അഴിമതി റിപ്പോർട്ട് ചെയ്തു, ഒടുവിൽ കിട്ടിയത് സ്ഥലംമാറ്റവും പീഡനവും; മനംനൊന്ത് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സ്വയം വിരമിച്ചു

കൊല്ലം: പോലീസ് സേനയ്ക്കുള്ളിലെ വഴിവിട്ട ഇടപാടുകളും അഴിമതിയും റിപ്പോർട്ട് ചെയ്തതിന് പിന്നാലെ നേരിടേണ്ടി വന്ന മാനസിക പീഡനത്തിലും പ്രതികാര നടപടികളിലും പ്രതിഷേധിച്ച് സ്പെഷ്യൽ ബ്രാഞ്ച് എസ്.ഐ സർവീസിൽ നിന്ന് വിരമിച്ചു. ശാസ്താംകോട്ട സ്റ്റേഷനിൽ ജോലി ചെയ്തിരുന്ന കരുനാഗപ്പള്ളി സ്വദേശി എ. ഹർഷാദാണ് (49) ആറര വർഷത്തെ സർവീസ് ബാക്കിനിൽക്കെ പടിയിറങ്ങിയത്. പോലീസ് അസോസിയേഷന്റെ രാഷ്ട്രീയ സ്വാധീനവും ഉന്നത ഉദ്യോഗസ്ഥരുടെ ഒത്താശയുമാണ് ഹർഷാദിനെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്നാണ് ആക്ഷേപം.

തദ്ദേശ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയുടെ വീട്ടിൽ നിന്ന് കേബിൾ മോഷ്ടിച്ച കേസിൽ ആക്രിക്കട ഉടമയെ ഒഴിവാക്കാൻ സ്റ്റേഷനിലെ എസ്.എച്ച്.ഒ ഉൾപ്പെടെയുള്ളവർ രണ്ട് ലക്ഷം രൂപ കൈക്കൂലി വാങ്ങിയതായി ഹർഷാദ് റിപ്പോർട്ട് നൽകിയിരുന്നു. സ്റ്റേഷനിലേക്ക് ആവശ്യമായ ഫോട്ടോകോപ്പി പേപ്പറുകൾ വരെ ഇതേ കടയുടമയെക്കൊണ്ട് വാങ്ങിപ്പിച്ചതായും കണ്ടെത്തി.

 മൈനാഗപ്പള്ളി സ്വദേശിയായ യുവാവിനെ പുറത്തുനിന്ന് കഞ്ചാവ് എത്തിച്ച് കേസിൽ കുടുക്കിയ പോലീസ് നടപടിക്കെതിരെയും ഹർഷാദ് തെളിവുകൾ സഹിതം കൊല്ലം റൂറൽ എസ്.പിക്ക് റിപ്പോർട്ട് നൽകിയിരുന്നു.അതീവ രഹസ്യമായി നൽകിയ ഈ റിപ്പോർട്ടുകൾ എസ്.പി ഓഫീസിൽ നിന്ന് ചോർന്നതോടെയാണ് ഹർഷാദ് അസോസിയേഷൻ നേതാക്കളുടെ ശത്രുവായി മാറിയത്.

റിപ്പോർട്ട് പുറത്തായതോടെ ഹർഷാദിനെ മാനസികമായി പീഡിപ്പിക്കാൻ നീക്കം തുടങ്ങി. മന്ത്രിതലത്തിൽ വരെ സമ്മർദ്ദം ചെലുത്തി അദ്ദേഹത്തെ കിഴക്കേ കല്ലട സ്റ്റേഷനിലേക്ക് അടിയന്തരമായി സ്ഥലം മാറ്റി. സഹപ്രവർത്തകരിൽ നിന്നും അസോസിയേഷൻ നേതൃത്വത്തിൽ നിന്നും നേരിടേണ്ടി വന്ന കടുത്ത അവഗണനയും സമ്മർദ്ദവും കാരണമാണ് അഞ്ചാം തീയതി അദ്ദേഹം വിരമിക്കൽ അപേക്ഷ നൽകിയത്.

സേനയിലെ അഴിമതിക്കെതിരെ ശബ്ദമുയർത്തുന്ന സത്യസന്ധരായ ഉദ്യോഗസ്ഥർക്ക് സംരക്ഷണം ലഭിക്കുന്നില്ലെന്നതിന്റെ തെളിവായി ഹർഷാദിന്റെ വിരമിക്കൽ മാറിയിരിക്കുകയാണ്. സംഭവത്തിൽ ഉന്നതതല അന്വേഷണം വേണമെന്ന ആവശ്യം ശക്തമാകുന്നു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.