തിരുവനന്തപുരം : കേന്ദ്രത്തിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരെ തിരുവനന്തപുരത്ത് നടന്ന എല്‍.ഡി.എഫ് സത്യാഗ്രഹ സമരത്തില്‍ നിന്ന് ജോസ് കെ മാണി വിട്ടുനിന്നത് മുന്നണി മാറ്റത്തിന്റെ സൂചനയാണെന്ന വാര്‍ത്തകള്‍ തള്ളി അദ്ദേഹത്തിന്റെ ഓഫീസ് . ഇത്തരം പ്രചാരണങ്ങള്‍ വസ്തുതാവിരുദ്ധമാണെന്നും പാര്‍ട്ടിയെ കരിവാരിത്തേക്കാനുള്ള അജണ്ടയുടെ ഭാഗമാണെന്നും ഓഫീസ് പ്രസ്താവനയിലൂടെ അറിയിച്ചു.
കേരളത്തിന് പുറത്ത് നേരത്തെ നിശ്ചയിച്ച യാത്രയിലായതിനാലാണ് ജോസ് കെ മാണിക്ക് സമരത്തില്‍ പങ്കെടുക്കാന്‍ കഴിയാതിരുന്നത്. ഇക്കാര്യം മുന്‍കൂട്ടി തന്നെ എല്‍.ഡി.എഫ് നേതൃത്വത്തെ അറിയിച്ചിരുന്നു. മന്ത്രി റോഷി അഗസ്റ്റിന്, ചീഫ് വിപ്പ് എന്‍. ജയരാജ് എന്നിവരുള്‍പ്പെടെ പാര്‍ട്ടിയുടെ മറ്റ് എം.എല്‍.എമാരും പ്രമുഖ നേതാക്കളും സമരത്തില്‍ സജീവമായി പങ്കെടുത്തിട്ടുണ്ടെന്നും ഓഫീസ് ചൂണ്ടിക്കാട്ടി.
ഫെബ്രുവരിയില്‍ നടക്കുന്ന എല്‍.ഡി.എഫിന്റെ മധ്യമേഖലാ ജാഥയുടെ ക്യാപ്റ്റനായി ജോസ് കെ മാണിയെയാണ് നിശ്ചയിച്ചിരിക്കുന്നത്. ഫെബ്രുവരി 6-ന് അങ്കമാലിയില്‍ ആരംഭിച്ച് 13-ന് ആറന്മുളയില് സമാപിക്കുന്ന ഈ ജാഥയുടെ നേതൃത്വം ജോസ് കെ മാണി തന്നെ വഹിക്കുമെന്നത് അദ്ദേഹം മുന്നണിയില്‍ ഉറച്ചുനില്‍ക്കുന്നു എന്നതിന്റെ സൂചനയാണെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ പറയുന്നു.
ഉമീദ് പോര്‍ട്ടല്‍ രജിസ്ട്രേഷന് പുതിയ ആയുധം; മുനമ്പം വിഷയം ഇടതുപക്ഷ സര്‍ക്കാരിന് വലിയ തലവേദനയാകുന്നു; വഖഫ് ബോര്‍ഡിനെതിരെ സമരസമിതി, അനുനയ നീക്കങ്ങള്‍ പൊളിയുന്നു
ഒഴിവാക്കാനാവാത്ത കാരണങ്ങളാല്‍ ഉണ്ടാകുന്ന അസാന്നിധ്യത്തെ മുന്നണി മാറ്റമായി വ്യാഖ്യാനിക്കുന്നത് ബോധപൂര്‍വ്വമാണെന്ന് ഓഫീസ് കുറ്റപ്പെടുത്തി. എം.വി. ഗോവിന്ദനും ബിനോയ് വിശ്വവും നയിക്കുന്ന ജാഥകള്‍ക്കൊപ്പം തന്നെ കേരള കോണ്‍ഗ്രസ് (എം) നയിക്കുന്ന ജാഥയും എല്‍.ഡി.എഫ് രാഷ്ട്രീയത്തില്‍ സജീവമായിരിക്കുമെന്നും പ്രസ്താവനയില്‍ പറയുന്നു.


ഉദുമ പിടിക്കാൻ കോൺഗ്രസിന്റെ വമ്പൻ ‘സർപ്രൈസ്’! ശരത് ലാലിന്റെ സഹോദരി അമൃത മത്സരിച്ചേക്കും ?





