്റെ കവര്‍ച്ചാക്കഥ; പത്മകുമാറിന് ജാമ്യമില്ല

കൊല്ലം: ശബരിമല സന്നിധാനത്തെ ദ്വാരപാലക ശില്പങ്ങളില്‍ നിന്ന് സ്വര്‍ണ്ണം മോഷ്ടിച്ചെന്ന അതീവ ഗുരുതരമായ കേസില്‍ മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന് ജാമ്യമില്ല. തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുള്ളതിനാലും കുറ്റത്തിന്റെ ഗൗരവം കണക്കിലെടുത്തുമാണ് കൊല്ലം വിജിലന്‍സ് കോടതി ജാമ്യാപേക്ഷ തള്ളിയത്.
ദ്വാരപാലക വിഗ്രഹങ്ങളില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ പാളികളില്‍ വലിയൊരു ഭാഗം മോഷ്ടിക്കപ്പെട്ടുവെന്നാണ് കേസ്. പത്മകുമാറിന്റെ ഭരണകാലത്ത് നടന്ന നവീകരണത്തിന്റെ മറവില്‍ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണ്ണം തട്ടിയെടുത്തു എന്ന ആരോപണം പ്രാഥമിക പരിശോധനയില്‍ തന്നെ ശരിയാണെന്ന് വ്യക്തമായി. ഉന്നത രാഷ്ട്രീയ സ്വാധീനമുള്ള പത്മകുമാറിനെ മോചിപ്പിക്കുന്നത് അന്വേഷണത്തെ അട്ടിമറിക്കുമെന്ന് വിജിലന്‍സ് പ്രോസിക്യൂഷന്‍ വാദിച്ചു. ചോദ്യം ചെയ്യലിനോട് അദ്ദേഹം മുന്‍പ് സഹകരിക്കാതിരുന്നതും സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുള്ളതും കോടതി ഗൗരവത്തോടെ കണ്ടു. ഹൈക്കോടതിയിലും ഇതു സംബന്ധിച്ച റിപ്പോര്‍ട്ടുണ്ട്.
ശ്രീകോവില്‍ വാതില്‍പ്പാളികള്‍ സ്വര്‍ണ്ണം പൂശിയതാണെന്ന ഔദ്യോഗിക ശുപാര്‍ശയിലെ ‘സ്വര്‍ണ്ണം’ എന്ന വാക്ക് പത്മകുമാര്‍ നേരിട്ട് വെട്ടിമാറ്റിയെന്ന് എസ്.ഐ.ടി കണ്ടെത്തി. പകരം ‘ചെമ്പ് പാളികള്‍’ എന്ന് സ്വന്തം കൈപ്പടയില്‍ എഴുതിച്ചേര്‍ത്തു. ഇത് സ്വര്‍ണ്ണം തട്ടിയെടുക്കാനായി നടത്തിയ ബോധപൂര്‍വ്വമായ നീക്കമാണെന്ന് അന്വേഷണ സംഘം ഹൈക്കോടതിയെ അറിയിച്ചു. രേഖകളില്‍ വരുത്തിയ തിരുത്തലുകള്‍ പത്മകുമാറിന്റേതാണോ എന്ന് ഉറപ്പാക്കാന്‍ അദ്ദേഹത്തിന്റെ ഒപ്പും കൈയക്ഷരവും ഫോറന്‍സിക് പരിശോധനയ്ക്ക് അയച്ചു. ടൈപ്പിംഗ് പിശക് തിരുത്തിയതാണെന്ന പത്മകുമാറിന്റെ വാദങ്ങള്‍ പച്ചക്കള്ളമാണെന്ന് അന്വേഷണ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
തന്ത്രിയെ പ്രതിക്കൂട്ടിലാക്കി രക്ഷപ്പെടാനുള്ള ചില രാഷ്ട്രീയ നീക്കങ്ങള്‍ പാളി. സ്വര്‍ണ്ണക്കൊള്ളയില്‍ തന്ത്രിക്ക് പങ്കില്ലെന്നും അദ്ദേഹം ആചാരപരമായ കാര്യങ്ങളില്‍ മാത്രമാണ് ശ്രദ്ധിച്ചതെന്നും എസ്.ഐ.ടി കണ്ടെത്തി. ഇതോടെ കണ്ഠരര് കുടുംബത്തിനെതിരെ നടന്ന സൈബര്‍ ആക്രമണങ്ങള്‍ക്ക് വിരാമമായി. ദ്വാരപാലക ശില്പങ്ങളില്‍ 192.52 പവന്‍ (1564.190 ഗ്രാം) സ്വര്‍ണ്ണമാണ് പൊതിഞ്ഞിരുന്നതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. കട്ടിളപ്പടികളില്‍ നിന്നും ശില്പങ്ങളില്‍ നിന്നും വേര്‍പ്പെടുത്തിയ സ്വര്‍ണ്ണത്തിന്റെ ഒരു ഭാഗം പങ്കജ് ഭണ്ഡാരിയുടെ കൈവശമുണ്ടായിരുന്നുവെന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്.
പത്മകുമാറിന് പുറമെ മുന്‍ ബോര്‍ഡ് അംഗങ്ങളായ കെ.പി. ശങ്കരദാസ്, എന്‍. വിജയകുമാര്‍ എന്നിവരും പ്രതിപ്പട്ടികയിലുണ്ട്. സ്വര്‍ണ്ണം പുറത്തു കൊണ്ടുപോകുന്നതിന് സ്വന്തം കൈപ്പടയില്‍ ‘അനുവദിക്കുന്നു’ എന്ന് പത്മകുമാര്‍ എഴുതിയത് ഗുരുതരമായ വീഴ്ചയായി കോടതി കണ്ടു. കേസില്‍ കൂടുതല്‍ ദേവസ്വം ഉദ്യോഗസ്ഥര്‍ ഉടന്‍ പിടിയിലാകുമെന്നാണ് സൂചന.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.