ആലപ്പുഴ : കായംകുളത്ത് കായലിൽ കയ്യും കാലും കെട്ടിയിട്ട നിലയിൽ വയോധികയുടെ മൃതദേഹം കണ്ടെത്തി. കനകക്കുന്ന് സ്വദേശിനി തങ്കമ്മയുടെ (80) മൃതദേഹമാണ് കായലിൽ താഴ്ത്തിയ നിലയിൽ കണ്ടെത്തിയത്. രണ്ട് ദിവസം മുൻപായിരുന്നു ഇവരെ വീട്ടിൽ നിന്ന് കാണാതായത്. തങ്കമ്മ വീട്ടിൽ തനിച്ചായിരുന്നു താമസം. മകൻ കുടുംബത്തോടൊപ്പം മറ്റൊരു വീട്ടിലും, വിവാഹിതയായ മകൾ ഭർത്താവിന്റെ വീട്ടിലുമാണ് താമസിക്കുന്നത്.
കഴിഞ്ഞ ദിവസം തങ്കമ്മയെ വീട്ടുപരിസരത്ത് കാണാതായതിനെ തുടർന്ന് നാട്ടുകാരാണ് മകളെ വിവരം അറിയിച്ചത്. തുടർന്ന് മകൾ വീട്ടിലെത്തി പരിശോധന നടത്തിയെങ്കിലും അമ്മയെക്കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ല. ഇതോടെ മകൾ കനകക്കുന്ന് പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. പോലീസ് അന്വേഷണം പുരോഗമിക്കുന്നതിനിടെ മീൻപിടിക്കാൻ പോയ തൊഴിലാളികളാണ് കായലിന് നടുവിൽ മൃതദേഹം പൊങ്ങിക്കിടക്കുന്നതായി കണ്ടത്.
ഉടൻ തന്നെ ഇവർ പോലീസിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് പോലീസും ഫയർഫോഴ്സും ചേർന്നാണ് മൃതദേഹം കരയ്ക്കെടുത്തത്. തങ്കമ്മയുടെ കയ്യും കാലും കയറുകൊണ്ട് കെട്ടിയിട്ട ശേഷം, മൃതദേഹം വെള്ളത്തിൽ പൊങ്ങി വരാതിരിക്കാൻ കല്ലിൽ കെട്ടിവെച്ചാണ് കായലിൽ താഴ്ത്തിയിരുന്നത്. മൃതദേഹത്തിൽ ആഭരണങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ കവർച്ചാ ശ്രമത്തിനിടെയുള്ള കൊലപാതകമാണോ എന്ന നിഗമനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നത്.
നിധിന് രാജിന്റെ കുടുംബത്തിന് സി.പി.എം വീട് നല്‍കും; തറക്കല്ലിടല്‍ 19-ന്


സംസ്കൃത സർവകലാശാല വിസിയെ പുറത്താക്കി ഗവർണർ; സിസാ തോമസിന് അധിക ചുമതല





