ആലപ്പുഴ: ഏറെ നാളായി രാഷ്ട്രീയ വൃത്തങ്ങളിൽ നിലനിന്നിരുന്ന അഭ്യൂഹങ്ങൾക്ക് മറുപടിയുമായി മുൻമന്ത്രിയും മുതിർന്ന സിപിഎം നേതാവുമായ ജി. സുധാകരൻ രംഗത്ത്. താൻ പറയാത്തതും അറിയാത്തതുമായ കാര്യങ്ങളാണ് മാധ്യമങ്ങളിൽ പ്രചരിക്കുന്നതെന്നും, വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് താൻ ആരോടും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ആലപ്പുഴയിലെ വസതിയിൽ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിൽ തന്റെ രാഷ്ട്രീയ പാരമ്പര്യം വിശദീകരിച്ച സുധാകരൻ, ഒരു പ്രതിപക്ഷ പാർട്ടിയുമായും താൻ ചർച്ച നടത്തിയിട്ടില്ലെന്നും കൂട്ടിച്ചേർത്തു.
വാർത്താസമ്മേളനം നടത്തുമെന്ന് സുധാകരൻ പ്രഖ്യാപിച്ചത് മുതൽ പാർട്ടി കേന്ദ്രങ്ങളിൽ വലിയ ആശങ്ക നിലനിന്നിരുന്നു. ജില്ലാ ഘടകം ഇത് തടയാൻ ശ്രമിച്ചെങ്കിലും അദ്ദേഹം തന്റെ തീരുമാനത്തിൽ ഉറച്ചുനിന്നു. ഇതേത്തുടർന്ന് ബുധനാഴ്ച വൈകീട്ട് അടിയന്തര ജില്ലാ സെക്രട്ടേറിയറ്റ് യോഗം ചേരുകയും കേന്ദ്ര കമ്മിറ്റിയംഗം സി.എസ്. സുജാതയുടെ നേതൃത്വത്തിലുള്ള സംഘം സുധാകരനെ വീട്ടിലെത്തി സന്ദർശിക്കുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി പിണറായി വിജയൻ അദ്ദേഹത്തെ ഫോണിൽ വിളിച്ച് സംസാരിച്ചതായും സൂചനകളുണ്ട്.
താൻ ഇപ്പോഴും പാർട്ടിയുടെ ഭാഗമാണെന്നും തനിക്കെതിരെ നടക്കുന്ന പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്നും സുധാകരൻ വ്യക്തമാക്കി. രാഷ്ട്രീയ ഭാവിയെക്കുറിച്ചുള്ള നിർണ്ണായക പ്രഖ്യാപനങ്ങൾ ഉണ്ടാകുമെന്ന് പലരും കരുതിയിരുന്നെങ്കിലും, പാർട്ടിയുമായുള്ള ബന്ധം തകർന്നിട്ടില്ലെന്ന സൂചനയാണ് വാർത്താസമ്മേളനത്തിലൂടെ അദ്ദേഹം നൽകിയത്.


“ഞാൻ കംഫർട്ടബിളാണ്, സീറ്റ് ചോദിച്ചിട്ടില്ല”; എലത്തൂർ വാർത്തകൾ തള്ളി എം.കെ. രാഘവൻ
പുതുയുഗ യാത്ര തിരുവനന്തപുരത്ത് സമാപിക്കുന്നു; ഉദ്ഘാടനത്തിന് രാഹുൽ ഗാന്ധി എത്തും





