ഗോരക്ഷകരുടെ ഭീഷണി ; കന്നുകാലി കച്ചവടം അനിശ്ചിതത്വത്തിൽ

ഗോസംരക്ഷണ ഗുണ്ടകളുടെ ഭീഷണിയെത്തുടര്‍ന്ന് വിവിധ സംസ്ഥാനങ്ങളിലെ കന്നുകാലി ചന്തകള്‍ വ്യാപകമായി അടച്ചു പൂട്ടിയതോടെ കേരളത്തിലേക്കുള്ള കന്നുകാലി വരവ് പൂര്‍ണമായി നിലച്ചു. ഇതോടെ ബലിപെരുന്നാള്‍ ലക്ഷ്യമിട്ട് സംസ്ഥാനത്തേക്ക് എത്തേണ്ടിയിരുന്ന കന്നുകാലി ഇറക്കുമതി പ്രതിസന്ധിയിലായി.

കേരളത്തിലേക്ക് പ്രധാനമായും കന്നുകാലികളെ എത്തിക്കുന്ന ഒറീസ, മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തെലങ്കാന, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലാണ് നിലവില്‍ ഗോരക്ഷാ ഗുണ്ടകളുടെ ഭീഷണി ശക്തമായിരിക്കുന്നത്. പെരുന്നാളിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ വിപണിയിലുണ്ടായ തിരിച്ചടി വരും ദിവസങ്ങളില്‍ സംസ്ഥാനത്ത് ബീഫ് വില കുത്തനെ ഉയരാന്‍ ഇടയാക്കുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.

ബലിപെരുന്നാള്‍ വിപണി സജീവമാകുന്ന പശ്ചാത്തലത്തില്‍ വിവിധ സംസ്ഥാനങ്ങളിലെ ഗ്രാമീണ ചന്തകള്‍ യാതൊരു കാരണവശാലും പ്രവര്‍ത്തിക്കരുതെന്നാണ് ഗോ രക്ഷാ ഗുണ്ടകള്‍ കര്‍ഷകരേയും വ്യാപാരികളേയും ഭീഷണിപ്പെടുത്തിയിരിക്കുന്നത്. ഭീഷണിയെത്തുടര്‍ന്ന് ഉരുക്കളെ വാഹനത്തില്‍ കേരളത്തിലേക്ക് എത്തിക്കാനും പ്രയാസമുള്ളതായി കന്നുകാലി വ്യാപാരികള്‍ പറയുന്നു.

രേഖകളുള്ള കന്നുകാലികളെപ്പോലും ഇവർ ബലംപ്രയോഗിച്ച് പിടിച്ചെടുക്കുന്നു. കോടതി ഉത്തരവുമായി ചെല്ലുമ്പോള്‍ തങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വലിയ നല്ലയിനം ഉരുക്കള്‍ക്ക് പകരം ഗുണമില്ലാത്ത കന്നുകളെയാണ് അധികൃതർ നല്‍കുന്നതെന്നും വ്യാപാരികള്‍ പറഞ്ഞു.

അടുത്തിടെ സംസ്ഥാനത്ത് ബീഫ് വില വർധിപ്പിച്ചിരുന്നു. കന്നുകാലി ലഭ്യതയിലെ നിലവിലെ പ്രതിസന്ധിയും യാത്രാ തടസങ്ങളും തുടർന്നാൽ വരുംദിവസങ്ങളിൽ വിപണിയിൽ വീണ്ടും വലിയ വിലക്കയറ്റം ഉണ്ടാകുമെന്നുറപ്പാണ്. വിപണിയിലെ ഈ അനിശ്ചിതാവസ്ഥ പരിഹരിക്കാൻ സർക്കാർ അടിയന്തരമായി ഇടപെടണമെന്നാണ് വ്യാപാരികളുടെയും പൊതുജനങ്ങളുടെയും ആവശ്യം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.