” പ്രധാനമന്ത്രി ഇനി ‘സേവാതീർത്ഥിൽ’; ചരിത്രം വഴിമാറി, സൗത്ത് ബ്ലോക്കിൽ നിന്ന് പുതിയ ആസ്ഥാനത്തേക്ക്!

ന്യൂഡൽഹി: ഭാരതത്തിന്റെ ഭരണനിർവ്വഹണ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവാതീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ആധുനിക സമുച്ചയത്തിലാണ് ഇനി മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO), ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ പ്രവർത്തിക്കുക. 1931 ഫെബ്രുവരി 13-ന് ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി ഉദ്ഘാടനം ചെയ്യപ്പെട്ടതിന്റെ 95-ാം വാർഷികത്തിലാണ് ഈ പുതിയ മാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്.

സൗത്ത് ബ്ലോക്കിലെ പഴയ ഓഫീസിൽ അവസാന കേന്ദ്ര മന്ത്രിസഭാ യോഗം ചേർന്ന ശേഷമാണ് പ്രധാനമന്ത്രി പുതിയ സമുച്ചയത്തിലേക്ക് പ്രവർത്തനം മാറ്റിയത്. അതോടൊപ്പം തന്നെ ധനകാര്യം, പ്രതിരോധം, ആരോഗ്യം ഉൾപ്പെടെയുള്ള പ്രധാന മന്ത്രാലയങ്ങൾ പ്രവർത്തിക്കുന്ന കർത്തവ്യ ഭവൻ – 1, 2 എന്നിവയുടെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു.

‘നാഗരികോ ദേവോ ഭവ’  പൗരന്മാരെ ദൈവത്തെപ്പോലെ കരുതുക എന്ന സന്ദേശമുയർത്തുന്ന ഈ ആപ്തവാക്യമാണ് സേവാതീർത്ഥിന്റെ ചുവരുകളെ അലങ്കരിക്കുന്നത്.പലയിടത്തായി ചിതറിക്കിടന്നിരുന്ന മന്ത്രാലയങ്ങൾ ഒരു കുടക്കീഴിലാകുന്നതോടെ ഭരണപരമായ കാലതാമസം ഒഴിവാക്കാനും ഏകോപനം വർദ്ധിപ്പിക്കാനും സാധിക്കും.ഡിജിറ്റൽ സംയോജിത ഓഫീസുകൾ, 4-സ്റ്റാർ GRIHA മാനദണ്ഡങ്ങൾക്കനുസരിച്ചുള്ള പരിസ്ഥിതി സൗഹൃദ നിർമ്മാണം, അത്യാധുനിക സുരക്ഷാ സംവിധാനങ്ങൾ എന്നിവ ഇതിന്റെ പ്രത്യേകതകളാണ്. പ്രധാനമന്ത്രിയുടെ ഓഫീസ് മാറിയതോടെ പഴയ സൗത്ത് ബ്ലോക്ക് ഭാവിയിൽ ‘ഇന്ത്യ ത്രൂ ദി ഏജസ്’ എന്ന പേരിൽ മ്യൂസിയമായി മാറ്റാൻ പദ്ധതിയുണ്ട്.

പുതിയ ഓഫീസിൽ ചുമതലയേറ്റ ആദ്യ ദിനം തന്നെ സ്ത്രീകളുടെയും യുവാക്കളുടെയും ക്ഷേമത്തിനായി പി.എം റാഹത്ത്’ (PM RAHAT) പദ്ധതി ഉൾപ്പെടെയുള്ള സുപ്രധാന ഫയലുകളിൽ പ്രധാനമന്ത്രി ഒപ്പുവെച്ചു. കൊളോണിയൽ കാലഘട്ടത്തിന്റെ അടയാളങ്ങൾ മാറ്റിക്കൊണ്ട് ഇന്ത്യയുടെ സ്വന്തം ഭരണസംസ്കാരത്തെ പ്രതിഫലിപ്പിക്കുന്നതാണ് പുതിയ ആസ്ഥാനമെന്ന് സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.