ഏറെ നാളായുള്ള ദുരിതങ്ങൾക്ക് ആശ്വാസം ; ഹർഷിന നാളെ മുതൽ സർക്കാർ ജീവനക്കാരി

തിരുവനന്തപുരം : പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങി ദുരിതമനുഭവിച്ചിരുന്ന ഹര്‍ഷിനക്ക് അനുകൂല നടപടിയെടുത്തു സര്‍ക്കാര്‍. നാളെ മുതൽ ഹര്‍ഷിനയ്ക്ക് കോഴിക്കോട് അമ്മയും കുഞ്ഞും ആശുപത്രിയില്‍ ഓഫീസ് അറ്റന്‍ഡര്‍ ആയി ജോലിയിൽ കയറാം. മുഖ്യമന്ത്രിയുമായും, ആരോഗ്യമന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചക്കൊടുവിലാണ് തീരുമാനം.

ഹർഷിനയുടെ നിയമനം അതിവേഗത്തിലാണ് നടപ്പിലാക്കിയത്. സെക്രട്ടറിയേറ്റില്‍ എത്തി മണിക്കൂറുകള്‍ക്കുള്ളിലാണ് ഹര്‍ഷിനയ്ക്ക് സര്‍ക്കാര്‍ ജോലി ഉറപ്പാക്കിയത് . നിയമന ഉത്തരവ് കൈമാറാന്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് സൂപ്രണ്ടിനെ ചുമതലപ്പെടുത്തിയിരുന്നു. ഇന്നാണ് ഹര്‍ഷിന സെക്രട്ടറിയേറ്റില്‍ എത്തി മുഖ്യമന്ത്രിയെയും ആരോഗ്യ മന്ത്രിയേയും കണ്ടത്. പിന്നാലെയാണ് ഇവര്‍ക്ക് ആശ്വാസമേകുന്ന ഉറപ്പുകളുമായി മന്ത്രിമാര്‍ രംഗത്തെത്തിയത്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ തന്ന ഉറപ്പ് ലംഘിക്കില്ലന്ന് പറഞ്ഞ മുഖ്യമന്ത്രി അര്‍ഹതപ്പെട്ട നഷ്ടപരിഹാരവും ചികിത്സ സഹായവും നല്‍കുമെന്ന് ഉറപ്പുനല്‍കിയതായി ഹര്‍ഷിന പറഞ്ഞു.

തകര്‍ന്നുവീഴാറായ ഹര്‍ഷിനയുടെ വീട് നവീകരിക്കാനും സര്‍ക്കാര്‍ സഹായം നല്‍കും. യാത്ര സൗകര്യാര്‍ഥം കോഴിക്കോട് മെഡിക്കല്‍ കോളജില്‍ തന്നെ നിയമനം നല്‍കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി ഹര്‍ഷിന നേരത്തെ പറഞ്ഞിരുന്നു. സര്‍ക്കാരിനെതിരെ സമരവുമായി തെരുവില്‍ കിടന്നപ്പോള്‍ അവഗണിച്ചു കളിയാക്കി വിട്ടവര്‍ക്ക് ഉള്ള മറുപടിയാണ് ഇതെന്നും ഹർഷിന കൂട്ടിച്ചേർത്തു.

ഹർഷിനയുടെ സമരം എൽഡിഎഫ് സർക്കാരിനെ വലിയ പ്രതിസന്ധിയിലാക്കിയിരുന്നു. തുടർന്ന് അന്നത്തെ സർക്കാർ രണ്ട് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നുവെങ്കിലും ഹർഷിന അതു സ്വീകരിച്ചിരുന്നില്ല. തുടർചികിത്സയ്ക്കായി ഭീമമായ തുക ചെലവുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർഷിന സർക്കാർ സഹായം നിരസിച്ചത്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.