കുവൈറ്റില്‍ നിന്ന് നാടുകടത്തിയ സൂരജ് ലാമ ഇനി ഓര്‍മ്മ! കളമശേരിയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു; ഡിഎന്‍എ ഫലം പുറത്ത്;

കൊച്ചി : കുവൈറ്റില്‍ നിന്ന് നാടുകടത്തി കൊച്ചിയിലെത്തിച്ച ശേഷം കാണാതായ ബെംഗളൂരു സ്വദേശി സൂരജ് ലാമ (59) മരിച്ചതായി സ്ഥിരീകരിച്ചു. കളമശേരി എച്ച്.എം.ടി.ക്ക് സമീപം ആളൊഴിഞ്ഞ പ്രദേശത്ത് കണ്ടെത്തിയ മൃതദേഹം ലാമയുടേതാണെന്ന് ഡി.എന്‍.എ പരിശോധനയിലൂടെയാണ് വ്യക്തമായത്. ഹൈക്കോടതിയുടെ കര്‍ശന ഇടപെടലിനെത്തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍.

കുവൈറ്റിലെ വിഷമദ്യ ദുരന്തത്തിന് പിന്നാലെയാണ് സൂരജ് ലാമയെ ഇന്ത്യയിലേക്ക് അയച്ചത്. ഒക്ടോബര്‍ 5-ന് പുലര്‍ച്ചെ ബെംഗളൂരുവിന് പകരം കൊച്ചി വിമാനത്താവളത്തിലാണ് ഇദ്ദേഹത്തെ കേന്ദ്രസര്‍ക്കാര്‍ എത്തിച്ചത്.ആലുവ മെട്രോ സ്റ്റേഷനിലെത്തിയ ഇദ്ദേഹം ഒക്ടോബര്‍ 10-ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സ തേടിയിരുന്നു. എന്നാല്‍ കാര്യമായ അസുഖമില്ലെന്ന് കണ്ട് ഡിസ്ചാര്‍ജ് ചെയ്തതോടെയാണ് മറവിരോഗമുള്ള ഇദ്ദേഹത്തെ കാണാതായത്.

കളമശേരിയിലെ കുറ്റിക്കാട്ടില്‍ നിന്ന് കണ്ടെത്തിയ അഴുകിയ മൃതദേഹം ലാമയുടേതാണെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമായി വന്നു.മൃതദേഹം പിതാവിന്റേതാണെന്ന് തിരിച്ചറിഞ്ഞതായും കേരളത്തില്‍ തന്നെ സംസ്‌കാരം നടത്തുമെന്നും മകന്‍ സാന്റന്‍ ലാമ അറിയിച്ചു. മൃതദേഹം വിട്ടുകിട്ടുന്ന മുറയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ തീരുമാനിക്കും. സൂരജ് ലാമയുടെ തിരോധാനത്തില്‍ കളമശേരി മെഡിക്കല്‍ കോളേജിന്റെ ഭാഗത്ത് നിന്ന് വീഴ്ചയുണ്ടായെന്ന് മകന്‍ നേരത്തെ ആരോപിച്ചിരുന്നു.

സൂരജ് ലാമയെ കണ്ടെത്താന്‍ വൈകുന്നതില്‍ ഹൈക്കോടതി മുന്‍പ് അതൃപ്തി രേഖപ്പെടുത്തുകയും പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാന്‍ ഉത്തരവിടുകയും ചെയ്തിരുന്നു. പോലീസിന്റെ പുതിയ റിപ്പോര്‍ട്ട് ഉടന്‍ കോടതിയില്‍ സമര്‍പ്പിക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.