എം.പി.മാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവരെയും ഡല്‍ഹി, ഒഡീഷ, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നിവിടങ്ങളിലെ എം.പി.മാരെയും എം.എല്‍.എ.മാരെയും തട്ടിപ്പുസംഘം വിളിച്ചു; മൂന്ന് കോടി നല്‍കിയാല്‍ മന്ത്രിസ്ഥാനം: പ്രതികളെ കോഴിക്കോട്ടെത്തിച്ചു; കൂടുതല്‍ പേര്‍ കുടുങ്ങിയേക്കും

കോഴിക്കോട്: ജൂലൈ ആറിന് കേരളത്തില്‍ മന്ത്രിസഭാ പുനഃസംഘടനാ നീക്കമുണ്ടെന്നും മൂന്ന് കോടി രൂപ നല്‍കിയാല്‍ മന്ത്രിയാക്കാമെന്നും വാഗ്ദാനം ചെയ്ത് വിദ്യാ ബാലകൃഷ്ണന്‍ എം.എല്‍.എ.യെ ഫോണില്‍ വിളിച്ച് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ പ്രതികള്‍ പിടിയിലായി. എം.പി.മാരായ ഷാഫി പറമ്പില്‍, ഡീന്‍ കുര്യാക്കോസ് എന്നിവര്‍ക്ക് പുറമേ ഡല്‍ഹി, ഒഡീഷ, ഝാര്‍ഖണ്ഡ്, രാജസ്ഥാന്‍, ഹിമാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളിലെ നിരവധിയായ എം.പി.മാരെയും എം.എല്‍.എ.മാരെയും ഇത്തരത്തില്‍ തട്ടിപ്പുസംഘം വിളിച്ച് വലയിലാക്കാന്‍ ശ്രമിച്ചതായി അന്വേഷണത്തില്‍ തെളിഞ്ഞു.
സംഭവത്തില്‍ ഡല്‍ഹി സ്വദേശികളായ നിതിന്‍ കുമാര്‍, ഗൗരവ് എന്നിവരെ കോഴിക്കോട് സൈബര്‍ പോലീസ് ഡല്‍ഹിയില്‍ നിന്ന് അറസ്റ്റ് ചെയ്ത് ഞായറാഴ്ച പുലര്‍ച്ചെയോടെ കോഴിക്കോട്ടെത്തിച്ചു. വൈദ്യപരിശോധന പൂര്‍ത്തിയാക്കിയ പ്രതികളെ ഉടന്‍ കോടതിയില്‍ ഹാജരാക്കും. കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി ‘രാജ്കുമാര്‍’ എന്ന പേരില്‍ വ്യാജമായി ചമഞ്ഞാണ് പ്രതിയായ ഗൗരവ് ജനപ്രതിനിധികളെ ഫോണില്‍ വിളിച്ചത്. നിതിന്‍ കുമാറുമായി ചേര്‍ന്ന് ഗൗരവാണ് ഈ വന്‍ തട്ടിപ്പ് ആസൂത്രണം ചെയ്തത്.
ഡല്‍ഹി സ്വദേശിയായ മറ്റൊരു വ്യക്തിയുടെ നഷ്ടപ്പെട്ട ഫോണ്‍ ഉപയോഗിച്ചായിരുന്നു വിദ്യാ ബാലകൃഷ്ണനെയും മറ്റ് ഉന്നത രാഷ്ട്രീയ നേതാക്കളെയും ഇവര്‍ വിളിച്ചിരുന്നത്. സമാന രീതിയില്‍ രാഷ്ട്രീയക്കാരെ മാത്രം ലക്ഷ്യമിട്ട് പണം തട്ടുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. കോഴിക്കോട് സിറ്റി പോലീസ് ഡെപ്യൂട്ടി കമ്മീഷണര്‍ പദം സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ വലയിലാക്കിയത്. ഒരാഴ്ചയോളമായി ഡല്‍ഹിയില്‍ ക്യാമ്പ് ചെയ്ത് അന്വേഷണം നടത്തിയ പോലീസ് സംഘം ഡല്‍ഹി-യു.പി. അതിര്‍ത്തിയില്‍ വെച്ചാണ് സാഹസികമായി പ്രതികളെ പിടികൂടിയത്.
ഉത്തരേന്ത്യ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വിപുലമായ ഏതെങ്കിലും തട്ടിപ്പു ശൃംഖലയുടെ ഭാഗമാണോ ഇവരെന്ന കാര്യത്തില്‍ പോലീസ് വിശദമായ പരിശോധന നടത്തിവരികയാണ്. മുന്‍പും സമാനമായ കുറ്റകൃത്യങ്ങളില്‍ ഇവര്‍ പങ്കാളികളായിട്ടുണ്ടെന്ന വിവരങ്ങളും പുറത്തുവരുന്നുണ്ട്. വിദ്യാ ബാലകൃഷ്ണന്‍ എം.എല്‍.എ. നല്‍കിയ പരാതിയിലാണ് കോഴിക്കോട് സൈബര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. വിളി വന്ന ഫോണ്‍ നമ്പറും ബാങ്ക് അക്കൗണ്ട് വിവരങ്ങളും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്ക് എത്തിച്ചേരാന്‍ സഹായിച്ചത്.
മറ്റ് സംസ്ഥാനങ്ങളിലെ ജനപ്രതിനിധികളെ കേന്ദ്രീകരിച്ച് ഇവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും കൂടുതല്‍ ആളുകള്‍ ഇതിന് ഇരയായിട്ടുണ്ടോ എന്ന കാര്യത്തിലും വ്യക്തത വരുത്താന്‍ പ്രതികളെ കസ്റ്റഡിയില്‍ വാങ്ങി ചോദ്യം ചെയ്യാനാണ് പോലീസിന്റെ തീരുമാനം.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.