വാമനപുരത്ത് ‘ഡികെ മുരളി’ ജയിക്കുമെന്ന് പോസ്റ്റ്; രാഷ്ട്രീയം പറഞ്ഞാല്‍ ‘പണി’ കിട്ടും; എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി കമന്റിട്ട പോലീസുകാരന് സസ്പെന്‍ഷന്‍; പാങ്ങോട്ടെ പോലീസുകാരന്‍ വൈശഖാന് പണി കിട്ടിയത് ഇങ്ങനെ

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് കാലത്ത് രാഷ്ട്രീയ ചായ്വ് പരസ്യമാക്കിയാല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പിടിവീഴുമെന്ന മുന്നറിയിപ്പുമായി പോലീസ് വകുപ്പ്. വാമനപുരത്തെ എല്‍.ഡി.എഫ്. സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ കമന്റിട്ട സി.പി.ഒ.യെ സര്‍വീസില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. പാങ്ങോട് പോലീസ് സ്റ്റേഷനിലെ സി.പി.ഒ. വൈശാഖന്‍ സതീശനെതിരെയാണ് തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവി നടപടിയെടുത്തത്.

വാമനപുരം ഇത്തവണ ആര്‍ക്കൊപ്പം എന്ന വിഷയത്തില്‍ ഒരു പ്രമുഖ മാധ്യമം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റിന് താഴെയാണ് വൈശാഖന്‍ കമന്റിട്ടത്. എല്‍.ഡി.എഫ്. സ്ഥാനാര്‍ഥി ഡി.കെ. മുരളി ജയിക്കുമെന്നായിരുന്നു വൈശാഖന്റെ പ്രവചനം. ഈ കമന്റ് ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ഉദ്യോഗസ്ഥനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടതും പിന്നാലെ നടപടിയുണ്ടായതും. തിരഞ്ഞെടുപ്പു കമ്മീഷന്റെ നിയന്ത്രണത്തിലാണ് ഇപ്പോള്‍ പോലീസും മറ്റും. ഈ സാഹചര്യത്തിലാണ് നടപടി.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പാലിക്കേണ്ട പെരുമാറ്റച്ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ് വൈശാഖന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്ന് സസ്പെന്‍ഷന്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു. സേനാംഗങ്ങള്‍ രാഷ്ട്രീയ നിഷ്പക്ഷത പാലിക്കണമെന്ന കര്‍ശന നിര്‍ദേശം നിലനില്‍ക്കെ, പരസ്യമായി ഒരു മുന്നണിക്ക് അനുകൂലമായ നിലപാടെടുത്തത് പോലീസിന്റെ അന്തസ്സിനും സല്‍പ്പേരിനും കളങ്കമുണ്ടാക്കിയെന്നും എസ്.പി. വിലയിരുത്തി. മിക്ക പോലീസുകാരുടേയും സാമൂഹിക ഇടപെടലുകള്‍ നിരീക്ഷണത്തിലാണ്. അങ്ങനെയാണ് വൈശാഖനും കുടുങ്ങിയത്.

തിരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ അടക്കം അതീവ ജാഗ്രത പുലര്‍ത്തേണ്ട ഘട്ടത്തില്‍ സോഷ്യല്‍ മീഡിയയിലെ ഇത്തരം ഇടപെടലുകള്‍ ഗുരുതരമായ അച്ചടക്ക ലംഘനമായാണ് വകുപ്പ് കാണുന്നത്. രാഷ്ട്രീയ കാര്യങ്ങളില്‍ അഭിപ്രായപ്രകടനം നടത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വരും ദിവസങ്ങളിലും കര്‍ശന നടപടി തുടരാനാണ് അധികൃതരുടെ നീക്കം. ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം പറയുന്നുവോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങളുണ്ട്. ഈ സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് കമ്മീഷന്‍ നീക്കം.

തിരഞ്ഞെടുപ്പ് കാലത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയ ചായ്വ് പ്രകടിപ്പിക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ പ്രത്യേക സംവിധാനങ്ങളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍ സജീവമാണ്. സോഷ്യല്‍ മീഡിയയിലെ ഇടപെടലുകളും പൊതുവേദികളിലെ സാന്നിധ്യവും നിരീക്ഷിക്കാന്‍ നിലവിലുള്ള സംവിധാനങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കാനാണ് കമ്മീഷന്റെ നീക്കം. വാമനപുരത്ത് എല്‍.ഡി.എഫ്. സ്ഥാനാര്‍ത്ഥിക്ക് അനുകൂലമായി ഫേസ്ബുക്കില്‍ പ്രതികരിച്ച പോലീസുകാരനെ സസ്പെന്‍ഡ് ചെയ്തതിന് പിന്നാലെയാണ് നടപടികള്‍ കടുപ്പിക്കുന്നത്.

ഉദ്യോഗസ്ഥരുടെ ഫേസ്ബുക്ക്, വാട്സ്ആപ്പ് ഗ്രൂപ്പുകള്‍, ഇന്‍സ്റ്റഗ്രാം തുടങ്ങിയ പ്ലാറ്റ്ഫോമുകള്‍ നിരീക്ഷിക്കാന്‍ സൈബര്‍ സെല്ലിന്റെയും ഇന്റലിജന്‍സിന്റെയും സഹായം കമ്മീഷന്‍ തേടിയിട്ടുണ്ട്. ഏതെങ്കിലും സ്ഥാനാര്‍ത്ഥിക്കോ പാര്‍ട്ടിക്കോ വേണ്ടി വോട്ട് അഭ്യര്‍ത്ഥിക്കുകയോ, രാഷ്ട്രീയ പ്രവചനങ്ങള്‍ നടത്തുകയോ ചെയ്യുന്നത് പെരുമാറ്റച്ചട്ട ലംഘനമായി കണക്കാക്കും. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് താഴെ ഉദ്യോഗസ്ഥര്‍ ഇടുന്ന കമന്റുകള്‍ പോലും സൂക്ഷ്മമായി പരിശോധിക്കാനാണ് നിര്‍ദേശം. ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ നിഷ്പക്ഷത ഉറപ്പുവരുത്താന്‍ ജില്ലാ അടിസ്ഥാനത്തില്‍ പ്രത്യേക നിരീക്ഷണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്.

ഉദ്യോഗസ്ഥര്‍ രഹസ്യമായി രാഷ്ട്രീയ യോഗങ്ങളില്‍ പങ്കെടുക്കുന്നുണ്ടോ എന്നറിയാന്‍ ഇന്റലിജന്‍സ് വിഭാഗവും നിരീക്ഷണം ശക്തമാക്കി. സര്‍ക്കാര്‍ നയങ്ങളെ വിമര്‍ശിക്കുന്നതോ രാഷ്ട്രീയ പാര്‍ട്ടികളെ പരോക്ഷമായി പിന്തുണയ്ക്കുന്നതോ ആയ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യുന്നതും വിനയാകും. പെരുമാറ്റച്ചട്ട ലംഘനം നടത്തുന്നവര്‍ക്കെതിരെ ഉടനടി സസ്പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള അച്ചടക്ക നടപടികള്‍ സ്വീകരിക്കാന്‍ വകുപ്പ് മേധാവികള്‍ക്ക് കമ്മീഷന്‍ കര്‍ശന നിര്‍ദേശം നല്‍കി. സേനയുടെ അന്തസ്സിനും നിഷ്പക്ഷതയ്ക്കും കളങ്കമുണ്ടാക്കുന്ന ഒരു പ്രവൃത്തിയും അനുവദിക്കില്ലെന്നാണ് അധികൃതരുടെ നിലപാട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.