കണ്ണൂര്‍: പൂക്കോട് വെറ്ററിനറി കോളേജിലെ സിദ്ധാര്‍ത്ഥന്റെ ദാരുണാന്ത്യം കേരള മനസ്സാക്ഷിയെ നടുക്കിയിട്ടും സംസ്ഥാനത്തെ കലാലയങ്ങള്‍ വീണ്ടും കൊലക്കളങ്ങളായി മാറുന്നു. കണ്ണൂര്‍ അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ ഒന്നാം വര്‍ഷ ബിഡിഎസ് വിദ്യാര്‍ത്ഥി നിതിന്‍രാജിന്റെ മരണം ക്യാമ്പസുകളില്‍ ആവര്‍ത്തിക്കുന്ന ക്രൂരതകളുടെ ഒടുവിലത്തെ ഉദാഹരണമാണ്. പൂക്കോട് സംഭവത്തിലെ കുറ്റവാളികള്‍ക്ക് രാഷ്ട്രീയ-സംഘടനാ സംരക്ഷണയില്‍ അര്‍ഹമായ ശിക്ഷ ലഭിക്കാതെ പോയതാണ് അഞ്ചരക്കണ്ടിയില്‍ നിതിന്‍രാജ് എന്ന ദളിത് വിദ്യാര്‍ത്ഥിയുടെ ജീവനെടുക്കാന്‍ അധ്യാപകര്‍ക്കും സീനിയര്‍ വിദ്യാര്‍ത്ഥികള്‍ക്കും ധൈര്യം നല്‍കിയതെന്ന ആരോപണം ശക്തമാവുകയാണ്.
നിതിന്‍രാജ് താമസിച്ചിരുന്ന ഹോസ്റ്റല്‍ ഒരു തടവറയ്ക്ക് തുല്യമായിരുന്നുവെന്നാണ് ബന്ധുക്കള്‍ വെളിപ്പെടുത്തുന്നത്. രണ്ടുമാസം മുന്‍പ് പനി ബാധിച്ച കുട്ടിയെ ഒറ്റപ്പെട്ട മുറിയിലേക്ക് മാറ്റി പാര്‍പ്പിച്ചതായും സഹപാഠികളുമായുള്ള ആശയവിനിമയം പോലും തടഞ്ഞതായും സഹോദരിയുടെ ഭര്‍ത്താവ് എസ്.എം. അശോക് കുമാര്‍ പറഞ്ഞു. ക്യാമ്പസുകളില്‍ അധ്യാപകര്‍ തന്നെ ജാതിയുടെയും നിറത്തിന്റെയും പേരില്‍ വിദ്യാര്‍ത്ഥികളെ വേട്ടയാടുന്നത് കേരളത്തിന് അപമാനമാണ്.
അനാട്ടമി വിഭാഗം മേധാവി ഡോ. എം.കെ. റാം, ഡോ. സംഗീത എന്നിവരുടെ ഭാഗത്തുനിന്നുണ്ടായ മാനസിക പീഡനമാണ് നിതിനെ മരണത്തിലേക്ക് തള്ളിയിട്ടതെന്ന് കുടുംബം പരാതിപ്പെടുന്നു. ‘പുഴുത്ത പട്ടി’ എന്ന് വിളിച്ചും ജാതി പറഞ്ഞ് ആക്ഷേപിച്ചും നിതിനെ ഇവര്‍ നിരന്തരം വേട്ടയാടി. ഇന്റേണല്‍ മാര്‍ക്ക് വെട്ടിക്കുറയ്ക്കുമെന്ന ഭീഷണി വിദ്യാര്‍ത്ഥിയുടെ ആത്മവിശ്വാസം തകര്‍ത്തു. തന്റെ കുടുംബപ്രശ്‌നങ്ങളുടെ ദേഷ്യം വിദ്യാര്‍ത്ഥികളുടെ മേല്‍ തീര്‍ക്കുന്ന അധ്യാപകന്റെ വികൃത മനസ്സാണിവിടെ വെളിപ്പെടുന്നത്.
പാലക്കാട് നെഹ്റു കോളേജിലെ ജിഷ്ണു പ്രണോയിയുടെ മരണം മുതല്‍ പൂക്കോട് സിദ്ധാര്‍ത്ഥന്റേത് വരെ നീളുന്ന സംഭവങ്ങളില്‍ കുറ്റക്കാര്‍ക്കെതിരെ കൃത്യമായ നടപടിയുണ്ടാകാത്തതാണ് വിദ്യാലയങ്ങളില്‍ വീണ്ടും ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാന്‍ കാരണം. അധ്യാപകര്‍ സംഘടനയുടെ കരുത്തില്‍ സംരക്ഷിക്കപ്പെടുമ്പോള്‍ നീതി നിഷേധിക്കപ്പെടുന്നത് പാവപ്പെട്ട കുടുംബങ്ങളില്‍ നിന്നെത്തുന്ന നിതിന്‍രാജിനെപ്പോലെയുള്ള കുട്ടികള്‍ക്കാണ്. വാടകവീട്ടില്‍ താമസിച്ച്, തന്റെ മാതാപിതാക്കള്‍ക്കും സമൂഹത്തിനും വേണ്ടി ഡോക്ടറാകാന്‍ മോഹിച്ച ഒരു യുവാവിനെയാണ് അഞ്ചരക്കണ്ടിയിലെ മാഫിയാ സംഘം ഇല്ലായ്മ ചെയ്തത്.
നിതിന്‍ കെട്ടിടത്തിന് താഴെ വീണ വിവരം പോലും മണിക്കൂറുകളോളം കുടുംബത്തെ അറിയിക്കാന്‍ കോളേജ് അധികൃതര്‍ തയ്യാറായില്ല. ഉച്ചയ്ക്ക് 1.38-ന് അപകടം നടന്നിട്ടും 3.35-ന് മരണം സ്ഥിരീകരിക്കുന്നതുവരെ അധികൃതര്‍ മൗനം പാലിച്ചു. ചാനലുകളിലൂടെയാണ് തങ്ങളുടെ പ്രിയപ്പെട്ടവന്‍ മരിച്ച വിവരം കുടുംബം അറിഞ്ഞത്. ഉത്തരവാദികളായ അധ്യാപകരെ സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് മാത്രം ഈ പാപം കഴുകിക്കളയാനാകില്ല. ഇവരെ അഴിക്കുള്ളിലാക്കണമെന്ന ആവശ്യം ശക്തമാണ്.
പൂക്കോടും പാലക്കാടും അഞ്ചരക്കണ്ടിയിലും ആവര്‍ത്തിക്കപ്പെടുന്നത് ഒരേ തിരക്കഥയാണ്. രാഷ്ട്രീയ പിന്തുണയുള്ള അധ്യാപകരും സീനിയര്‍ വിദ്യാര്‍ത്ഥികളും നടത്തുന്ന ഈ ഗൂഢാലോചനയ്ക്ക് തടയിടാന്‍ അധികൃതര്‍ക്ക് കഴിയുന്നില്ലെങ്കില്‍ ഇനിയും എത്ര സിദ്ധാര്‍ത്ഥുമാരെയും നിതിന്‍രാജിനെയും നമുക്ക് ബലികൊടുക്കേണ്ടി വരും? ഈ കലാലയ കൊലപാതകങ്ങള്‍ക്ക് അറുതി വരുത്തിയേ മതിയാകൂ. കുറ്റവാളികള്‍ അഴിക്കുള്ളിലാകുന്നത് വരെ കേരളം ഇതിനെതിരെ പോരാടണം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കൃഷ്ണകുമാറിന് ‘ശുഭപ്രതീക്ഷ, 100 ശതമാനം തോല്‍വി!’ ബിജെപിയില്‍ പോര് മുറുകുന്നു; മുരളീധര പക്ഷം പരസ്യമായി രംഗത്ത്; വട്ടിയൂര്‍ക്കാവ് ലക്ഷ്യമിട്ടുള്ള കെകെജിയുടെ നീക്കത്തിന് തിരിച്ചടി





