ജസ്‌ലിയയുടെ മരണം; പോലീസിന് ക്ലീൻ ചിറ്റ്! വീഴ്ച പറ്റിയിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്; ഡോക്ടർ ഒളിവിൽ പോയത് കണ്ണ് വെട്ടിച്ച്.

എറണാകുളം: അങ്കമാലിയിൽ കാറിടിച്ച് കോളേജ് വിദ്യാർഥിനി ജസ്‌ലിയ മരിക്കാനിടയായ സംഭവത്തിൽ അങ്കമാലി പോലീസിന് വീഴ്ച സംഭവിച്ചിട്ടില്ലെന്ന് അന്വേഷണ റിപ്പോർട്ട്. പ്രതിയെ പിടികൂടുന്നതിൽ പോലീസ് അലംഭാവം കാണിച്ചുവെന്ന കുടുംബത്തിന്റെ പരാതിയെത്തുടർന്ന് ആലുവ ഡിവൈഎസ്പിയാണ് അന്വേഷണം നടത്തിയത്. നടപടിക്രമങ്ങൾ പാലിക്കുന്നതിൽ പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്നും പ്രതി പോലീസിന്റെ കണ്ണ് വെട്ടിച്ച് കടന്നുകളയുകയായിരുന്നു എന്നുമാണ് റിപ്പോർട്ടിലെ കണ്ടെത്തൽ.

ഫെബ്രുവരി 28-നാണ് അങ്കമാലി മോർണിങ് സ്റ്റാർ കോളേജിലെ രണ്ടാംവർഷ ബി.കോം. വിദ്യാർഥിനി ജസ്‌ലിയ ജോൺസൺ അപകടത്തിൽപ്പെട്ടത്. പാർട്ട് ടൈം ജോലി കഴിഞ്ഞ് മടങ്ങുകയായിരുന്ന ജസ്‌ലിയയെ അമിതവേഗത്തിലെത്തിയ കാർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ ഓടിച്ചിരുന്നത് ഡോക്ടർ സിറിയക് ജോർജ് ആണെന്ന് പിന്നീട് കണ്ടെത്തി. കോട്ടയം അതിരമ്പുഴ സ്വദേശിയായ സിറിയക്, ചാലാക്ക മെഡിക്കൽ കോളേജിൽ ഹൗസ് സർജൻസി ചെയ്യുകയാണ്.

സംഭവം നടന്ന് ആറ് ദിവസത്തിന് ശേഷമാണ് സിറിയക്കിനെ പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ പിടികൂടാൻ വൈകിയത് പോലീസും പ്രതിയും തമ്മിലുള്ള ഒത്തുകളിയാണെന്ന് ജസ്‌ലിയയുടെ കുടുംബം ആരോപിച്ചിരുന്നു. എന്നാൽ, പ്രതിയെ കണ്ടെത്താൻ കൃത്യമായ പരിശോധനകൾ നടത്തിയിരുന്നുവെന്നും നിയമപരമായ എല്ലാ നടപടികളും സ്വീകരിച്ചിരുന്നുവെന്നും ഡിവൈഎസ്പി റൂറൽ എസ്പിക്ക് സമർപ്പിച്ച റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. സിറിയക്കിന്റെ പേരിൽ നിലവിൽ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. അപകടസമയത്ത് ഇയാൾക്കൊപ്പം സഹപാഠിയായ അക്ഷയ്യും കാറിലുണ്ടായിരുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.