ധാക്ക: രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കൊടുവിൽ നടന്ന പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശിൽ ബിഎൻപിക്ക് (ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി) ചരിത്ര വിജയം. വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ബിഎൻപി കേവല ഭൂരിപക്ഷം മറികടന്ന് അധികാരത്തിലേക്ക് നീങ്ങുകയാണ്. ഇതുവരെ ഫലം പുറത്തുവന്ന 204 മണ്ഡലങ്ങളിൽ 158 സീറ്റുകളിലും വിജയിച്ചാണ് ബിഎൻപി കരുത്തറിയിച്ചത്.
അന്തരിച്ച മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനും ബിഎൻപി ചെയർമാനുമായ താരിഖ് റഹ്മാൻ മത്സരിച്ച രണ്ട് മണ്ഡലങ്ങളിലും വൻ ഭൂരിപക്ഷത്തോടെ വിജയിച്ചു. ധാക്ക, ബോഗ്ര എന്നിവിടങ്ങളിൽ നിന്നാണ് അദ്ദേഹം ജനവിധി തേടിയത്. ഇതോടെ താരിഖ് റഹ്മാൻ തന്നെ രാജ്യത്തിന്റെ അടുത്ത പ്രധാനമന്ത്രിയാകുമെന്ന റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. അതേസമയം, ബിഎൻപിയുടെ മുൻ സഖ്യകക്ഷിയായ ജമാഅത്ത് ഇസ്ലാമി 56 സീറ്റുകൾ നേടി രണ്ടാമത്തെ വലിയ കക്ഷിയായി മാറുകയാണ്.
പ്രക്ഷോഭങ്ങളെത്തുടർന്ന് ഷെയ്ഖ് ഹസീന രാജ്യം വിട്ടതിന് ശേഷം നടന്ന ആദ്യ തിരഞ്ഞെടുപ്പാണിത്. ഷെയ്ഖ് ഹസീനയുടെ പാർട്ടിയായ അവാമി ലീഗിന്റെ അഭാവത്തിൽ ബിഎൻപിയും ജമാഅത്ത് ഇസ്ലാമിയും തമ്മിലായിരുന്നു പ്രധാന മത്സരം.
ഇറാനെയും നേതാക്കളെയും തകര്‍ക്കും; ഹോര്‍മൂസ് ഉപരോധം തുടരും; കടുത്ത ഭീഷണിയുമായി ട്രംപ്; ലോകം യുദ്ധഭീതിയില്‍
48 ശതമാനം വോട്ടർമാരാണ് ഇത്തവണ സമ്മതിദാനാവകാശം വിനിയോഗിച്ചത്. ചിലയിടങ്ങളിൽ അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തെങ്കിലും വോട്ടെടുപ്പ് തടസ്സമില്ലാതെ പൂർത്തിയായി.നീണ്ട ഇടവേളയ്ക്ക് ശേഷം ബിഎൻപി അധികാരത്തിൽ തിരിച്ചെത്തുന്നത് ബംഗ്ലാദേശിന്റെ ആഭ്യന്തര നയങ്ങളിലും അയൽരാജ്യങ്ങളുമായുള്ള ബന്ധത്തിലും വലിയ മാറ്റങ്ങൾക്ക് വഴിതുറന്നേക്കും.
ഷെയ്ഖ് ഹസീന പുറത്തായതിന് പിന്നാലെ രാജ്യത്ത് ഉടലെടുത്ത അസ്ഥിരതയ്ക്ക് ഈ ജനവിധി പരിഹാരമാകുമെന്നാണ് കരുതപ്പെടുന്നത്. താരിഖ് റഹ്മാന്റെ നേതൃത്വത്തിലുള്ള പുതിയ സർക്കാർ ബംഗ്ലാദേശിനെ എങ്ങനെ നയിക്കുമെന്നാണ് അന്താരാഷ്ട്ര സമൂഹം ഉറ്റുനോക്കുന്നത്.


അമേരിക്കയ്ക്ക് വീണ്ടും പ്രഹരം; അത്യാധുനിക സ്റ്റെല്‍ത്ത് വിമാനം തകര്‍ത്തെന്ന് ഐആര്‍ജിസി; പൈലറ്റ് കൊല്ലപ്പെട്ടതായി സൂചന





