ശബരിമല സ്വര്‍ണക്കവര്‍ച്ച: കടകംപള്ളി സുരേന്ദ്രനെ പ്രതിയാക്കില്ല; അന്വേഷണം അന്തിമഘട്ടത്തിലേക്ക്, ശാസ്ത്രീയ പരിശോധനാ ഫലം നിര്‍ണ്ണായകം; സ്വര്‍ണ്ണപാളി പരിശോധനാ റിപ്പോര്‍ട്ട് കിട്ടിയാല്‍ ഉടന്‍ കുറ്റപത്രം

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കവര്‍ച്ചാ കേസില്‍ മുന്‍ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനെ പ്രത്യേക അന്വേഷണ സംഘം പ്രതിയാക്കില്ല. കടകംപള്ളിയെ ചോദ്യം ചെയ്തതോടെ സംഭവത്തില്‍ സര്‍ക്കാരിന്റെ പങ്ക് കൂടുതല്‍ വ്യക്തമാകുന്നുവെന്ന വിലയിരുത്തില്‍ എത്തിയിരുന്നു. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് ദ്വാരപാലക ശില്‍പങ്ങള്‍ പുറത്തുകൊണ്ടുപോയി സ്വര്‍ണം പൂശാന്‍ അനുമതി നല്‍കിയതുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് വെച്ച് മൂന്ന് മണിക്കൂറോളമാണ് മന്ത്രിയെ ചോദ്യം ചെയ്തത്. എന്നാല്‍ ഇതില്‍ കടകംപള്ളിയെ പ്രതിയാക്കാന്‍ ഒന്നും കിട്ടിയില്ലത്രേ. സ്വര്‍ണ്ണ പാളിയിലെ ശാസ്ത്രീയ പരിശോധനാ ഫലം വന്നാലുടന്‍ സംഘം ആദ്യ ഘട്ട കുറ്റപത്രവും നല്‍കും. ഈ പരിശോധനാ റിപ്പോര്‍ട്ട് നിര്‍ണ്ണായകമാകും.

ശബരിമലയിലെ സ്വര്‍ണം കടത്തിയതിന് പിന്നില്‍ കേവലം ഉദ്യോഗസ്ഥര്‍ മാത്രമല്ല, അന്തര്‍സംസ്ഥാന ബന്ധങ്ങളുള്ള വലിയൊരു തട്ടിപ്പ് മാഫിയ തന്നെയുണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘം (ടകഠ) കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ പ്രധാനിയാണ് ഇപ്പോള്‍ ചോദ്യം ചെയ്യലിന് വിധേയനായ ഡി. മണി. പുരാവസ്തു ഇടപാടുകാരന്‍ എന്ന് അവകാശപ്പെടുന്ന ഡി. മണിക്ക് ഇറിഡിയം, പുരാതന ലോഹങ്ങള്‍ എന്നിവയുമായി ബന്ധപ്പെട്ട തട്ടിപ്പ് കേസുകളില്‍ നേരത്തെയും പങ്കുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശബരിമലയിലെ സ്വര്‍ണം മാറ്റി പകരം ലോഹക്കൂട്ട് ചേര്‍ക്കാനോ അല്ലെങ്കില്‍ തട്ടിപ്പിന്റെ മറവില്‍ സ്വര്‍ണം കടത്താനോ ഇവര്‍ ശ്രമിച്ചോ എന്നാണ് പോലീസ് പരിശോധിക്കുന്നത്. എന്നാല്‍ ഇതിലൊന്നും മന്ത്രി കടകംപള്ളിക്ക് പങ്കില്ലെന്നാണ് നിഗമനം. ദ്വാരപാലക ശില്‍പങ്ങളില്‍ സ്വര്‍ണം പൂശിയപ്പോള്‍ ഉപയോഗിച്ച ലോഹത്തിന്റെ അളവിലും ഗുണനിലവാരത്തിലും വലിയ മാറ്റങ്ങള്‍ കണ്ടെത്തിയിരുന്നു. വിദേശത്ത് വലിയ വിലയുള്ള ‘ഇറിഡിയം’ പോലുള്ള ലോഹങ്ങള്‍ ഉണ്ടെന്ന വ്യാജേന വലിയ തോതില്‍ പണം തട്ടുന്ന സംഘം ഈ സ്വര്‍ണക്കവര്‍ച്ചയില്‍ കണ്ണികളായിട്ടുണ്ടെന്നാണ് സൂചന.

ഹൈക്കോടതിയുടെ നേരിട്ടുള്ള നിരീക്ഷണത്തില്‍ നടക്കുന്ന ഈ കേസില്‍ വരും ദിവസങ്ങളിലെ കോടതി ഇടപെടലുകള്‍ നിര്‍ണ്ണായകമാകും. ഇറിഡിയം തട്ടിപ്പ് സംഘങ്ങള്‍ക്ക് പോലും ഈ കവര്‍ച്ചയില്‍ പങ്കുണ്ടെന്ന സൂചനകള്‍ക്കിടെ ഡി. മണി, ശ്രീകൃഷ്ണന്‍ എന്നിവരില്‍ നിന്ന് ലഭിച്ച വിവരങ്ങള്‍ അടിസ്ഥാനമാക്കി അറസ്റ്റിലായ പ്രതികളെ പോലീസ് വീണ്ടും കസ്റ്റഡിയില്‍ വാങ്ങും. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിന്റെ മൊഴിയാണ് കടകംപള്ളിയെ പ്രതിക്കൂട്ടിലാക്കിയത്; ശില്‍പങ്ങള്‍ പുറത്തു കൊണ്ടുപോകാന്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റി മന്ത്രിയെയാണ് നേരിട്ട് സമീപിച്ചതെന്നും മന്ത്രിയുടെ നിര്‍ദേശപ്രകാരമാണ് ബോര്‍ഡ് അനുമതി നല്‍കിയതെന്നുമാണ് പത്മകുമാര്‍ വെളിപ്പെടുത്തിയത്. എന്നാല്‍ പോറ്റിയെ വെറും ഭക്തനായി മാത്രമേ അറിയൂ എന്നും സ്വര്‍ണം പൂശിയത് സര്‍ക്കാര്‍ അറിഞ്ഞില്ലെന്നുമാണ് കടകംപള്ളിയുടെ വാദം. ഇത് അന്വേഷണ സംഘം മുഖലവിയക്കെടുക്കും.

തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തിന് പിന്നാലെ ശബരിമല വിഷയത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് വിശദീകരിക്കാന്‍ സി.പി.എം വീടുകയറി പ്രചാരണം നടത്താനിരിക്കെ ഉന്നത നേതാക്കളിലേക്ക് അന്വേഷണം നീളുന്നത് പാര്‍ട്ടിയെ കടുത്ത പ്രതിസന്ധിയിലാക്കി. പത്മകുമാര്‍ അറസ്റ്റിലായിട്ടും നടപടിയെടുക്കാത്തത് കടകംപള്ളി ഉള്‍പ്പെടെയുള്ള ഉന്നതരുടെ പങ്ക് വെളിപ്പെടുമെന്ന ഭയം കൊണ്ടാണെന്ന് പ്രതിപക്ഷം ആരോപിക്കുമ്പോള്‍ സി.പി.ഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളും അതൃപ്തിയിലാണ്. പത്മകുമാറിനും എന്‍. വാസുവിനും പിന്നാലെ ശങ്കര്‍ദാസിനെയും ഉടന്‍ അറസ്റ്റ് ചെയ്‌തേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

അയ്യപ്പന്റെ സ്വര്‍ണം മോഷ്ടിച്ചവരെ സംരക്ഷിക്കില്ലെന്ന് പാര്‍ട്ടി ആവര്‍ത്തിക്കുമ്പോഴും ഉന്നത നേതാക്കളുടെ ചോദ്യം ചെയ്യല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായയ്ക്ക് വലിയ മങ്ങലേല്‍പ്പിച്ചിരിക്കുകയാണ്.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.