പരാജയത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം ഏറ്റെടുക്കും; പിണറാായി വിരമിക്കലിന്. എംഎല്‍എ സ്ഥാനം രാജിവയ്ക്കില്ല.. പിണറായി സജീവ രാഷ്ട്രീയത്തിലേക്ക് ഇനിയില്ല; പാര്‍ട്ടി ചലിപ്പിക്കാന്‍ എം.എ. ബേബി; ഗോവിന്ദനെതിരെ മുറവിളി

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മൂന്ന് പതിറ്റാണ്ടിലേറെയായി കരുത്തുറ്റ സാന്നിധ്യമായിരുന്ന പിണറായി വിജയന്‍ സജീവ രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുന്നു. നിയമസഭാ തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിതവും കനത്തതുമായ പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പിണറായി നയപരമായ തീരുമാനങ്ങളില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ ഒരുങ്ങുന്നത്. എംഎല്‍എ സ്ഥാനം അദ്ദേഹം രാജിവയ്ക്കില്ലെങ്കിലും പാര്‍ട്ടി കാര്യങ്ങളിലോ ഭരണപരമായ നയരൂപീകരണത്തിലോ ഇനി ഇടപെടില്ലെന്നാണ് സൂചന. ഇതോടെ സിപിഎമ്മിന്റെ നിയന്ത്രണം കേന്ദ്ര കമ്മിറ്റി അംഗം എം.എ. ബേബിയിലേക്ക് കൈമാറിയേക്കും.

തിരുവനന്തപുരത്ത് മടങ്ങിയെത്തിയ പിണറായി വിജയന്‍ ഔദ്യോഗിക പദവികളുടെ ആഡംബരങ്ങള്‍ ഒഴിവാക്കിയാണ് ക്ലിഫ് ഹൗസിലേക്ക് മടങ്ങിയത്. തോല്‍വിക്ക് ശേഷം പൊതുവേദികളില്‍ നിന്നോ മാധ്യമങ്ങളില്‍ നിന്നോ അദ്ദേഹം ബോധപൂര്‍വ്വം അകലം പാലിക്കുകയാണ്. ബുധനാഴ്ചത്തെ പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗത്തിന് ശേഷം അദ്ദേഹം കണ്ണൂരിലേക്ക് മടങ്ങും. പ്രായവും രാഷ്ട്രീയ സാഹചര്യങ്ങളും പരിഗണിച്ചാണ് നയപരമായ തീരുമാനങ്ങളില്‍ നിന്ന് മാറിനില്‍ക്കാനുള്ള പിണറായിയുടെ അപ്രതീക്ഷിത നീക്കം.

അതേസമയം, പാര്‍ട്ടി നേരിട്ട കനത്ത പരാജയത്തിന് പിന്നാലെ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരെ പാര്‍ട്ടിയില്‍ കലാപം പുകയുകയാണ്. ഗോവിന്ദന്റെ വ്യക്തിപരമായ താല്‍പ്പര്യങ്ങളും പിടിവാശികളും പാര്‍ട്ടിയുടെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളെ തകര്‍ത്തു എന്ന വികാരമാണ് താഴെത്തട്ടിലുള്ള സഖാക്കള്‍ക്കുള്ളത്. പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് ഗോവിന്ദന്‍ മാറിനില്‍ക്കണമെന്ന ആവശ്യം പിബി അംഗങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കിടയില്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും രാജിവയ്ക്കില്ലെന്ന കര്‍ശന നിലപാടിലാണ് അദ്ദേഹം.

തിരഞ്ഞെടുപ്പില്‍ എം.വി. ഗോവിന്ദന്റെ ഭാര്യ പി.കെ. ശ്യാമളയെ സ്ഥാനാര്‍ത്ഥിയാക്കിയത് പാര്‍ട്ടി അണികളെ വലിയ തോതില്‍ ചൊടിപ്പിച്ചിരുന്നു. കുടുംബവാഴ്ചാ ആരോപണം ഉയരുന്നതിനും ഇത് കാരണമായി. പാര്‍ട്ടി ചട്ടങ്ങള്‍ ലംഘിച്ചും കീഴ്വഴക്കങ്ങള്‍ അവഗണിച്ചുമുള്ള ഈ നീക്കം സഖാക്കള്‍ക്കിടയില്‍ വലിയ നിസ്സംഗതയുണ്ടാക്കി. ബൂത്ത് തലത്തില്‍ പാര്‍ട്ടിക്ക് വോട്ട് കുറയാന്‍ ഇത് പ്രധാന കാരണമായെന്നാണ് പിണറായിയുടെയും വിലയിരുത്തല്‍. തന്റെ വിശ്വസ്തനായ ഗോവിന്ദന്റെ നീക്കങ്ങള്‍ പാര്‍ട്ടിയെ ഇത്രയും വലിയ ഗര്‍ത്തത്തിലേക്ക് വീഴ്ത്തുമെന്ന് മുഖ്യമന്ത്രി കരുതിയിരുന്നില്ല.

സംസ്ഥാന നേതൃത്വത്തില്‍ ഉണ്ടായ ഈ ശൈഥില്യം പരിഹരിക്കാനാണ് കേന്ദ്ര നേതൃത്വത്തിന് കൂടി സമ്മതനായ എം.എ. ബേബിയെ മുന്നിലേക്ക് കൊണ്ടുവരുന്നത്. വിപുലമായ വായനയും സൗമ്യമായ പെരുമാറ്റവുമുള്ള ബേബിക്ക് വിഘടിച്ചുനില്‍ക്കുന്ന സഖാക്കളെയും ഘടകകക്ഷികളെയും ഒന്നിപ്പിക്കാന്‍ കഴിയുമെന്ന് പാര്‍ട്ടി കരുതുന്നു. നയപരമായ കാര്യങ്ങളില്‍ ബേബി എടുക്കുന്ന തീരുമാനങ്ങള്‍ നടപ്പിലാക്കാനായിരിക്കും ഇനി സിപിഎം മുന്‍ഗണന നല്‍കുക.

തോല്‍വിയുടെ പശ്ചാത്തലത്തില്‍ ആഭ്യന്തര ചര്‍ച്ചകള്‍ക്കായി പിണറായി വിജയന്‍ തലസ്ഥാനത്തുണ്ടെങ്കിലും കടുത്ത നിശബ്ദതയിലാണ് അദ്ദേഹം. എ.എ. റഹീം, വി. ശിവന്‍കുട്ടി തുടങ്ങിയ യുവനേതാക്കള്‍ വിമാനത്താവളത്തില്‍ അദ്ദേഹത്തെ സ്വീകരിക്കാനെത്തിയെങ്കിലും ആരുമായും സംസാരിക്കാന്‍ അദ്ദേഹം തയ്യാറായില്ല. പാര്‍ട്ടി സെക്രട്ടേറിയറ്റ് യോഗം ഈ പ്രതിസന്ധി ഘട്ടത്തില്‍ സുപ്രധാനമായ പല തീരുമാനങ്ങളും കൈക്കൊള്ളുമെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.