ബാലന്റെ ‘ജമാഅത്ത്’ പ്രസ്താവന; സിപിഎമ്മിലും ഇടതുമുന്നണിയിലും ഭിന്നത പുകയുന്നു; പിണറായിയും ഗോവിന്ദനും രണ്ടു വഴിക്ക്; സിപിഎമ്മില്‍ വീണ്ടും ‘വിഭാഗിയതയുടെ’ മണം; ബാലന്‍ സ്വപ്ന ലോകത്ത്!

തിരുവനന്തപുരം: യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നും മാറാട് ആവര്‍ത്തിക്കുമെന്നുമുള്ള സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എ.കെ. ബാലന്റെ പ്രസ്താവന സിപിഎമ്മിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്കാണ് തള്ളിയിട്ടിരിക്കുന്നത്. ബാലന്റെ വാക്കുകള്‍ പാര്‍ട്ടിയുടെ ഔദ്യോഗിക നിലപാടല്ലെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി. രാമകൃഷ്ണന്‍ തന്നെ വ്യക്തമാക്കിയിട്ടും വിവാദം തണുക്കുന്നില്ല. മുഖ്യമന്ത്രി പിണറായി വിജയനും പാര്‍ട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ഈ വിഷയത്തില്‍ രണ്ട് വ്യത്യസ്ത നിലപാടുകള്‍ സ്വീകരിക്കുന്നത് പാര്‍ട്ടിക്കുള്ളിലെ ഭിന്നത മറനീക്കി പുറത്തുകൊണ്ടുവന്നു.

ന്യൂനപക്ഷ വോട്ടുകളെ സ്വാധീനിക്കാന്‍ എം.വി. ഗോവിന്ദന്റെ നേതൃത്വത്തില്‍ പാര്‍ട്ടി നടത്തുന്ന നീക്കങ്ങള്‍ക്ക് ബാലന്റെ പ്രസ്താവന കനത്ത തിരിച്ചടിയാണെന്ന വിലയിരുത്തലിലാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം. ജമാഅത്തെ ഇസ്ലാമിയെയും മുസ്ലിം ലീഗിനെയും കടന്നാക്രമിക്കുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ തിരിച്ചടിയാകുമെന്ന് ഗോവിന്ദന്‍ പക്ഷം ഭയപ്പെടുന്നു. ഈ അതൃപ്തിയുടെ ഫലമായാണ് ടി.പി. രാമകൃഷ്ണന്‍ ബാലനെ തള്ളി പരസ്യമായി രംഗത്തെത്തിയത്. പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റിലും ബാലനെതിരെ കടുത്ത വിമര്‍ശനം ഉയര്‍ന്നു. തിരുവനന്തപുരം ജില്ലാ കമ്മറ്റിയിലും ബാലന്‍ വിഷയം ചര്‍ച്ചയായി.

തിരുവനന്തപുരം ജില്ലാ കമ്മിറ്റിയില്‍ നടന്ന ചര്‍ച്ചകളില്‍, വോട്ട് ബാങ്ക് ലക്ഷ്യമിട്ടുള്ള ഇത്തരം തീവ്ര പ്രസ്താവനകള്‍ മതേതര വോട്ടുകളെയും ന്യൂനപക്ഷങ്ങളെയും പാര്‍ട്ടിയോട് അകറ്റാന്‍ കാരണമാകുമെന്ന് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷ വിഭാഗങ്ങള്‍ക്കിടയില്‍ സ്വാധീനം വര്‍ദ്ധിപ്പിക്കാന്‍ പാര്‍ട്ടി ശ്രമിക്കുമ്പോള്‍, ബാലന്റെ വാക്കുകള്‍ സംഘപരിവാറിന് ആയുധം നല്‍കുന്നതിന് തുല്യമാണെന്ന വിമര്‍ശനവും ഉയര്‍ന്നു. എന്നാല്‍, മുഖ്യമന്ത്രിയുടെ നിലപാടിനെ പിന്തുണയ്ക്കുന്ന ചില നേതാക്കള്‍ ബാലനെ പ്രതിരോധിച്ചു. സിപിഎം വീണ്ടും വിഭാഗീയതയുടെ പിടിയിലേക്ക് പോകുന്നതാണ് ഈ സംഭവം. ബാലന്‍ സ്വപ്‌ന ലോകത്താണെന്ന് പോലും പറയുന്ന നേതാക്കളുണ്ട്.

എന്നാല്‍, ബാലനെ പിന്തുണച്ചുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയത് രാഷ്ട്രീയ കേന്ദ്രങ്ങളെ ഞെട്ടിച്ചു. ബാലന്‍ പറഞ്ഞത് പഴയകാല അനുഭവങ്ങളാണെന്നും വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചതെന്നുമാണ് മുഖ്യമന്ത്രി വ്യക്തമാക്കിയത്. ജമാഅത്തെ ഇസ്ലാമിയെ എതിര്‍ക്കുന്നത് മുസ്ലിങ്ങളെ എതിര്‍ക്കുന്നതല്ലെന്നും വര്‍ഗീയതയെ തുറന്നുകാട്ടുകയാണ് ബാലന്‍ ചെയ്തതെന്നും മുഖ്യമന്ത്രി ന്യായീകരിച്ചു. മുഖ്യമന്ത്രിയുടെ ഈ നിലപാട് പാര്‍ട്ടി സെക്രട്ടറിയുടെയും എല്‍ഡിഎഫ് കണ്‍വീനറുടെയും നിലപാടുകള്‍ക്ക് വിരുദ്ധമാണ്.

ഇടതുമുന്നണിയിലെ പ്രധാന ഘടകകക്ഷിയായ സിപിഐയും ബാലന്റെ പ്രസ്താവനയില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിട്ടുണ്ട്. വര്‍ഗീയ ധ്രുവീകരണത്തിന് സഹായിക്കുന്ന ഇത്തരം പരാമര്‍ശങ്ങള്‍ പാര്‍ട്ടിയുടെ മതേതര പ്രതിച്ഛായയ്ക്ക് മങ്ങലേല്‍പ്പിക്കുമെന്നാണ് അവരുടെ പക്ഷം. അതേസമയം, ബാലന്റെ പ്രസ്താവന സിപിഎം-ബിജെപി അന്തര്‍ധാരയുടെ തെളിവാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. ജമാഅത്തെ ഇസ്ലാമി ബാലനെതിരെ ഒരുകോടി രൂപയുടെ വക്കീല്‍ നോട്ടീസ് അയച്ചതോടെ വിഷയം നിയമപോരാട്ടത്തിലേക്കും നീങ്ങുകയാണ്.

തിരഞ്ഞെടുപ്പ് ഗോദയില്‍ മുഖ്യമന്ത്രിയും പാര്‍ട്ടി സെക്രട്ടറിയും രണ്ടു വഴിക്ക് നീങ്ങുന്നത് സിപിഎമ്മിന്റെ അടിത്തറ ഇളക്കുമോ എന്ന ആശങ്ക അണികള്‍ക്കിടയിലുണ്ട്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.