പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗിന്റെ വീട്ടില്‍ ഇ.ഡി റെയ്ഡ്; ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്‌ക്കെതിരെ പ്രവര്‍ത്തിക്കാന്‍ വിദേശ പണം സ്വീകരിച്ചെന്ന് ഗുരുതര കണ്ടെത്തല്‍.

ന്യൂഡല്‍ഹി : പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ ഹര്‍ജീത് സിംഗ്, ഭാര്യ ജ്യോതി അവസ്തി എന്നിവരുടെ വീടുകളിലും സ്ഥാപനങ്ങളിലും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് റെയ്ഡ് നടത്തി. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷയ്ക്കും ദേശീയ താല്‍പ്പര്യത്തിനും വിരുദ്ധമായി വിദേശ ഫണ്ട് ഉപയോഗിച്ച് പ്രചാരണം നടത്തിയെന്ന ഗുരുതരമായ ആരോപണമാണ് ഇരുവര്‍ക്കുമെതിരെ ഉയര്‍ന്നിരിക്കുന്നത്.

ഹര്‍ജീത് സിംഗും ഭാര്യയും ചേര്‍ന്ന് നടത്തുന്ന ‘സതത് സമ്പദ’ എന്ന ജൈവ ഉല്‍പ്പന്ന വിപണന കമ്പനിയിലേക്ക് 5.3 കോടി രൂപ വിദേശത്തുനിന്ന് കണ്‍സള്‍ട്ടന്‍സി ചാര്‍ജ് എന്ന പേരില്‍ എത്തിയതായി ഇ.ഡി ആരോപിക്കുന്നു. കാലാവസ്ഥാ പ്രചാരണ ഗ്രൂപ്പുകളില്‍ നിന്നാണ് ഈ പണം എത്തിയത്. എന്നാല്‍ ഇത് ഇന്ത്യയില്‍ ഫോസില്‍ ഇന്ധന പര്യവേഷണങ്ങള്‍ക്കെതിരെ പ്രചാരണം നടത്താനുള്ള ഒരു മറയാണെന്നാണ് ഇ.ഡി വ്യക്തമാക്കുന്നത്.

ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗം ഘട്ടം ഘട്ടമായി അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുന്ന ‘ഫോസില്‍ ഫ്യുവല്‍ നോണ്‍-പ്രൊലിഫറേഷന്‍ ട്രീറ്റി’ എന്ന അന്താരാഷ്ട്ര ഉടമ്പടി ഇന്ത്യയില്‍ പ്രചരിപ്പിക്കാന്‍ ഇവര്‍ ശ്രമിച്ചുവെന്ന് ഇ.ഡി ആരോപിക്കുന്നു. ഇത് ഇന്ത്യയുടെ വികസനത്തെയും ഊര്‍ജ്ജ സുരക്ഷയെയും ദോഷകരമായി ബാധിക്കുമെന്നും ഇന്ത്യയെ അന്താരാഷ്ട്ര നിയമക്കുരുക്കുകളില്‍ പെടുത്തുമെന്നുമാണ് അധികൃതരുടെ വാദം.

തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ പരിധിയില്‍ കൂടുതല്‍ വിദേശ മദ്യം കണ്ടെത്തിയതിനെത്തുടര്‍ന്ന് പ്രാദേശിക പോലീസ് ഹര്‍ജീത് സിംഗിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ഇദ്ദേഹത്തെ ജാമ്യത്തില്‍ വിട്ടു. കൂടാതെ, ഇദ്ദേഹത്തിന്റെ പാകിസ്ഥാന്‍, ബംഗ്ലാദേശ് യാത്രകളെക്കുറിച്ചും ഇ.ഡി അന്വേഷിക്കുന്നുണ്ട്.

തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഹര്‍ജീത് സിംഗും ജ്യോതി അവസ്തിയും അറിയിച്ചു. അധ്വാനിച്ചുണ്ടാക്കിയ പണവും വീട് പണയം വെച്ചെടുത്ത ലോണും ഉപയോഗിച്ചാണ് സ്ഥാപനം തുടങ്ങിയതെന്നും കണ്‍സള്‍ട്ടന്‍സി സേവനങ്ങളിലൂടെയാണ് വരുമാനം നേടുന്നതെന്നും അവര്‍ വ്യക്തമാക്കി.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.