തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടും.
കടുത്ത ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.
-
പകൽ 11 am മുതൽ 3 pm വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.
-
ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. യാത്ര ചെയ്യുമ്പോൾ കുടിവെള്ളം കൈയ്യിൽ കരുതുക.
-
അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ഉപയോഗിക്കുക.
-
വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. ഉച്ചസമയത്ത് കുട്ടികളെ വെയിലേൽക്കുന്ന പരിപാടികളിലോ വിനോദസഞ്ചാരത്തിനോ കൊണ്ടുപോകരുത്.
-
മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും മാധ്യമപ്രവർത്തകർക്കും ആവശ്യമായ വിശ്രമവും സുരക്ഷയും നൽകണം.
-
ചപ്പുചവറുകൾക്കും കാടുകൾക്കും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ, വനമേഖല എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം.
-
കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാൻ വെള്ളം ഉറപ്പാക്കണം. വാഹനങ്ങൾക്കുള്ളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.
അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരുക.


മുഖ്യമന്ത്രി കസേരയ്ക്ക് ‘മൂന്നു പേരുടെ അങ്കം’; ഹൈക്കമാന്‍ഡ് നിരീക്ഷകര്‍ ഇന്നെത്തും; ഗ്രൂപ്പ് പോരില്‍ ഉലയുമോ കോണ്‍ഗ്രസ്; കെസിയും വിഡിയും ആര്‍സിയും ലക്ഷ്യമിടുന്നത് താക്കോല്‍ സ്ഥാനം
സംസ്ഥാനത്ത് കാലവര്‍ഷം കനക്കുന്നു; ഇന്നും ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; മലയോര-തീരദേശ മേഖലകളില്‍ അതീവ ജാഗ്രതാ നിര്‍ദ്ദേശം; വടക്കന്‍ കേരളത്തില്‍ ‘കള്ളക്കടല്‍’ ഭീതി





