ന്യൂഡൽഹി: ഇസ്രായേൽ – ഇറാൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ടെലിവിഷൻ ചാനലുകളുടെ ബാർക് (BARC) റേറ്റിംഗ് കേന്ദ്ര സർക്കാർ വിലക്കി. നാലാഴ്ചത്തേക്കോ അല്ലെങ്കിൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെയോ ടിആർപി ഡാറ്റാ പ്രസിദ്ധീകരിക്കുന്നതിനാണ് വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധനം ഏർപ്പെടുത്തിയത്. ഇറാൻ യുദ്ധവുമായി ബന്ധപ്പെട്ട വാർത്തകൾ ജനങ്ങളിൽ അനാവശ്യ ഭീതിയുണ്ടാക്കാൻ സാധ്യതയുണ്ടെന്ന് വിലയിരുത്തിയാണ് ഈ കർശന നീക്കം.
അഖിലേന്ത്യാ പോലീസ് ഗെയിംസിൽ കേരളത്തിന് മിന്നും ജയം; ബാസ്കറ്റ് ബോളിൽ കിരീടം ചൂടി കേരള പോലീസ്
പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥയെക്കുറിച്ച് ചില വാർത്താ ചാനലുകൾ ഊഹാപോഹങ്ങളും പരിഭ്രാന്തി പരത്തുന്ന രീതിയിലുള്ള വാർത്തകളും സംപ്രേഷണം ചെയ്യുന്നത് മന്ത്രാലയത്തിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. റേറ്റിംഗിന് വേണ്ടിയുള്ള ഇത്തരം മത്സരങ്ങൾ പൊതുജനങ്ങളെ തെറ്റായ രീതിയിൽ സ്വാധീനിക്കാൻ ഇടയാക്കുമെന്ന് സർക്കാർ പുറപ്പെടുവിച്ച ഉത്തരവിൽ പറയുന്നു. വാർത്താവിതരണ മന്ത്രാലയം പുറപ്പെടുവിക്കുന്ന ചട്ടങ്ങളും മാർഗ്ഗനിർദ്ദേശങ്ങളും പാലിക്കാൻ എല്ലാ ചാനലുകളും ബാധ്യസ്ഥരാണെന്നും സർക്കാർ ഓർമ്മിപ്പിച്ചു.
2014-ൽ ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം പുറപ്പെടുവിച്ച നയരൂപീകരണ മാർഗ്ഗനിർദ്ദേശങ്ങൾ പ്രകാരം പ്രവർത്തിക്കുന്ന രജിസ്റ്റേഡ് ഏജൻസിയാണ് ബാർക്. റേറ്റിംഗ് വിലക്കുന്നതിലൂടെ ചാനലുകൾ തമ്മിലുള്ള സെൻസേഷണൽ വാർത്താ മത്സരം കുറയ്ക്കാൻ സാധിക്കുമെന്നാണ് സർക്കാർ കണക്കുകൂട്ടുന്നത്. സംഘർഷ സമയങ്ങളിൽ ഉത്തരവാദിത്തമുള്ള മാധ്യമപ്രവർത്തനം ഉറപ്പാക്കുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.


പാലക്കാട് ആവേശമായി പ്രധാനമന്ത്രി; ഇനി തൃശൂരിലേക്ക് റോഡ് ഷോയ്ക്കായി മോദി എത്തും





