കേരളത്തിൽ താപനില 37 ഡിഗ്രി കടക്കും; തിരുവനന്തപുരം ഉൾപ്പടെ എട്ട് ജില്ലകളിൽ അതീവ ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് അസാധാരണമായി വർധിക്കുന്ന സാഹചര്യത്തിൽ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഇന്നും  നാളെയും കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ താപനില 37°C വരെയും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, പാലക്കാട് ജില്ലകളിൽ 36°C വരെയും ഉയരാൻ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്. മലയോര മേഖലകളൊഴികെ ഈ ജില്ലകളിൽ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥ അനുഭവപ്പെടും.

കടുത്ത ചൂട് സൂര്യാഘാതം, നിർജലീകരണം തുടങ്ങിയ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കാം എന്നതിനാൽ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രത നിർദേശങ്ങൾ പുറപ്പെടുവിച്ചിട്ടുണ്ട്.

  •  പകൽ 11 am മുതൽ 3 pm വരെ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് പരമാവധി ഒഴിവാക്കുക. നിർമ്മാണത്തൊഴിലാളികൾ, കർഷകർ, വഴിയോരക്കച്ചവടക്കാർ എന്നിവർ ജോലി സമയം ക്രമീകരിക്കണം.

  • ദാഹമില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുക. മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് പാനീയങ്ങൾ എന്നിവ പകൽ സമയത്ത് ഒഴിവാക്കണം. യാത്ര ചെയ്യുമ്പോൾ കുടിവെള്ളം കൈയ്യിൽ കരുതുക.

  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. പുറത്തിറങ്ങുമ്പോൾ പാദരക്ഷകൾ, കുട അല്ലെങ്കിൽ തൊപ്പി എന്നിവ ഉപയോഗിക്കുക.

  • വിദ്യാർത്ഥികൾക്ക് ക്ലാസ് മുറികളിൽ വായുസഞ്ചാരവും കുടിവെള്ളവും ഉറപ്പാക്കണം. ഉച്ചസമയത്ത് കുട്ടികളെ വെയിലേൽക്കുന്ന പരിപാടികളിലോ വിനോദസഞ്ചാരത്തിനോ കൊണ്ടുപോകരുത്.

  • മുതിർന്നവർ, ഗർഭിണികൾ, കുട്ടികൾ, ഭിന്നശേഷിക്കാർ എന്നിവർ ഉച്ചവെയിൽ ഏൽക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. ഓൺലൈൻ ഭക്ഷണ വിതരണക്കാർക്കും മാധ്യമപ്രവർത്തകർക്കും ആവശ്യമായ വിശ്രമവും സുരക്ഷയും നൽകണം.

  • ചപ്പുചവറുകൾക്കും കാടുകൾക്കും തീപിടിക്കാൻ സാധ്യതയുള്ളതിനാൽ മാർക്കറ്റുകൾ, ഡംപിങ് യാർഡുകൾ, വനമേഖല എന്നിവിടങ്ങളിൽ അതീവ ജാഗ്രത പാലിക്കണം.

  •  കന്നുകാലികളെ ഉച്ചവെയിലിൽ മേയാൻ വിടരുത്. പക്ഷികൾക്കും മൃഗങ്ങൾക്കും കുടിക്കാൻ വെള്ളം ഉറപ്പാക്കണം. വാഹനങ്ങൾക്കുള്ളിൽ കുട്ടികളെയോ വളർത്തുമൃഗങ്ങളെയോ ഇരുത്തി പോകരുത്.

അസ്വസ്ഥതകൾ അനുഭവപ്പെട്ടാൽ ഉടൻ വിശ്രമിക്കുകയും വൈദ്യസഹായം തേടുകയും ചെയ്യേണ്ടതാണ്. ഔദ്യോഗിക അറിയിപ്പുകൾ കൃത്യമായി പിന്തുടരുക.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.