ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച് റിട്ട. എ.എസ്.ഐ

പിറവം: ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ കെ.കെ. സജിമോൻ രംഗത്ത്. XC 138455 എന്ന നമ്പറിലുള്ള സമ്മാനാർഹമായ ടിക്കറ്റ് തന്റെ പക്കൽ നിന്നും അബദ്ധത്തിൽ കൈവിട്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. പോലീസിൽ നിന്ന് വിരമിച്ച ശേഷം ട്രാവലർ സർവീസ് നടത്തുന്ന സജിമോൻ, ടിക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് വിചിത്രമായ ഒരു കഥയാണ് അധികൃതരോട് പങ്കുവെച്ചത്.

സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിന് എത്തിയ വിശാഖപട്ടണം സ്വദേശികളായ തീർത്ഥാടകർ വാഹനത്തിൽ ഒരു നെയ്‌പാത്രം മറന്നുവെച്ചിരുന്നു. താൻ വാങ്ങിയ ലോട്ടറി ടിക്കറ്റ് സുരക്ഷിതമായിരിക്കാൻ ഈ പാത്രത്തിനടിയിൽ വെച്ചുവെന്നും, പിന്നീട് തീർത്ഥാടകരുടെ ആവശ്യപ്രകാരം പാത്രം കൊറിയർ ചെയ്തപ്പോൾ ടിക്കറ്റും അറിയാതെ അയച്ചുപോയെന്നുമാണ് പരാതി. ജനുവരി 30-ന് പിറവത്തെ കൊറിയർ സ്ഥാപനം വഴിയാണ് പാത്രം അയച്ചത്. എന്നാൽ പാത്രത്തിനടിയിൽ ടിക്കറ്റ് വെച്ച കാര്യം പിന്നീട് ഓർത്ത സജിമോൻ കൊറിയർ സ്ഥാപനവുമായി ബന്ധപ്പെട്ടെങ്കിലും പാത്രം തിരികെ ലഭിച്ചില്ല. ഫെബ്രുവരി നാലിന് വിശാഖപട്ടണത്തെ ഉടമയ്ക്ക് പാത്രം ലഭിക്കുകയും ചെയ്തു.

ഡിസംബർ ഒന്നിന് കാഞ്ഞിരപ്പള്ളിയിൽ നിന്നാണ് താൻ ഈ ടിക്കറ്റ് എടുത്തതെന്നും ടിക്കറ്റിന് പുറകിൽ തന്റെ വിലാസം എഴുതി ഒപ്പിട്ടിട്ടുണ്ടെന്നും സജിമോൻ അവകാശപ്പെടുന്നു. പരാതിയെത്തുടർന്ന് പിറവം പോലീസ് കൊറിയർ സ്ഥാപനത്തിൽ പരിശോധന നടത്തുകയും സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെട്ട ഹാർഡ് ഡിസ്‌ക് കോടതിയിൽ ഹാജരാക്കുകയും ചെയ്തിട്ടുണ്ട്. ടിക്കറ്റ് പരിശോധിക്കാനും തട്ടിപ്പ് കണ്ടെത്താനും നടപടി ആവശ്യപ്പെട്ട് സജിമോൻ ഹൈക്കോടതിയെയും സമീപിച്ചു. എന്നാൽ, ബമ്പർ സമ്മാനമടിച്ച യഥാർത്ഥ ടിക്കറ്റ് ഇതിനോടകം തിരുവനന്തപുരത്തെ ലോട്ടറി കാര്യാലയത്തിൽ ഹാജരാക്കപ്പെട്ടതായാണ് സൂചന.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.