പാലക്കാട്: കേരളത്തിൽ വേനൽച്ചൂട് അസഹനീയമാകുന്നു. ഇടുക്കിയും വയനാടും ഒഴികെയുള്ള 12 ജില്ലകളിൽ വരും ദിവസങ്ങളിലും ഉയർന്ന താപനില തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. സംസ്ഥാനത്തെ ഏറ്റവും ഉയർന്ന താപനില പാലക്കാട് ജില്ലയിൽ രേഖപ്പെടുത്തി. കൊച്ചിയിലും താപനില 37 ഡിഗ്രിക്ക് മുകളിലേക്ക് ഉയർന്നതോടെ നഗരജീവിതം ദുസഹമായിരിക്കുകയാണ്.
കടുത്ത ചൂട് മനുഷ്യരെ മാത്രമല്ല മറ്റ് ജീവജാലങ്ങളെയും ബാധിച്ചു തുടങ്ങിയിട്ടുണ്ട്. പാലക്കാട് സുമതി എന്ന കർഷക പാട്ടത്തിനെടുത്ത് വളർത്തിയിരുന്ന കുളത്തിലെ മത്സ്യങ്ങൾ വ്യാപകമായി ചത്തുപൊങ്ങി. ഉയർന്ന താപനിലയും വെള്ളത്തിൽ ഓക്സിജന്റെ അളവ് കുറഞ്ഞതുമാണ് ഇതിന് കാരണമായത്. ഒന്നര ലക്ഷം രൂപയുടെ നാശനഷ്ടമാണ് ഈ കർഷകയ്ക്കുണ്ടായത്.
ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം സർവ്വകാല റെക്കോർഡിലെത്തി. ഇന്നലെ മാത്രം 112.16 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് കേരളത്തിൽ ഉപയോഗിച്ചത്. വൈദ്യുതി ആവശ്യകത 5,933 മെഗാവാട്ടിലെത്തി. ഇത് 6,000 മെഗാവാട്ട് മറികടന്നാൽ സംസ്ഥാനത്ത് ലോഡ്ഷെഡിംഗ് ഉൾപ്പെടെയുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബി നൽകുന്ന സൂചന.
അന്തരീക്ഷത്തിലെ ഈർപ്പം കൂടുന്നത് ശാരീരിക അസ്വസ്ഥതകൾ വർദ്ധിപ്പിക്കും.പകൽ സമയത്ത് കുട, തൊപ്പി, സൺഗ്ലാസ് എന്നിവ ഉപയോഗിക്കുക. ശരീരം മുഴുവൻ മറയുന്ന കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. ഓൺലൈൻ ഡെലിവറി തൊഴിലാളികൾ, നിർമ്മാണ തൊഴിലാളികൾ, മത്സ്യത്തൊഴിലാളികൾ, രോഗപ്രതിരോധ ശേഷി കുറഞ്ഞവർ എന്നിവർ വെയിൽ ഏൽക്കുന്നത് പരമാവധി ഒഴിവാക്കണം.ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം.
ചൂടിന് ആശ്വാസമായി ചിലയിടങ്ങളിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെങ്കിലും ഇടിമിന്നൽ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. വനമേഖലയിൽ കാട്ടുതീ പടരാൻ സാധ്യതയുള്ളതിനാൽ വിനോദസഞ്ചാരികളും വനവാസികളും ജാഗ്രത പാലിക്കണം.


‘വി.ഡിയുടെ യാത്രയ്ക്ക് ഇ.ഡി റെയ്ഡുമായി ബന്ധമില്ല; ആഭ്യന്തരവകുപ്പ് ഒന്നുമറിഞ്ഞില്ല’: കൈമലര്ത്തി ചെന്നിത്തല; കോണ്ഗ്രസ്-ബിജെപി സംയുക്ത ഓപ്പറേഷനെന്ന് പി. ജയരാജന്
പുതുയുഗ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നു; ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്തും




