“ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകും ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും”! തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക് എന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം നിയമമോ ചട്ടമോ ലംഘിക്കുന്നില്ലെന്ന് ഹൈക്കോടതി; യേശുദാസിന്റെ ആ മോഹം നടന്നേക്കും; ഇനി തീരുമാനിക്കേണ്ടത് സര്‍ക്കാര്‍

കൊച്ചി: ഗുരുവായൂരില്‍ കെജെ യേശുദേസിന് കയറാന്‍ കഴിഞ്ഞേക്കും! അടൂര്‍ കടമ്പനാട് പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ ക്രൈസ്തവ പുരോഹിതര്‍ പ്രവേശിച്ച സംഭവത്തില്‍ ആചാരലംഘനം നടന്നിട്ടില്ലെന്ന് ഹൈക്കോടതി പറയുന്നതിനൊപ്പം ചര്‍ച്ചയാകുന്നത് യേശുദാസ് വിവാദമാണ്. “ഗുരുവായൂരമ്പല നടയില്‍ ഒരുദിവസം ഞാന്‍ പോകും ഗോപുരവാതില്‍ തുറക്കും ഞാന്‍ ഗോപകുമാരനെ കാണും:- എന്ന് പാടിയ യേശുദാസിന് അതിനുള്ള അവസരം ഉണ്ടാകുമെന്നാണ് വിലയിരുത്തല്‍.

ഓര്‍ത്തഡോക്സ് സഭ കടമ്പനാട് ഭദ്രാസനാധിപന്‍ ഡോ. സഖറിയാസ് മാര്‍ അപ്രേമും മറ്റൊരു പുരോഹിതനും ക്ഷേത്രത്തില്‍ പ്രവേശിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ എ. രാജാ വിജയരാഘവന്‍, കെ.വി. ജയകുമാര്‍ എന്നിവരുടെ ബെഞ്ച് ചരിത്രപരമായ ഉത്തരവ് പുറപ്പെടുവിച്ചത്. അതിഥികളെ ബഹുമാനിക്കുക എന്നത് ക്ഷേത്ര സംസ്‌കാരത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു. ഇതിനൊപ്പം നിയമവും ചട്ടവും തമ്മിലെ വൈരുദ്ധ്യം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ നിലവിലെ നിയമവും ചട്ടവും തമ്മിലുള്ള വൈരുദ്ധ്യം കോടതി എടുത്തുപറഞ്ഞു. ഇതാണ് പുതിയ ചര്‍ച്ചകള്‍ക്ക് കാരണം. സര്‍ക്കാരിന് ഈ പശ്ചാത്തലത്തില്‍ ചട്ടം മാറ്റാവുന്നതാണ്. അങ്ങനെ വന്നാല്‍ ഗുരുവായൂരില്‍ അടക്കം അഹിന്ദുവാണെങ്കിലും വിശ്വാസികള്‍ക്ക് കയറാനാകും.,

അതിഥിയായി വന്ന തന്ത്രിയുടെ അനുമതിയോടെയുള്ള പ്രവേശനം 2023 സെപ്റ്റംബര്‍ 7-ന് ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്ര ഉദ്ഘാടനം ചെയ്യാനാണ് സഖറിയാസ് മാര്‍ അപ്രേം ക്ഷേത്രത്തിലെത്തിയത്. ചടങ്ങിനുശേഷം ക്ഷേത്രത്തിനുള്ളില്‍ പ്രവേശിക്കണമെന്ന് അദ്ദേഹം ആഗ്രഹം പ്രകടിപ്പിക്കുകയും ക്ഷേത്രോപദേശക സമിതി തന്ത്രിയുടെ അനുമതി വാങ്ങിയ ശേഷം അദ്ദേഹത്തെ അകത്തേക്ക് കൊണ്ടുപോവുകയുമായിരുന്നു. തന്ത്രിയാണ് ക്ഷേത്രാചാരങ്ങളിലെ അവസാന വാക്ക് എന്നതിനാല്‍ അദ്ദേഹത്തിന്റെ അനുമതിയോടെ അതിഥി എന്ന നിലയിലുള്ള പ്രവേശനം നിയമമോ ചട്ടമോ ലംഘിക്കുന്നില്ലെന്ന് കോടതി വ്യക്തമാക്കി. അതായത് തന്ത്രി അനുവദിച്ചാല്‍ ആര്‍ക്കും ക്ഷേത്ര പ്രവേശനം സാധ്യമാകും.

നിയമവും ചട്ടവും തമ്മിലെ വൈരുദ്ധ്യം അഹിന്ദുക്കളുടെ ക്ഷേത്രപ്രവേശന കാര്യത്തില്‍ നിലവിലെ നിയമവും ചട്ടവും തമ്മിലുള്ള വൈരുദ്ധ്യം കോടതി എടുത്തുപറഞ്ഞു. 1965-ലെ ഹിന്ദു ആരാധനാലയ പ്രവേശന നിയമത്തില്‍ അഹിന്ദുക്കള്‍ക്ക് പ്രവേശനം നിഷേധിക്കുന്നില്ല. എന്നാല്‍ അതിനു കീഴിലുള്ള ചട്ടം 3 (എ)-യിലാണ് അഹിന്ദുക്കള്‍ക്ക് പ്രവേശനമില്ലെന്ന് പറയുന്നത്.

നിയമവും ചട്ടവും വിരുദ്ധമായി വന്നാല്‍ നിയമമാണ് നിലനില്‍ക്കുക എന്ന് സുപ്രീം കോടതി മുന്‍പ് വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍, അഹിന്ദുക്കളുടെ പ്രവേശനം തടയുന്ന ചട്ടം കാലാനുസൃതമായി പരിഷ്‌കരിക്കണമോ എന്ന് സര്‍ക്കാരിന് ആലോചിക്കാമെന്നും തന്ത്രിമാരുമായും ദേവസ്വം ബോര്‍ഡുമായും മതപണ്ഡിതരുമായും ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കാമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. ഇതും ഗുരുവായൂരില്‍ ്അടക്കം നിര്‍ണ്ണായകമാകും.

സാമൂഹിക ഐക്യം തകര്‍ക്കരുത് നിയമങ്ങള്‍ സാമൂഹിക ഐക്യത്തിനും ജനക്ഷേമത്തിനുമുള്ളതാണെന്നും അത് നിശ്ചലമല്ലെന്നും കോടതി ഓര്‍മ്മിപ്പിച്ചു. വ്യത്യസ്ത മതവിഭാഗങ്ങള്‍ തമ്മിലുള്ള പരസ്പര ബഹുമാനവും സഹവര്‍ത്തിത്വവുമാണ് പ്രധാനം. സാമൂഹിക ഐക്യം തകര്‍ക്കുന്നതാകരുത് നിയമ വ്യാഖ്യാനങ്ങള്‍. സമൂഹം മാറുന്നതിനനുസരിച്ച് ഭരണഘടനാ മൂല്യങ്ങള്‍ മുന്‍നിര്‍ത്തി നിയമങ്ങളിലും മാറ്റങ്ങള്‍ വരുമെന്ന് ഹര്‍ജി തള്ളിക്കൊണ്ട് കോടതി നിരീക്ഷിച്ചു. സനില്‍ നാരായണന്‍ നമ്പൂതിരി എന്നയാളിന്റെ ഹര്‍ജിയാണ് കോടതി തള്ളിയത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.