നീറ്റ് യു.ജി പുനഃപരീക്ഷ ജൂൺ 21ന് ; പുതുക്കിയ അഡ്മിറ്റ്‌ കാർഡുകൾ വെബ്സൈറ്റ് വഴി വിതരണം ചെയ്യും

ന്യൂഡൽഹി : ചോദ്യപ്പേപ്പർ ചോർച്ചയെത്തുടർന്ന് റദ്ദാക്കിയ നാഷണൽ എലിജിബിലിറ്റി കം എൻട്രൻസ് ടെസ്റ്റ് അണ്ടർ ഗ്രാജുവേറ്റ്, നീറ്റ് (യുജി) 2026 ന്റെ പുനഃപരീക്ഷ ജൂൺ 21 ന് നടത്തുമെന്ന് നാഷണൽ ടെസ്റ്റിംഗ് ഏജൻസി (എൻ‌ടി‌എ) പ്രഖ്യാപിച്ചു. ഈ മാസം ആദ്യം പരീക്ഷ റദ്ദാക്കിയതിനെത്തുടർന്ന് ആശങ്കയിലായിരുന്ന 22 ലക്ഷത്തിലധികം വരുന്ന മെഡിക്കൽ ഉദ്യോഗാർത്ഥികൾക്ക് ആശ്വാസമാണ് പുതിയ തീരുമാനം.

മേയ് 3ന് നടന്ന പരീക്ഷയിൽ വലിയ തോതിലുള്ള ക്രമക്കേടുകൾ നടന്നതായി കണ്ടെത്തിയതിനെ തുടർന്നാണ് പരീക്ഷ പൂർണമായി റദ്ദാക്കിയത്. അക്കാദമിക് സെഷൻ വൈകാതിരിക്കാൻ യുദ്ധകാലാടിസ്ഥാനത്തിലാണ് പുതിയ തീയതി പ്രഖ്യാപിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ജൂൺ 21 ഞായറാഴ്ച പുനഃപരീക്ഷ നടത്തുമെന്നാണ് എൻ‌.ടി‌.എ അവരുടെ ഔദ്യോഗിക എക്സ് പോസ്റ്റ്‌ വഴി വ്യക്തമാക്കിയിരിക്കുന്നത്.

ഇതുപ്രകാരം, മേയ് മാസത്തിലെ പരീക്ഷയ്ക്കായി അപേക്ഷിച്ച വിദ്യാർഥികളുടെ പഴയ അപേക്ഷകൾ തന്നെ പരിഗണിക്കും. പുനഃപരീക്ഷയ്ക്കായി ഉദ്യോഗാർഥികളിൽ നിന്ന് അധിക ഫീസ് വാങ്ങുകയുമില്ല, കൂടാതെ നേരത്തെ അടച്ച ഫീസ് തിരികെ നൽകുകയും ചെയ്യുമെന്നാണ് വിവരം. പരീക്ഷയ്ക്ക് ഏതാനും ദിവസങ്ങൾക്ക് മുൻപ് പുതുക്കിയ അഡ്മിറ്റ് കാർഡുകൾ എല്ലാ വിദ്യാർഥികൾക്കും ഔദ്യോഗിക വെബ്‌സൈറ്റ് വഴി വിതരണം ചെയ്യുകയും ചെയ്യും.


 

മേയ് 3ന് നടന്ന പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതായാണ്അ ന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. പരീക്ഷയ്ക്ക് മുൻപ് സമൂഹ മാധ്യമങ്ങൾ വഴി പ്രചരിച്ച മാതൃകാ ചോദ്യപേപ്പറിലുണ്ടായിരുന്ന ചോദ്യങ്ങളിൽ ഭൂരിപക്ഷവും യഥാർഥ ചോദ്യപ്പേപ്പറിലേത് പോലെ ആയിരുന്നു. പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട കേസ്  സമഗ്ര അന്വേഷണത്തിനായി സി.ബി.ഐയ്ക്ക് വിട്ടിരിക്കുകയാണ്. വിദ്യാർഥികൾ വ്യാജ വാർത്തകളിൽ വിശ്വസിക്കരുതെന്നും കൃത്യമായ വിവരങ്ങൾക്കായി എൻടിഎയുടെ ഔദ്യോഗിക വെബ്‌സൈറ്റ് മാത്രം പരിശോധിക്കണമെന്നും അധികൃതർ വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.