ഊബർ ടാക്സി പോലെ ഇനി വീട്ടുജോലിക്കാരും വിരൽത്തുമ്പിൽ; മണിക്കൂറിന് 99 രൂപ നിരക്കിൽ സേവനം; ആദ്യം മെട്രോ നഗരങ്ങളിൽ ; ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ എന്ന പുത്തൻ സ്റ്റാർട്ടപ്പ്

ഡൽഹി: ഊബർ ടാക്സികൾ ബുക്ക് ചെയ്യുന്നതുപോലെ ലളിതമായി വീട്ടുജോലിക്കാരെയും ലഭ്യമാക്കുന്ന പുതിയ സേവനത്തിന് മെട്രോ നഗരങ്ങളിൽ തുടക്കമായി. പ്രോന്റോ, സ്നാബിറ്റ് തുടങ്ങിയ സ്റ്റാർട്ടപ്പ് കമ്പനികളാണ് മണിക്കൂറിന് വെറും 99 രൂപ നിരക്കിൽ വീട്ടുജോലിക്കാരെ വീട്ടിലെത്തിക്കുന്ന ‘വൺ ഡോളർ ഹൗസ് കീപ്പിങ്’ സേവനവുമായി രംഗത്തെത്തിയിരിക്കുന്നത്. ഡൽഹി, മുംബൈ തുടങ്ങിയ നഗരങ്ങളിൽ ഇതിനോടകം തന്നെ ഈ ട്രെൻഡ് വലിയ സ്വീകാര്യത നേടിക്കഴിഞ്ഞു.

ആവശ്യമുള്ളപ്പോൾ മാത്രം ആപ്പ് വഴി ജോലിക്കാരെ വിളിക്കാം എന്നതും മാസശമ്പളത്തിന് ആളെ നിർത്തുന്നതിനേക്കാൾ ലാഭകരമാണെന്നതും ഉപഭോക്താക്കളെ ഈ സേവനത്തിലേക്ക് ആകർഷിക്കുന്നു. ഒരു ദിവസം എട്ട് മണിക്കൂർ ജോലി ചെയ്താൽ വർഷം നാല് ലക്ഷം രൂപയിലധികം സമ്പാദിക്കാൻ കഴിയുമെന്നത് സാധാരണക്കാരായ സ്ത്രീകൾക്ക് വലിയ വരുമാന സാധ്യതയാണ് തുറന്നു നൽകുന്നത്.നിലവിൽ പ്രതിദിനം 50,000-ത്തിലധികം ബുക്കിങ്ങുകളാണ് ഈ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ലഭിക്കുന്നത്. പാചകം, വീട് വൃത്തിയാക്കൽ തുടങ്ങിയ വിവിധ ആവശ്യങ്ങൾക്കായി ഈ ആപ്പുകൾ വഴി ജോലിക്കാരെ ബുക്ക് ചെയ്യാം.

 പുതിയ സേവനം വലിയ മാറ്റങ്ങൾ കൊണ്ടുവരുമ്പോഴും സ്ത്രീകളുടെ സുരക്ഷയെ സംബന്ധിച്ച് സാമൂഹ്യപ്രവർത്തകർ ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. ആപ്പ് വഴി ലോഗിൻ ചെയ്യുന്ന ഉപഭോക്താക്കളുടെ പശ്ചാത്തലം വേണ്ടത്ര പരിശോധിക്കപ്പെടുന്നില്ലെന്ന പരാതിയുണ്ട്. അപരിചിതരുടെ വീടുകളിൽ ഒറ്റയ്ക്ക് പോയി ജോലി ചെയ്യുന്നത് അപകടകരമാണെന്ന് ഇവർ ചൂണ്ടിക്കാട്ടുന്നു.ഈ വെല്ലുവിളി നേരിടാൻ കമ്പനികൾ തങ്ങളുടെ ആപ്പുകളിൽ അടിയന്തര സഹായത്തിനായുള്ള എസ്.ഒ.എസ് ബട്ടണുകൾ ഒരുക്കിയിട്ടുണ്ട്.

ജീവനക്കാർക്ക് എന്തെങ്കിലും അപകടമുണ്ടായാൽ ഉടൻ സൂപ്പർവൈസർമാരെ വിവരം അറിയിക്കാനുള്ള സംവിധാനവും സ്വയം പ്രതിരോധത്തിനുള്ള പരിശീലനവും നൽകുന്നുണ്ടെന്ന് കമ്പനികൾ അവകാശപ്പെടുന്നു.നഗരങ്ങളിലെ തിരക്കുപിടിച്ച ജീവിതത്തിൽ വീട്ടുജോലിക്കാരെ കണ്ടെത്താനുള്ള ബുദ്ധിമുട്ടിന് ഈ ആപ്പുകൾ വലിയ പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. എങ്കിലും ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ കമ്പനികൾ കാണിക്കുന്ന ജാഗ്രതയായിരിക്കും ഈ സേവനത്തിന്റെ ഭാവി നിർണ്ണയിക്കുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.