കൊല്ലം: ശബരിമല വിഷയത്തിലും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും നിർണ്ണായക നിലപാടുകൾ വ്യക്തമാക്കി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ശബരിമലയിലെ സ്ത്രീ പ്രവേശനത്തെ സർക്കാർ അനുകൂലിക്കരുതെന്നും നിലവിലെ ആചാരപരമായ സ്ഥിതി തുടരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ശബരിമല വിഷയത്തിലെ രാഷ്ട്രീയ പ്രചാരണങ്ങളിൽ യുഡിഎഫ് മുന്നിലാണെന്നും ഇതിനെ വേണ്ട രീതിയിൽ പ്രതിരോധിക്കാൻ ഭരണപക്ഷത്തിന് കഴിഞ്ഞില്ലെന്നും അദ്ദേഹം കൊല്ലത്ത് പറഞ്ഞു.
അതേസമയം, ആരോഗ്യവകുപ്പിലെ വിവാദങ്ങൾക്കിടയിലും മന്ത്രി വീണാ ജോർജിന് വെള്ളാപ്പള്ളി നടേശൻ പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചു. വീണാ ജോർജ് കഴിവുള്ള മിടുക്കിയായ സ്ത്രീയാണെന്നും എന്ത് തെറ്റ് നടന്നാലും മന്ത്രിയെ ക്രൂശിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ പിണറായി വിജയൻ വീണ്ടും മുഖ്യമന്ത്രിയാകാനുള്ള സാധ്യതകളാണ് കാണുന്നതെന്നും സി.പി.എമ്മിനെ എഴുതിത്തള്ളാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വി.ഡി. സതീശന്റെ മുഖം കണ്ടു കൊണ്ട് ആരും വോട്ട് ചെയ്യുമെന്ന് കരുതേണ്ടെന്നും യുഡിഎഫ് ജാഥയെ പിന്നിൽ നിന്ന് നയിക്കുന്നത് കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയുമാണെന്ന് അദ്ദേഹം പരിഹസിച്ചു.
എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ താൻ വീണ്ടും മത്സരിക്കുമെന്നും വിജയിക്കുമെന്നും വെള്ളാപ്പള്ളി ആവർത്തിച്ചു. മൈക്രോ ഫിനാൻസ് ഉൾപ്പെടെയുള്ള കേസുകളിൽ തനിക്കെതിരെ ഉയരുന്നത് കല്ലുവെച്ച പച്ചക്കള്ളങ്ങളാണെന്നും തന്റെ നിരപരാധിത്വത്തിൽ പൂർണ്ണ ആത്മവിശ്വാസമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ആരോപണങ്ങൾ ഉന്നയിക്കുന്നവർ തെളിവ് ഹാജരാക്കാൻ തയ്യാറാകണമെന്നും അദ്ദേഹം വെല്ലുവിളിച്ചു.
കോൺഗ്രസ് തിരഞ്ഞെടുപ്പ് പ്രചരണ സമിതി യോഗം തിങ്കളാഴ്ച; മുതിർന്ന നേതാക്കൾ പങ്കെടുക്കും


സൈബർ ചതിക്കുഴികളിൽ നിന്ന് കുട്ടികളെ സംരക്ഷിക്കാൻ പോലീസിന്റെ ‘കിഡ് ഗ്ലൗ’ പദ്ധതി





