കുറ്റപത്രം വൈകുന്നു; ശബരിമല കേസിൽ എൻ. വാസുവിനും സ്വാഭാവിക ജാമ്യത്തിന് വഴിതെളിയുന്നു

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ള കേസിൽ പ്രതിയായി ജയിലിൽ കഴിയുന്ന തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻപ്രസിഡന്റും മുൻ കമ്മീഷണറുമായ എൻ വാസുവിന്റെ ജാമ്യാപേക്ഷയിൽ കൊല്ലം വിജിലൻസ് കോടതി ജഡ്ജി ഡോ. സി എസ് മോഹിത് നാളെ വിധി പറയും. കേസിലെ മൂന്നാം പ്രതിയാണ് വാസു.

വാസുവിന്റെ ജാമ്യഹർജിന്മേൽ വാദം പൂർത്തിയായിട്ടുണ്ട്. ജയിലിലായി 90 ദിവസം കഴിഞ്ഞതിനാൽ സ്വാഭാവിക ജാമ്യത്തിനാണ് വാസുവിന്റെ ശ്രമം. റിമാൻഡിൽ 90 ദിവസം പൂർത്തിയാക്കുന്ന പ്രതിക്ക് സ്വാഭാവിക ജാമ്യത്തിന് നിയമപരമായ അർഹതയുണ്ട്. കേസിലെ ഒന്നാംപ്രതി ഉണ്ണികൃഷ്ണൻ പോറ്റിയും മറ്റു പ്രതികളായ സുഭാഷ്, ശ്രീകുമാർ എന്നിവരും സ്വാഭാവിക ജാമ്യം നേടിയിരുന്നു.

രണ്ട് കേസുകളിൽ പ്രതിയായിരുന്നു ഉണ്ണികൃഷ്ണൻ പോറ്റി. ഈ രണ്ടു കേസുകളിലും അറസ്റ്റിലായി റിമാൻഡിൽ ആയിരുന്നു. ഈ രണ്ടു കേസുകളിലും ജാമ്യം ലഭിച്ചതിനാലാണ് പോറ്റിക്ക് ജയിൽ മോചിതനാകാൻ കഴിഞ്ഞത്. കേസിൽ പ്രത്യേക അന്വേഷണസംഘം കുറ്റപത്രമോ ഭാഗിക കുറ്റപത്രമോ സമർപ്പിക്കാത്ത സാഹചര്യത്തിലാണ് സ്വാഭാവിക ജാമ്യത്തിന് പ്രതികൾ അർഹരായത്.

നവംബർ 11നാണ് വാസു അറസ്റ്റിലായത്. ഇന്ന് 91 ദിവസം പൂർത്തിയായി. 2018 ഫെബ്രുവരി ഒന്നു മുതൽ 2019 മാർച്ച് 14വരെ തിരുവിതാംകൂർ ദേവസ്വം ബോർഡ് കമ്മിഷണർ ആയിരുന്നു എൻ വാസു. ആ കാലഘട്ടത്തിലാണ് സ്വർണ്ണപ്പാളി ശബരിമലയിൽ നിന്നും കാണാതാകുന്നത്. കേസിലെ മറ്റൊരു പ്രതിയായ തന്ത്രി രാജീവ് കണ്ഠരര് സമർപ്പിച്ച ജാമ്യഹർജിയിന്മേൽ കോടതിയിൽ വാദം പൂർത്തിയായി. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യഹർജി പരിഗണിക്കുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.