തിരുവനന്തപുരം : തൊണ്ടിമുതല്‍ കേസില്‍ ശിക്ഷിക്കപ്പെട്ട മുന്‍ മന്ത്രിയും അഭിഭാഷകനുമായ ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടികള്‍ ബാര്‍ കൗണ്‍സില്‍ ഇന്ന് പരിഗണിക്കുന്നു. മൂന്നുവര്‍ഷത്തെ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്ന് എം.എല്‍.എ സ്ഥാനം നഷ്ടമായ അദ്ദേഹത്തിന്റെ അഭിഭാഷക പട്ടവും നഷ്ടമാകുമോ എന്നതാണ് ഇപ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ബാര്‍ കൗണ്‍സിലിന്റെ മൂന്നംഗ അച്ചടക്ക സമിതിയാണ് ഇന്ന് വൈകിട്ട് വിഷയം പരിശോധിക്കുന്നത്. ആന്റണി രാജുവിനും ബന്ധപ്പെട്ട കക്ഷികള്‍ക്കും സമിതി ഉടന്‍ നോട്ടീസ് നല്‍കും.ഒരു അഭിഭാഷകന്റെ ഭാഗത്തുനിന്നുണ്ടായ ഇത്തരം നടപടി അതീവ ഗുരുതരവും തൊഴിലിന് നാണക്കേടുമാണെന്നാണ് ബാര്‍ കൗണ്‍സിലിന്റെ പ്രാഥമിക വിലയിരുത്തല്‍. വിശദമായ വാദം കേട്ട ശേഷമായിരിക്കും അഭിഭാഷക വൃത്തിയില്‍ നിന്നുള്ള വിലക്ക് ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കുക.
ആന്റണി രാജു അയോഗ്യനായതോടെ തിരുവനന്തപുരം നിയമസഭാ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ചര്‍ച്ചകള്‍ സജീവമായി. ജനാധിപത്യ കേരള കോണ്‍ഗ്രസിന് അനുയോജ്യമായ സ്ഥാനാര്‍ത്ഥിയെ കണ്ടെത്താനായിട്ടില്ല. സീറ്റ് സി.പി.എം ഏറ്റെടുക്കുമോ എന്ന് സംശയമുണ്ട്. എന്നാല്‍ ജെ. സഹായദാസിനെ മത്സരിപ്പിക്കാനായി കേരള കോണ്‍ഗ്രസ് (എം) സീറ്റിനായി അവകാശവാദം ഉന്നയിക്കുന്നു. യുഡിഎഫിനായി
സി.എം.പി നേതാവ് സി.പി. ജോണിനെ ഇവിടെ മത്സരിപ്പിക്കണമെന്ന് ആവശ്യം ശക്തമാണ്. എം.വി. രാഘവന് ഇവിടെ വിജയിച്ച ചരിത്രം സി.എം.പി ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ ഔദ്യോഗിക നിലപാട് വ്യക്തമാക്കിയിട്ടില്ല.
എൽഡിഎഫ് മൂന്നാം തവണയും അധികാരത്തിലെത്തിയാൽ വനിതാ മുഖ്യമന്ത്രിയെക്കുറിച്ച് ആലോചിക്കും: പി.കെ. ശ്രീമതി


മുടവന്മുകളില് ലാലിസം രാവിലെ എത്തി; പൃഥ്വിയും വോട്ട് ചെയ്തു; കേരളം വിധി എഴുതുമ്പോള്‍




