കൊച്ചി : വാക്കുതര്‍ക്കത്തിനിടയില്‍ ദേഷ്യത്തിന്റെ പുറത്ത് പറയുന്ന ‘പോയി ചാക്’ എന്ന വാക്ക് ആത്മഹത്യാ പ്രേരണാക്കുറ്റമായി കണക്കാക്കാനാവില്ലെന്ന് കേരള ഹൈക്കോടതി. കാസര്‍കോട് സ്വദേശിനി മകളുമായി ജീവനൊടുക്കിയ കേസില്‍ പ്രതിയായ യുവാവിനെ കുറ്റവിമുക്തനാക്കിക്കൊണ്ടാണ് ജസ്റ്റിസ് സി. പ്രദീപ് കുമാര്‍ നിര്‍ണായക നിരീക്ഷണം നടത്തിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്ക്കണമെങ്കില്, ഇര മരിക്കണമെന്ന് പ്രതിക്ക് കൃത്യമായ ഉദ്ദേശ്യം ഉണ്ടായിരിക്കണം. മരിച്ച വ്യക്തിക്ക് എന്ത് തോന്നി എന്നതിനേക്കാള്‍ പ്രതിയുടെ ആന്തരികമായ ഉദ്ദേശ്യത്തിനാണ് പ്രാധാന്യം.വഴക്കിനിടയിലോ ദേഷ്യത്തിലോ പെട്ടെന്നുണ്ടാകുന്ന വികാരത്തില്‍ പറയുന്ന വാക്കുകള്‍ മരിക്കാനുള്ള പ്രോത്സാഹനമായി കാണാനാവില്ല.
ആത്മഹത്യ ചെയ്ത വ്യക്തിയുമായുള്ള കലഹത്തിനിടയില്‍ ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് സ്വാഭാവികമാണെന്നും അത് ആ വ്യക്തി മരിക്കണമെന്ന ലക്ഷ്യത്തോടെയുള്ളതല്ലെന്നും കോടതി വിലയിരുത്തി.2023-ല്‍ കാസര്‍കോട് സ്വദേശിനിയായ യുവതി അഞ്ചര വയസ്സുള്ള മകളുമായി കിണറ്റില്‍ച്ചാടി ജീവനൊടുക്കി.സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട അധ്യാപകനായ യുവാവുമായി യുവതിക്ക് ബന്ധമുണ്ടായിരുന്നു. യുവാവ് മറ്റൊരു വിവാഹത്തിന് ഒരുങ്ങുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തിനിടെ ‘പോയി ചാക്’ എന്ന് ഇയാള്‍ യുവതിയോട് പറഞ്ഞുവെന്നാണ് പ്രോസിക്യൂഷന് ആരോപിച്ചത്.
ജില്ലാ സെഷന്‍സ് കോടതി പ്രതിയുടെ വിടുതല്‍ ഹര്‍ജി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയില്‍ റിവിഷന്‍ ഹര്‍ജി നല്‍കിയത്. ആത്മഹത്യാ പ്രേരണാക്കുറ്റം നിലനില്‍ക്കില്ലെന്ന് കണ്ട് കോടതി പ്രതിയെ വിട്ടയച്ചു.ആത്മഹത്യാ പ്രേരണാക്കുറ്റവുമായി ബന്ധപ്പെട്ട കേസുകളില്‍ നിയമപരമായ വ്യക്തത നല്‍കുന്നതാണ് ഈ വിധി.
സ്വകാര്യ ആശുപത്രി നഴ്സുമാർ നാളെ പണിമുടക്കും; ഏഴ് വര്‍ഷമായി ശമ്പള പരിഷ്കരണം നടപ്പിലാക്കാത്തതില്‍ ക്രടുത്ത പ്രതിഷേധം


“ഇതൊരു സദസ്സായതുകൊണ്ട് പറയുന്നില്ല!” സജി ചെറിയാനെതിരെ ആഞ്ഞടിച്ച് എം.എം. മണി





