മാഡ്രിഡ് : സ്പെയിനിൽ ഫിഫ ലോകകപ്പ് വിജയാഘോഷ പരിപാടിക്കിടെയുണ്ടായ അപകടത്തിൽ പതിമൂന്നുകാരൻ മരിച്ചു. രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്തുള്ള സിയുഡാഡ് റോഡ്രിഗോയിലുള്ള ഫൗണ്ടൻ തകർന്നു വീണാണ് അപകടമുണ്ടായത് എന്ന് പ്രാദേശിക അധികൃതരും മാധ്യമങ്ങളും സ്ഥിരീകരിച്ചു. വേറൊരു കുട്ടിയുൾപ്പെടെ നിരവധി പേർക്ക് അപകടത്തിൽ പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
സിയുഡാഡ് റോഡ്രിഗോ നഗരസഭ തങ്ങളുടെ ഫേസ്ബുക്ക് പേജിലൂടെയാണ് ദുരന്തവർത്ത ഔദ്യോഗികമായി പങ്കുവെച്ചത്. 13 വയസ്സുകാരന്റെ വിയോഗത്തിൽ നഗരസഭ അതീവ ദുഃഖം രേഖപ്പെടുത്തുകയും കുടുംബാംഗങ്ങൾക്ക് അനുശോചനം അറിയിക്കുകയും ചെയ്തു. പ്രാദേശിക സമയം 12:30 നായിരുന്നു സംഭവം. ഫൗണ്ടൻ തകർന്ന് നിരവധി പേരുടെ മേൽ വീണതായും അപകടത്തിൽ മറ്റൊരാൾക്കുകൂടി പരിക്കേറ്റതായും അടിയന്തര സേവന വിഭാഗം ‘എക്സ്’ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
ഉടൻ തന്നെ രക്ഷാപ്രവർത്തകർ സ്ഥലത്തെത്തി പരിക്കേറ്റവരെ ആശുപത്രിയിലേക്ക് മാറ്റി. ഫുട്ബോളിനെ അങ്ങേയറ്റം സ്നേഹിക്കുന്ന സ്പെയിനിൽ, 2010-ന് ശേഷമുള്ള രാജ്യത്തിന്റെ ആദ്യ ലോകകപ്പ് വിജയം ആഘോഷിക്കാൻ ധാരാളം ആരാധകർ ഫൗണ്ടനിൽ കയറി നിന്നതായാണ് വിവരം. ഇത്രയധികം ജനങ്ങളുടെ ഭാരം താങ്ങാനാവാതെ നിർമ്മിതി തകർന്നു വീഴുകയായിരുന്നുവെന്ന് പ്രാദേശിക മാധ്യമങ്ങൾ വ്യക്തമാക്കി. സംഭവത്തിൽ പരിക്കേറ്റവരുടെ ആരോഗ്യ നില സംബന്ധിച്ച കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചു വരികയാണ്.


ഫിഫ ലോകകപ്പ്: സൗദി അറേബ്യക്കും ഉറുഗ്വേയ്ക്കും സമനില; ടുണീഷ്യയെ തരിപ്പണമാക്കി സ്വീഡൻ
71-ാം സെക്കൻഡിൽ ഗോൾ; വേഗമേറിയ ഗോളുമായി മൊറോക്കോ, ബ്രസീലിനും യുഎസിനും തകർപ്പൻ ജയം





