“തിരുവനന്തപുരത്തെ വിജയം ചെറുതല്ല; ജനവിശ്വാസം കാത്തുസൂക്ഷിക്കണം !കേരളം ലക്ഷ്യമിടാൻ മോദി; മേയർ വി വി രാജേഷ് ഉൾപ്പടെ ബിജെപി ജനപ്രതിനിധി സംഘവുമായി പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച

ന്യൂഡൽഹി: കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ സ്വയംഭരണ ജനപ്രതിനിധികളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടിക്കാഴ്ച നടത്തി. ഡൽഹിയിലെ ലോക് കല്യാൺ മാർഗിലുള്ള പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടന്ന ഒന്നര മണിക്കൂർ നീണ്ട ചർച്ചയിൽ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കാനുള്ള കർമ്മപദ്ധതികൾ അദ്ദേഹം മുന്നോട്ടുവെച്ചു. തിരുവനന്തപുരം കോർപ്പറേഷനിലുണ്ടായ വിജയത്തിന്റെ പ്രാധാന്യം എടുത്തുപറഞ്ഞ പ്രധാനമന്ത്രി, ഈ നേട്ടം നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ടാക്കി മാറ്റണമെന്ന് നിർദ്ദേശിച്ചു.

ഗുജറാത്തിലെ തന്റെ രാഷ്ട്രീയ അനുഭവങ്ങൾ വിവരിച്ച അദ്ദേഹം, ജനപ്രതിനിധികളുടെ സംശയങ്ങൾക്ക് മറുപടി നൽകുകയും ചെയ്തു. ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നവീൻ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി ബി.എൽ. സന്തോഷ്, സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

 രാവിലെ കേന്ദ്രമന്ത്രി മനോഹർ ലാൽ ഖട്ടർ നഗരവികസനവുമായി ബന്ധപ്പെട്ട് ജനപ്രതിനിധികൾക്കായി ക്ലാസെടുത്തു. കേന്ദ്ര പദ്ധതികൾ ജനങ്ങളിലേക്ക് എത്തിക്കുന്നതിലെ പ്രാധാന്യത്തെക്കുറിച്ചാണ് അദ്ദേഹം സംസാരിച്ചത്.ഉച്ചയ്ക്ക് പാർലമെന്റ് സന്ദർശിച്ച സംഘം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനെ സന്ദർശിച്ചു.മൂന്ന് ദിവസത്തെ ഈ ശിൽപശാലയിലൂടെ കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള അന്തിമ രൂപരേഖ തയ്യാറാക്കുകയാണ് പാർട്ടി ലക്ഷ്യമിടുന്നത്.

നാളെ രാഷ്ട്രപതി ഭവൻ സന്ദർശിക്കുന്ന സംഘം ഡൽഹി മുഖ്യമന്ത്രി രേഖ ഗുപ്തയുമായും കൂടിക്കാഴ്ച നടത്തും. തുടർന്നായിരിക്കും കേരളത്തിലേക്കുള്ള മടക്കം. കേരളത്തിലെ താഴെത്തട്ടിലുള്ള പാർട്ടി പ്രവർത്തനങ്ങൾ ഊർജിതമാക്കാനും ജനവിശ്വാസം നേടിയെടുക്കാനുമുള്ള നിർദ്ദേശങ്ങളുമായാണ് പ്രതിനിധി സംഘം മടങ്ങുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.