കടൽ പ്രക്ഷുബ്ധമാകാൻ സാധ്യത; അഞ്ച് ദിവസത്തേക്ക് മത്സ്യബന്ധനത്തിന് വിലക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ അഞ്ച് ദിവസത്തേയ്ക്ക് മത്സ്യബന്ധനത്തിന് പോകരുതെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കർശന മുന്നറിയിപ്പ്. ജൂൺ നാല് മുതൽ എട്ട് വരെയുള്ള ദിവസങ്ങളിലാണ് മത്സ്യത്തൊഴിലാളികൾക്കായി ജാഗ്രത നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഈ ദിവസങ്ങളിൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.
വിവിധ സമുദ്രമേഖലകളിലും അടുത്ത അഞ്ച് ദിവസങ്ങളിൽ കാറ്റ് ശക്തമാകാൻ സാധ്യതയുണ്ട്. സോമാലിയൻ തീരം, അതിനോട് ചേർന്ന തെക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ പടിഞ്ഞാറൻ അറബിക്കടൽ എന്നിവിടങ്ങളിൽ മണിക്കൂറിൽ 60 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റ് വീശിയടിച്ചേക്കാം. ഇതിനുപുറമെ ഗൾഫ് ഓഫ് മന്നാർ, കന്യാകുമാരി പ്രദേശം, വടക്കൻ തമിഴ്‌നാട്, ശ്രീലങ്കൻ തീരം, തെക്കൻ ബംഗാൾ ഉൾക്കടൽ, മധ്യ ബംഗാൾ ഉൾക്കടൽ, ആൻഡമാൻ കടൽ എന്നിവിടങ്ങളിലും ഈ ദിവസങ്ങളിൽ കാലാവസ്ഥ മോശമാകാനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്.
ജൂൺ നാല്, ആറ്, ഏഴ്, എട്ട് തീയതികളിൽ തെക്കൻ മഹാരാഷ്ട്ര തീരം, ഗോവ തീരം, ലക്ഷദ്വീപ് പ്രദേശം, അതിനോട് ചേർന്ന മധ്യ കിഴക്കൻ അറബിക്കടൽ, തെക്കു കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് പ്രദേശം എന്നിവിടങ്ങളിലും വൻ കാറ്റിന് സാധ്യത പ്രവചിക്കുന്നുണ്ട്. ജൂൺ അഞ്ചാം തീയതി തെക്കൻ മഹാരാഷ്ട്ര, ഗോവ തീരങ്ങളിലും ലക്ഷദ്വീപ്, മധ്യ കിഴക്കൻ അറബിക്കടൽ, മാലിദ്വീപ് മേഖലകളിലും മോശം കാലാവസ്ഥ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് വ്യക്തമാക്കുന്നത്. കടൽ അതീവ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികൾ യാതൊരു കാരണവശാലും കടലിൽ പോകരുതെന്നും തീരദേശവാസികൾ ആവശ്യമായ ജാഗ്രത പാലിക്കണമെന്നും ദുരന്തനിവാരണ അതോറിറ്റി നിർദേശിച്ചു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.