രഞ്ജിത്തിനെതിരായ പീഡനക്കേസ്: നടൻ ബോബി കുര്യനെ ചോദ്യം ചെയ്തു; ഒളിവിൽ പോകാൻ സഹായിച്ചെന്ന് സംശയം

കൊച്ചി: പ്രമുഖ സംവിധായകൻ രഞ്ജിത്ത് പ്രതിയായ ലൈംഗിക അതിക്രമ കേസിൽ അന്വേഷണം സിനിമാ മേഖലയിലെ മറ്റ് പ്രമുഖരിലേക്കും നീളുന്നു. രഞ്ജിത്തിനെ ഒളിവിൽ പോകാൻ സഹായിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ നടൻ ബോബി കുര്യനെ പോലീസ് ചോദ്യം ചെയ്തു. പ്രത്യേക അന്വേഷണ സംഘമാണ്  ബോബിയെ വിളിപ്പിച്ചത്.

അതേസമയം, രഞ്ജിത്തിനെതിരായ കേസിനെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്നാണ് ബോബി കുര്യൻ പോലീസിന് നൽകിയ മൊഴി. രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്തപ്പോഴാണ് കാര്യങ്ങൾ അറിഞ്ഞതെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഈ മൊഴി അന്വേഷണസംഘം പൂർണ്ണമായും വിശ്വാസത്തിലെടുത്തിട്ടില്ല.ബോബി കുര്യന്റെ മൊഴിയിൽ വൈരുദ്ധ്യമുണ്ടെന്ന് സംശയിക്കുന്ന സാഹചര്യത്തിൽ ഇയാളെ വീണ്ടും ചോദ്യം ചെയ്തേക്കും. രഞ്ജിത്തിനൊപ്പം കാറിലുണ്ടായിരുന്ന സഹസംവിധായിക ശാലിനിയെയും പോലീസ് ഇതിനോടകം ചോദ്യം ചെയ്തിട്ടുണ്ട്.

പീഡനം നടന്നുവെന്ന് പറയപ്പെടുന്ന കാരവൻ പോലീസ് കസ്റ്റഡിയിലെടുത്തു. ബോബിയും ശാലിനിയും ചേർന്ന് രഞ്ജിത്തിനെ ഒളിവിൽ കഴിയാൻ സഹായിച്ചുവെന്നാണ് എസ്‌ഐടിയുടെ പ്രാഥമിക നിഗമനം.ജനുവരി 30-നാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാരവാനിൽ വെച്ച് രഞ്ജിത്ത് മോശമായി പെരുമാറിയെന്ന് യുവതി നൽകിയ രഹസ്യമൊഴിയാണ് കേസിൽ നിർണ്ണായകമായത്. സാക്ഷികളുടെ മൊഴികളും മൊബൈൽ ടവർ ലൊക്കേഷനും ഉൾപ്പെടെയുള്ള തെളിവുകൾ രഞ്ജിത്തിന് എതിരാണെന്ന് റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു.

നിലവിൽ കേസിൽ ജാമ്യം ലഭിച്ചതിനെത്തുടർന്ന് ഈ മാസം പത്തിനാണ് രഞ്ജിത്ത് ജയിൽ മോചിതനായത്. എങ്കിലും ഗൂഢാലോചനയും ഒളിവിൽ പോകാൻ സഹായിച്ചതും ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദമായ അന്വേഷണം തുടരുമെന്ന് പോലീസ് അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.