വാഷിംഗ്ടണ്‍: കഴിഞ്ഞ കുറച്ചുദിവസങ്ങളായി പശ്ചിമേഷ്യന്‍ മേഖലയില്‍ കൊല്ലപ്പെട്ട തങ്ങളുടെ ധീരരായ സൈനികര്‍ക്ക് ആദരമര്‍പ്പിച്ചാണ് ഇറാനില്‍ വന്‍തോതിലുള്ള സൈനികാക്രമണം നടത്തിയതെന്ന് വ്യക്തമാക്കി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇറാനെ തങ്ങള്‍ അതിശക്തമായ രീതിയില്‍ വീണ്ടും പ്രഹരിച്ചിട്ടുണ്ടെന്നും മാതൃരാജ്യത്തിന് വേണ്ടി ജീവന് ബലിനല്‍കിയ മൂന്ന് അമേരിക്കന്‍ ദേശസ്നേഹികളുടെ സ്മരണയ്ക്ക് മുന്നിലാണ് ഈ തിരിച്ചടി സമര്‍പ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഫുട്ബോള്‍ ലോകകപ്പ് ഫൈനല്‍ മത്സരത്തിന് ശേഷം രാജ്യതലസ്ഥാനത്തേക്ക് മടങ്ങിയെത്തിയ ഉടനെ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അമേരിക്കന്‍ സൈന്യത്തിന്റെ കടുത്ത ആക്രമണത്തെത്തുടര്‍ന്ന് ഇറാന്റെ പല പ്രമുഖ നഗരങ്ങളിലും കഴിഞ്ഞ രാത്രികളില്‍ വന്‍ സ്ഫോടനങ്ങളാണ് ഉണ്ടായത്. തുടര്‍ച്ചയായ ഒന്‍പതാമത്തെ രാത്രിയിലാണ് ഇറാന്റെ തന്ത്രപ്രധാനമായ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് അമേരിക്കന്‍ വ്യോമസേനയും നാവികസേനയും സംയുക്തമായി കനത്ത ബോംബുമഴ പെയ്യിച്ചത്. ജോര്‍ദാനിലും ഇറാഖിലുമായി നടന്ന വ്യത്യസ്തമായ ആക്രമണങ്ങളില്‍ മൂന്ന് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെടുകയും ഒരാളെ കാണാതാവുകയും ചെയ്ത പശ്ചാത്തലത്തിലാണ് അമേരിക്ക ഈ കടുത്ത പ്രതികാര നടപടിക്ക് മുതിര്‍ന്നത്.
ഇറാന്റെ സൈനിക താവളങ്ങളും ആശയവിനിമയ ശൃംഖലകളും തകര്‍ക്കുക വഴി അവരുടെ അക്രമണ ശേഷി പൂര്‍ണ്ണമായും ഇല്ലാതാക്കുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് അമേരിക്കന്‍ കേന്ദ്ര സൈനിക ആസ്ഥാനം വ്യക്തമാക്കി. അന്താരാഷ്ട്ര കപ്പല്‍ ചാനലായ ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള വാണിജ്യ കപ്പലുകളുടെ സുരക്ഷിതമായ സഞ്ചാരം ഉറപ്പുവരുത്താന്‍ ഈ നീക്കം അനിവാര്യമാണെന്നാണ് അമേരിക്കയുടെ വാദം. നിലവില്‍ ഹോര്‍മുസ് കടലിടുക്കിന്റെ പൂര്‍ണ്ണ നിയന്ത്രണം അമേരിക്കന്‍ സൈന്യത്തിന്റെ കൈകളിലാണെന്നും ഇറാന് അവിടെ ഇപ്പോള്‍ ഒന്നുമല്ലെന്നും ട്രംപ് അവകാശപ്പെട്ടു.
മോദി വെറുമൊരു സുഹൃത്തല്ല, സഹോദരനാണ്! നരേന്ദ്ര മോദിയെ സ്വീകരിക്കാൻ നെതന്യാഹു പ്രോട്ടോക്കോൾ മാറ്റി വിമാനത്താവളത്തിൽ നേരിട്ടെത്തി
എന്നാല്‍ അമേരിക്കയുടെ ആക്രമണങ്ങള്‍ക്ക് തങ്ങള്‍ സിറിയയില്‍ വെച്ച് വന്‍ തിരിച്ചടി നല്‍കിയിട്ടുണ്ടെന്നാണ് ഇറാന്റെ ഔദ്യോഗിക വിശദീകരണം. ജോര്‍ദാനിലെ അഖബ വിമാനത്താവളത്തില്‍ നിലയുറപ്പിച്ചിരുന്ന അമേരിക്കന്‍ യുദ്ധവിമാനങ്ങളെ തങ്ങള്‍ വിജയകരമായി ലക്ഷ്യമിട്ടതായും ഇറാന് അവകാശപ്പെടുന്നു. കൂടാതെ ഇറാനിലെ പ്രമുഖ നഗരങ്ങളായ തബ്രിസ്, ചബഹാര്‍, കൊനാരാക് തുടങ്ങിയ ഇടങ്ങളില്‍ അമേരിക്കന്‍ മിസൈലുകള്‍ പതിച്ചതായും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടായതായും ഇറാന്റെ വാര്‍ത്താ ഏജന്‍സികള്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
അതിനിടെ ഹോര്‍മുസ് കടലിടുക്കിലൂടെ സഞ്ചരിക്കാന്‍ ശ്രമിച്ച രണ്ട് ഭീമന് എണ്ണക്കപ്പലുകള്‍ സ്ഫോടനത്തില്‍ തകര്‍ന്നതായി ഇറാന് ഭരണകൂടം അറിയിച്ചു. സുരക്ഷിതമല്ലാത്ത തെക്കന്‍ പാതയിലൂടെ അമേരിക്കന്‍ സൈന്യത്തിന്റെ പ്രോത്സാഹനത്തോടെ കടന്നുപോകാന്‍ ശ്രമിച്ച കപ്പലുകളാണ് തകര്‍ന്നതെന്നാണ് ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ ആരോപിക്കുന്നത്. എന്നാല്‍ ഇറാന്റെ ഈ വാദങ്ങളെല്ലാം തികച്ചും വ്യാജമാണെന്ന് പറഞ്ഞ് അമേരിക്കന്‍ സൈനിക വൃത്തങ്ങള്‍ ഉടനടി തള്ളിക്കളയുകയാണുണ്ടായത്.
അമേരിക്ക തങ്ങള്‍ക്കെതിരെയുള്ള ഈ ക്രൂരമായ വ്യോമാക്രമണങ്ങള്‍ അവസാനിപ്പിക്കാത്ത പക്ഷം ഹോര്‍മുസ് കടലിടുക്കിലൂടെ ഒരു തുള്ളി എണ്ണയോ വാതകമോ കടത്തിവിടാന്‍ അനുവദിക്കില്ലെന്ന് ഇറാന്റെ വിപ്ലവ ഗാര്‍ഡുകള്‍ മുന്നറിപ്പ് നല്കി. മേഖലയിലൂടെയുള്ള ഇന്ധന കയറ്റുമതി പൂര്‍ണ്ണമായും തടസ്സപ്പെടുത്തുമെന്നും അമേരിക്കയ്ക്ക് മറക്കാനാകാത്ത ശിക്ഷാ നടപടികള്‍ വരും ദിവസങ്ങളില്‍ നേരിടേണ്ടി വരുമെന്നും അവര്‍ ഭീഷണിപ്പെടുത്തി. ഇറാന്റെ ഈ കടുത്ത നിലപാട് ആഗോളതലത്തില്‍ വലിയ രീതിയിലുള്ള എണ്ണപ്രതിസന്ധിക്കും വിലക്കയറ്റത്തിനും ഇതിനകം തന്നെ കാരണമായിട്ടുണ്ട്.
കഴിഞ്ഞ ശനിയാഴ്ച വടക്കന്‍ ഇറാഖിലുണ്ടായ ഡ്രോണ്‍ ആക്രമണത്തിലാണ് ഒടുവിലായി ഒരു അമേരിക്കന്‍ സൈനികന് കൂടി കൊല്ലപ്പെട്ടത്. ഇതിന് തൊട്ടു മുന്‍പത്തെ ദിവസം ജോര്‍ദാനിലെ സൈനിക താവളത്തിന് നേരെ ഉണ്ടായ കടുത്ത മിസൈല്‍ ആക്രമണത്തില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. പരിക്കേറ്റവരില്‍ ഒരാളെ കാണാതായതായും സ്ഫോടനം നടന്ന സ്ഥലത്തുനിന്നും തിരിച്ചറിയാത്ത മൃതദേഹ അവശിഷ്ടങ്ങള്‍ കണ്ടെടുത്തതായും അമേരിക്കന്‍ പ്രതിരോധ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ഇരുരാജ്യങ്ങളും തമ്മിലുള്ള സൈനിക പോരാട്ടം കൂടുതല്‍ വഷളാകുമ്പോഴും നയതന്ത്രപരമായ ചര്‍ച്ചകള്‍ക്കുള്ള വാതിലുകള്‍ തങ്ങള്‍ പൂര്‍ണ്ണമായും അടച്ചിട്ടില്ലെന്ന് അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോ വ്യക്തമാക്കി. എന്നാല്‍ അന്താരാഷ്ട്ര തലത്തില്‍ തന്ത്രപ്രധാനമായ ഒരു ജലപാതയുടെ നിയന്ത്രണം ഇറാന്റെ കൈകളില്‍ അകപ്പെടാന്‍ ലോകരാജ്യങ്ങള്‍ അനുവദിക്കരുതെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഇറാന്റെ ഈ കടുംപിടുത്തം ആഗോള വ്യാപാര മേഖലയെ മുഴുവന്‍ തടസ്സപ്പെടുത്തുന്ന ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മേഖലയിലെ സമാധാനത്തിനായി കഴിഞ്ഞ ജൂണ്‍ പകുതിയോടെ ഉണ്ടാക്കിയ പ്രാഥമിക താല്‍ക്കാലിക ഉടമ്പടികള്‍ പൂര്‍ണ്ണമായും തകര്‍ന്ന പശ്ചാത്തലത്തിലാണ് ഇപ്പോള്‍ യുദ്ധം വീണ്ടും രൂക്ഷമായിരിക്കുന്നത്. കഴിഞ്ഞ ജൂലൈ എട്ടിന് ഈ സമാധാന കരാര്‍ അവസാനിച്ചതായി ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചതോടെയാണ് ഇരുവിഭാഗവും തമ്മിലുള്ള സമാധാന ചര്‍ച്ചകള്‍ പൂര്‍ണ്ണമായും വഴിമുട്ടിയത്. താല്‍ക്കാലിക കരാറിന്റെ തകര്‍ച്ചയ്ക്ക് ശേഷം ശാശ്വതമായ ഒരു സമാധാന അന്തരീക്ഷം ഉണ്ടാക്കിയെടുക്കാന്‍ മധ്യസ്ഥര്‍ക്ക് കഴിഞ്ഞിരുന്നില്ല.
അമേരിക്കയുടെയും ഇറാന്റെയും കടുത്ത ആക്രമണ പ്രത്യാക്രമണങ്ങള്‍ പശ്ചിമേഷ്യയിലെ മറ്റ് അയല്‍രാജ്യങ്ങളെക്കൂടി ഇപ്പോള്‍ യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കുകയാണ്. ഇറാന് തൊടുത്തുവിട്ട പല ഡ്രോണുകളും മിസൈലുകളും കുവൈറ്റും ജോര്‍ദാനും തങ്ങളുടെ വ്യോമപ്രതിരോധ സംവിധാനങ്ങള്‍ ഉപയോഗിച്ച് അന്തരീക്ഷത്തില്‍ വെച്ച് തന്നെ വിജയകരമായി തകര്‍ത്തിട്ടുണ്ട്.


ഇറാന്റെ സമാധാന കരാർ പരിശോധിക്കുമെന്ന് ട്രംപ്; നിലപാട് വ്യക്തമാക്കി യുഎസ് പ്രസിഡന്റ്





