യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസ്: സംവിധായകൻ രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; അറസ്റ്റ് നടപടികൾക്കിടെ ഉയർന്ന രക്തസമ്മർദ്ദവും ശാരീരിക അസ്വസ്ഥതയും

കൊച്ചി: യുവനടിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിൽ അറസ്റ്റിലായ പ്രമുഖ സംവിധായകൻ രഞ്ജിത്തിനെ ആരോഗ്യപ്രശ്നങ്ങളെത്തുടർന്ന് കൊച്ചി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസിന്റെ അറസ്റ്റ് നടപടികൾക്ക് മുന്നോടിയായി നടത്തിയ വൈദ്യപരിശോധനയ്ക്കിടെയാണ് ഇദ്ദേഹത്തിന് ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടത്. പരിശോധനയിൽ രക്തസമ്മർദ്ദം ഉയർന്നതായും ഇസിജിയിൽ  വ്യതിയാനം കണ്ടെത്തിയതായും ഡോക്ടർമാർ അറിയിച്ചു.

ജനുവരി 9-ന് ഫോർട്ട് കൊച്ചിയിലെ സിനിമാ സെറ്റിൽ വെച്ച് കാരവാനിൽ കയറി പീഡിപ്പിക്കാൻ ശ്രമിച്ചു എന്ന യുവനടിയുടെ പരാതിയിലാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. ഇടുക്കി എസ്പിയുടെ നിർദ്ദേശപ്രകാരം തൊടുപുഴയിൽ വെച്ച് കാർ തടഞ്ഞാണ് എറണാകുളം സെൻട്രൽ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്.  അതീവ ഗുരുതരമായ വകുപ്പുകളാണ് ഇദ്ദേഹത്തിന് മേൽ ചുമത്തിയിരിക്കുന്നത്. മാനഭംഗശ്രമം, ലൈംഗിക അതിക്രമം, അശ്ലീല ആംഗ്യങ്ങൾ കാണിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്.

സംഭവത്തെത്തുടർന്ന് വലിയ മാനസികാഘാതം അനുഭവിച്ച നടി കൗൺസിലിംഗിന് ശേഷമാണ് പരാതി നൽകാൻ തയ്യാറായത്. നടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തിയ പോലീസിന് കൃത്യമായ തെളിവുകളുണ്ടെന്ന് ബോധ്യപ്പെട്ടതോടെയാണ് അതിവേഗ അറസ്റ്റ് നടപടികളിലേക്ക് നീങ്ങിയത്. രഞ്ജിത്തിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എന്നറിഞ്ഞ്  സുഹൃത്തുക്കളായ സംവിധായകൻ സോഹൻ സീനുലാൽ, പ്രൊഡക്ഷൻ കൺട്രോളർ എൻ.എം. ബാദുഷ എന്നിവർ ആശുപത്രിയിലെത്തി.

വിദഗ്ധ പരിശോധനകൾക്ക് ശേഷം ആരോഗ്യനില തൃപ്തികരമാണെങ്കിൽ മാത്രമേ ഇദ്ദേഹത്തെ വിട്ടയക്കുന്ന കാര്യത്തിൽ ഡോക്ടർമാർ തീരുമാനമെടുക്കൂ. ആരോഗ്യനില മെച്ചപ്പെട്ടാൽ ഉടൻ തന്നെ കോടതിയിൽ ഹാജരാക്കാനാണ് പോലീസിന്റെ നീക്കം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.