കൊൽക്കത്ത: പശ്ചിമ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിൽ (ടിഎംസി) മമത ബാനർജിയുടെ നേതൃത്വത്തെ വെല്ലുവിളിച്ച് ഭൂരിഭാഗം എംപിമാരും രംഗത്തെത്തിയതോടെ പാർട്ടി കടുത്ത പിളർപ്പിലേക്ക് നീങ്ങുന്നു. ലോക്സഭയിലെ ആകെയുള്ള 28 ടിഎംസി അംഗങ്ങളിൽ 19 പേരും മമത ബാനർജിയെ കൈയൊഴിഞ്ഞതായാണ് ഏറ്റവും പുതിയ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഭൂരിപക്ഷം എംപിമാരുടെയും പിന്തുണയുള്ള ഈ ‘വിമത’ വിഭാഗം തങ്ങളാണ് യഥാർത്ഥ പാർട്ടിയെന്ന അവകാശവാദം ഉന്നയിക്കാനുള്ള തയ്യാറെടുപ്പിലാണ്. ഇതിന്റെ ഭാഗമായി ലോക്സഭയിൽ തങ്ങൾക്ക് പ്രത്യേക ബ്ലോക്ക് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് 19 എംപിമാരും ഒപ്പിട്ട കത്ത് സ്പീക്കർ ഓം ബിർളയ്ക്ക് കൈമാറിക്കഴിഞ്ഞു. ഇതോടെ പാർട്ടിയിലെ ആഭ്യന്തര കലാപം പരസ്യമാകുകയും പിളർപ്പ് ഏതാണ്ട് ഉറപ്പാകുകയും ചെയ്തിരിക്കുകയാണ്. പ്രശസ്ത മുൻ ക്രിക്കറ്റ് താരം യൂസഫ് പഠാൻ ഉൾപ്പെടെയുള്ള പ്രമുഖർ വിമത പക്ഷത്ത അണിനിരന്നത് മമതയ്ക്ക് കടുത്ത തിരിച്ചടിയായി.
ഒരു കാലത്ത് മമത ബാനർജിയുമായി ഏറ്റവും അടുത്ത വ്യക്തിത്വമായി അറിയപ്പെട്ടിരുന്ന ബരാസത് നിയോജകമണ്ഡലത്തിൽ നിന്നുള്ള നാല് തവണ എംപിയായ കകോളി ഘോഷ് ദസ്തിദാറാണ് ഈ വിമത നീക്കത്തിന് നേതൃത്വം നൽകുന്ന പ്രധാനികളിലൊരാൾ. കകോളിക്ക് പുറമെ ജാദവ്പൂർ എംപി സായോണി ഘോഷ്, ബഹറാംപൂർ എംപി യൂസഫ് പഠാൻ, ബിർഭും എംപി സതാബ്ദി റോയ്, മേദിനിപൂർ എംപി ജൂൺ മാലിയ, ഹൂഗ്ലി എംപി രചന ബാനർജി എന്നിവരും മമതയ്ക്കെതിരായ കത്തിൽ ഒപ്പിട്ടിട്ടുണ്ട്.
സ്പീക്കർക്ക് നൽകിയ കത്തിൽ ഒപ്പുവെച്ച 19 എംപിമാരുടെ പൂർണ്ണ പട്ടികയിൽ കാക്കോളി ഘോഷ് ദസ്തിദാർ, സതാബ്ദി റോയ്, ബാപി ഹൽദാർ, ഡോ. ഷർമിള സർക്കാർ, പ്രസൂൺ ബന്ദോപാധ്യായ, ജഗദീഷ് ബർമ ബസുനിയ, അസിത് കുമാർ മാൾ, അരൂപ് ചക്രവർത്തി, രചന ബാനർജി, സായോണി ഘോഷ്, ഖലീലൂർ റഹ്മാൻ, അബു താഹെർ ഖാൻ, യൂസഫ് പഠാൻ, മിതാലി ബാഗ്, മാല റോയ്, കാലിപ്പദ സോറൻ, ദീപക് അധികാരി, ജൂൺ മാലിയ, പാർത്ഥ ഭൗമിക് എന്നിവരാണുള്ളത്.
ബിആർഎസ് പിളർപ്പിലേക്ക്? ‘തെലങ്കാന രാഷ്ട്ര സേന’യുമായി കവിത; കെസിആറിനും കെടിആറിനും വെല്ലുവിളി
അതേസമയം, പ്രമുഖ നടനും രാഷ്ട്രീയ നേതാവുമായ ശത്രുഘ്നൻ സിൻഹയും ഈ വിമത സംഘത്തിലുണ്ടെന്ന തരത്തിൽ അഭ്യൂഹങ്ങൾ പരന്നിരുന്നെങ്കിലും അദ്ദേഹവുമായി അടുത്ത വൃത്തങ്ങൾ ഇത് ശക്തമായി നിഷേധിച്ചു. 2019 ലെ പൊതുതിരഞ്ഞെടുപ്പിൽ പട്ന സാഹിബ് മണ്ഡലത്തിൽ പരാജയപ്പെട്ട് താൻ കടുത്ത പ്രതിസന്ധി നേരിട്ട ഘട്ടത്തിൽ മമതയാണ് തനിക്കൊപ്പം നിന്നതെന്നും അതിനാൽ ഈ ദുഷ്കരമായ സമയത്ത് അവരെ ഉപേക്ഷിക്കാൻ തന്റെ മനസ്സ് അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
വിമത ഗ്രൂപ്പിലേക്ക് തന്നെ ക്ഷണിച്ചവരോട് നന്ദിയുണ്ടെങ്കിലും ഈ സാഹചര്യത്തിൽ മമതയ്ക്കൊപ്പം നിൽക്കുകയെന്ന തത്ത്വാധിഷ്ഠിത നിലപാടാണ് തന്റേതെന്നും സിൻഹ കൂട്ടിച്ചേർത്തു. നിലവിൽ തൃണമൂൽ കോൺഗ്രസ് നേരിടുന്ന ഈ വൻ പ്രതിസന്ധിക്ക് കാരണം മമത ബാനർജിയുടെ അനന്തരവനും പാർട്ടിയുടെ പ്രധാന നേതാവുമായ അഭിഷേക് ബാനർജിയാണെന്നാണ് വിമത വിഭാഗത്തിലുള്ള ഭൂരിഭാഗം എംപിമാരും ഒരേ സ്വരത്തിൽ കുറ്റപ്പെടുത്തുന്നത്.


അയോധ്യ ക്ഷേത്രപരിസരത്ത് മാംസാഹാരം നിരോധിച്ചു ; 15 കിലോമീറ്റര്‍ ചുറ്റളവില്‍ കര്‍ശന നിയന്ത്രണം; ലംഘിച്ചാല്‍ കര്‍ശന നടപടി! സൊമാറ്റോ, സിഗ്ഗിയടക്കം ഓണ്‍ലൈന്‍ ഭക്ഷണവിതരണക്കാര്‍ക്കും നിരോധനം ബാധകം




