തൃശൂർ: കോടാലിയിൽ വീടിനുള്ളിൽ ഉറങ്ങിക്കിടക്കവേ പാമ്പുകടിയേറ്റ് എട്ടു വയസ്സുകാരൻ മരിച്ചു. കോടാലി സ്വദേശി ഫിൽജോയുടെ മകൻ ആൽജോ (8) ആണ് മരിച്ചത്. പാമ്പുകടിയേറ്റ ആൽജോയുടെ സഹോദരൻ അനോജ് ചാലക്കുടിയിലെ ആശുപത്രിയിൽ ഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയാണ്. തൃശൂർ മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം ശംഖുവരയൻ കടിയേറ്റതിനെത്തുടർന്നാണെന്ന് സ്ഥിരീകരിച്ചത്.
രാത്രി ചൂട് കൂടുതലായതിനാൽ കുട്ടികൾ ആദ്യം വീടിന്റെ ഹാളിലാണ് കിടന്നുറങ്ങിയത്. പിന്നീട് അമ്മയും രണ്ടു മക്കളും അടുത്ത മുറിയിലെ കട്ടിലിലേക്ക് മാറിക്കിടക്കുകയായിരുന്നു. രാത്രി രണ്ട് മണിയോടെ കുട്ടികൾക്ക് വയറുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് അവർ ഉറക്കത്തിൽ നിന്ന് ഉണർന്നു.
അന്ന് വൈകിട്ട് കുട്ടികൾ ജ്യൂസ് കഴിച്ചിരുന്നതിനാൽ, വയറുവേദന അതിനെത്തുടർന്നുണ്ടായതാണെന്ന് മാതാപിതാക്കൾ കരുതി. ഉടൻ തന്നെ ജീരകവെള്ളം തിളപ്പിച്ച് നൽകുകയും ചെയ്തു. എന്നാൽ പുലർച്ചെ 5.30 ഓടെ രണ്ട് കുട്ടികളുടെയും വായിൽ നിന്ന് നുരയും പതയും വരുന്നത് കണ്ടതോടെയാണ് കുടുംബം പരിഭ്രാന്തരായത്.
സതീശൻ മന്ത്രിസഭയിൽ യുവനിരയും പരിചയസമ്പന്നരും; ഘടകകക്ഷികളുടെ മന്ത്രിമാരുടെ പൂർണ്ണരൂപം
ഉടൻ തന്നെ കുട്ടികളെ പിതാവ് ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ആൽജോ അപ്പോഴേക്കും മരണപ്പെട്ടിരുന്നു. ഭക്ഷ്യവിഷബാധയല്ലെന്നും പാമ്പുകടിയേറ്റതാണെന്നും ഡോക്ടർമാർ പരിശോധനയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ കുട്ടികൾ കിടന്നുറങ്ങിയ മുറിയിൽ നിന്ന് പാമ്പ് ഇഴഞ്ഞുപോകുന്നത് ശ്രദ്ധയിൽപ്പെട്ടു.


കൈക്കൂലി കേസ്: മുൻ ഫോറസ്റ്റ് റേഞ്ച് ഓഫീസർക്കും ക്ലർക്കിനും 8 വർഷം കഠിനതടവ്



