തിരുവനന്തപുരം: അറബിക്കടലിന്റെ ആഴങ്ങളില്‍ നിന്ന് ഉദിച്ചുയര്‍ന്ന ആ നക്ഷത്രം ഇന്ന് ലോകക്രിക്കറ്റിന്റെ ആകാശത്ത് സൂര്യനെപ്പോലെ ജ്വലിച്ചു നില്ക്കുന്നു. സഞ്ജു വിശ്വനാഥ് സാംസണ് എന്ന പേര് ഇന്ന് വെറുമൊരു പേരല്ല, കോടിക്കണക്കിന് ഭാരതീയരുടെ ആവേശമാണ്, അഭിമാനമാണ്. നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ കിവീസ് പടയെ ചുരുട്ടിക്കെട്ടി ഇന്ത്യ ലോകകിരീടം നിലനിര്‍ത്തുമ്പോള്‍, അഹമ്മദാബാദിലെ ലക്ഷക്കണക്കിന് ആരാധകര്‍ ആര്‍ത്തലച്ചു വിളിച്ചത് ഒരേയൊരു പേര് മാത്രം- ‘സഞ്ജു… സഞ്ജു…!’. സഞ്ജുവിനെ ഇന്ത്യന്‍ 20-20 ടീമിന്റെ ക്യാപ്ടനാകുമെന്നാണ് സൂചന.
വിമര്‍ശകരുടെ പരിഹാസ ശരങ്ങള്‍ ഏറ്റുവാങ്ങി, നീതി നിഷേധിക്കപ്പെട്ട് പടിക്കു പുറത്തു നില്‍ക്കേണ്ടി വന്ന ഒരു കറുത്ത ഭൂതകാലമുണ്ടായിരുന്നു സഞ്ജുവിന്. എന്നാല്‍ വീഴുമ്പോഴല്ല, ഓരോ വീഴ്ചയിലും കൂടുതല്‍ കരുത്തോടെ എഴുന്നേല്ക്കുന്നവനാണ് യഥാര്‍ത്ഥ പോരാളിയെന്ന് ഈ വിഴിഞ്ഞംകാരന്‍ തെളിയിച്ചു. ലോകക്രിക്കറ്റിലെ ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ പകര്‍ന്നുനല്‍കിയ ആത്മവിശ്വാസമാണ് സഞ്ജുവിനെ ഈ കൊടുമുടിയില്‍ എത്തിച്ചത്. പ്രതിസന്ധികളില്‍ തളര്‍ന്നപ്പോള്‍ ‘ക്രിക്കറ്റ് ദൈവം’ കൈപിടിച്ചുയര്‍ത്തി. സച്ചിന് വിതച്ച ആത്മവിശ്വാസത്തിന്റെ വിത്തുകള്‍ ഇന്ന് വിശ്വരൂപം പൂണ്ടിരിക്കുന്നു.
ഫൈനലില്‍ ന്യൂസിലന്‍ഡിനെതിരെ സഞ്ജു നടത്തിയത് സമാനതകളില്ലാത്ത താണ്ഡവമായിരുന്നു. ആദ്യ നാല് പന്തില്‍ റണ്ണെടുക്കാതെ സമ്മര്‍ദ്ദത്തിലായ സഞ്ജു, അഞ്ചാം പന്ത് ഗാലറിയിലെത്തിച്ച് വെടിക്കെട്ടിന് തിരികൊളുത്തി. പിന്നെ കണ്ടത് സിക്സറുകളുടെ പെരുമഴ! 46 പന്തില്‍ 8 സിക്സറുകളുടെ അകമ്പടിയോടെ അടിച്ചുകൂട്ടിയ 89 റണ്‍സ് ഒരു ലോകകപ്പ് ഫൈനലിലെ റെക്കോര്‍ഡ് സ്കോറാണ്. മര്‍ലോണ്‍ സാമുവല്‍സും കെയ്ന്‍ വില്യംസണും പടുത്തുയര്‍ത്തിയ റെക്കോര്‍ഡുകള്‍ വിഴിഞ്ഞത്തെ കടലലകളില്‍ ഒലിച്ചുപോയി.
സൂര്യകുമാര്‍ യാദവിനും രോഹിത് ശര്‍മ്മയ്ക്കും ശേഷം ഇന്ത്യന്‍ ക്രിക്കറ്റിന്റെ ചെങ്കോലും കിരീടവും ആരുടെ കൈകളിലേക്ക് എന്ന ചോദ്യത്തിന് ഇപ്പോള്‍ ഒരേയൊരു ഉത്തരമേയുള്ളൂ- സഞ്ജു സാംസണ്! ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനെ നയിച്ച പക്വതയും ക്രീസിലെ ശാന്തതയും സഞ്ജുവിനെ വരാനിരിക്കുന്ന ഇന്ത്യന്‍ ടീമിന്റെ പടനായകനാക്കി മാറ്റിക്കഴിഞ്ഞു. ബിസിസിഐ വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന സൂചനകള്‍ പ്രകാരം സഞ്ജുവിന്റെ ക്യാപ്റ്റന്‍സി പ്രഖ്യാപനം ഇനി വിദൂരമല്ല.
തിരുവനന്തപുരത്തെ ഗലികളില്‍ നിന്ന് ഇന്ത്യന്‍ ടീമിലേക്കുള്ള ദൂരം സഞ്ജു അളന്നത് ചോരയും നീരും നല്കിയ കഠിനാധ്വാനം കൊണ്ടാണ്. താന്‍ വളര്‍ന്ന മണ്ണും കടലും മനുഷ്യരും ഇന്നും ഈ താരത്തിന് പ്രിയപ്പെട്ടതാണ്. മലയാളികളുടെ ആത്മവിശ്വാസത്തിന്റെ മുഖമായി സഞ്ജു മാറുമ്പോള്‍ അത് ക്രിക്കറ്റിന് അപ്പുറമുള്ള ഒരു വികാരമായി മാറുന്നു. പ്രിയപ്പെട്ട സഞ്ജു, നിങ്ങള്‍ ബാറ്റ് വീശുന്നത് കോടിക്കണക്കിന് മനുഷ്യരുടെ സ്വപ്നങ്ങള്‍ക്കാണ്. നീലക്കുപ്പായത്തില്‍ സഞ്ജു നയിക്കുന്ന ആ സുവര്‍ണ്ണ കാലത്തിനായി ലോകം കാത്തിരിക്കുന്നു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു; വിടവാങ്ങിയത് കേരള പോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥൻ
മുൻ ഡിജിപി ഡോ. പി ജെ അലക്സാണ്ടർ അന്തരിച്ചു; വിടവാങ്ങിയത് കേരള പോലീസിലെ പ്രഗത്ഭനായ ഉദ്യോഗസ്ഥൻ







