മുള്ളൻപന്നിയെ കൊന്ന കേസ്: വെള്ളനാട് പഞ്ചായത്ത് പ്രസിഡന്റ് ഒളിവിൽ

തിരുവനന്തപുരം: സംരക്ഷിത വന്യജീവിയായ മുള്ളൻപന്നിയെ തല്ലിക്കൊന്ന കേസിലെ പ്രതി വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വെള്ളനാട് ശശിയെ പിടികൂടാതെ വനം വകുപ്പ്. ഇന്നലെ തിരുവനന്തപുരം നഗരത്തിലെ തമ്പാനൂരിൽ ഒരു ലോഡ്ജിൽ ശശി ഉണ്ടെന്നറിഞ്ഞിട്ടും പിടികൂടാൻ യാതൊരു ശ്രമവും വനപാലക സംഘം നടത്തിയില്ല.

പൊതുവഴിയിൽ ചത്തുകിടക്കുന്ന വന്യജീവിയെ എടുത്തുകൊണ്ടുപോകുന്നവർക്കെതിരെ പോലും കർശന നടപടി സ്വീകരിക്കുന്ന വനം വകുപ്പാണ് സിപിഎം നേതാവായ വെള്ളനാട് ശശിക്കെതിരെ കണ്ണടയ്ക്കുന്നത്.

കഴിഞ്ഞ 28നാണ് വീട്ടിൽ കയറിയ മുള്ളൻ പന്നിയെ ശശി അടിച്ചു കൊല്ലുന്നത്. വന്യജീവി സംരക്ഷണ നിയമം ഷെഡ്യൂൾ നാലിൽപെട്ട മുള്ളൻപന്നിയെ കെണിവെച്ച് പിടിക്കുന്നതും ഉപദ്രവിക്കുന്നതും കൊല്ലുന്നതും ജാമ്യമില്ലാ കുറ്റമാണ്. വന്യ ജീവി സംരക്ഷണ നിയമം സെക്ഷൻ 9 പ്രകാരം മൂന്നുവർഷം വരെ തടവും 25000 രൂപ വരെ പിഴയും ലഭിക്കാവുന്ന കുറ്റമാണിത്.

ഇന്നലെ ജില്ലാ പഞ്ചായത്ത് വിളിച്ചു ചേർത്ത ഒരു യോഗത്തിൽ വെള്ളനാട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായ ശശി പങ്കെടുത്തിരുന്നു. ഈ വിവരം പോലീസിനെയും വനപാലകരെയും അറിയിച്ചിട്ടും നടപടി ഉണ്ടായില്ല. സാങ്കേതികമായി ഒളിവിൽ ആയതിനാൽ വെള്ളനാട് പഞ്ചായത്തിലെ ജീവനക്കാർക്ക് ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. പ്രസിഡന്റ് ശമ്പള ബില്ലിന് അംഗീകാരം നൽകിയാൽ മാത്രമേ ജീവനക്കാർക്ക് ശമ്പളം ലഭിക്കുകയുള്ളൂ.ഒളിവിലായതിനാൽ ശശി ഓഫീസിൽ എത്തുന്നില്ല.

താൽക്കാലിക ജീവനക്കാർ ഉൾപ്പെടെ 33 പേരാണ് വെള്ളനാട് ഗ്രാമപഞ്ചായത്തിലുള്ളത്. പഞ്ചായത്തിന്റെ ഭരണ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളിലെ ജീവനക്കാർക്കും ഇതുവരെ ശമ്പളം ലഭിച്ചിട്ടില്ല. ഈ സ്ഥാപനങ്ങളിൽ അവശ്യസർവീസുകൾക്ക് അടക്കേണ്ട ബില്ലുകളും ഇതുവരെ അടച്ചിട്ടില്ല.

മുൻകൂർ ജാമ്യം തേടി ശശി തിരുവനന്തപുരം ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ടെന്നും ഇതിന്മേൽ വിധി വരുന്നതുവരെയാണ് അറസ്റ്റ് ഒഴിവാക്കിയിരിക്കുന്നത് എന്നുമാണ് വനപാലക സംഘത്തിന്റെ വിശദീകരണം. പരുത്തിപ്പള്ളി റെയിഞ്ച് ഓഫീസർ ശ്രീജുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.