സര്‍ക്കാര്‍ ഓഫീസുകള്‍ ഇനി ‘ഫൈവ് ഡേ വര്‍ക്ക്’; ജീവനക്കാരെ കൈയ്യിലെടുക്കാന്‍ എല്‍ഡിഎഫ് തന്ത്രം; ശനിയാഴ്ച അവധിക്ക് പകരം ജോലി സമയം കൂടും; വോട്ടുറപ്പിക്കാന്‍ പുതിയ തന്ത്രങ്ങള്‍

തിരുവനന്തപുരം: സംസ്ഥാനത്തെ സര്‍ക്കാര്‍ ജീവനക്കാരെ അനുനയിപ്പിക്കാനും ഒപ്പം നിര്‍ത്താനുമുള്ള വമ്പന്‍ നീക്കവുമായി പിണറായി സര്‍ക്കാര്‍. സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവൃത്തിദിനം ആഴ്ചയില്‍ അഞ്ചാക്കി ചുരുക്കാന്‍ ലക്ഷ്യമിട്ടുള്ള നിര്‍ണ്ണായക ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറി സര്‍വീസ് സംഘടനകളുടെ യോഗം വിളിച്ചു. ഇടതു തീരുമാന പ്രകാരമാണ് നീക്കം.

വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓണ്‍ലൈനായാണ് യോഗം. ഭരണപരിഷ്‌കാര കമ്മിഷന്റെയും ശമ്പള കമ്മിഷന്റെയും കാലങ്ങളായുള്ള ശുപാര്‍ശകള്‍ നടപ്പിലാക്കുന്നതിലൂടെ ജീവനക്കാരുടെ വലിയൊരു ആവശ്യത്തിന് വഴങ്ങാനാണ് സര്‍ക്കാര്‍ നീക്കം. ഇതിലൂടെ സര്‍ക്കാരിന് ചിലവും കുറയ്ക്കാം. ഫലത്തില്‍ ജീവനക്കാര്‍ക്ക് അവധി ദിനങ്ങള്‍ കൂടുകയും ചെയ്യും. ലീവ് എടുക്കാനുള്ള ദിനം കുറയ്ക്കുകയുമില്ല.

പ്രവൃത്തിദിനം അഞ്ചാക്കി കുറയ്ക്കുമ്പോള്‍ ഉണ്ടാകുന്ന നഷ്ടം നികത്താന്‍ പ്രതിദിന ജോലി സമയം ഒരു മണിക്കൂര്‍ വര്‍ദ്ധിപ്പിക്കാനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്. നിലവില്‍ രാവിലെ 10.15 മുതല്‍ 5.15 വരെ എന്ന സമയം മാറ്റി രാവിലെ 9.15 നോ 9.30 നോ ഓഫീസുകള്‍ തുറക്കുന്ന രീതിയിലാകും മാറ്റം വരുത്തുക. ജോലി സമയം വര്‍ദ്ധിപ്പിക്കുന്നതിനോട് സംഘടനകള്‍ പൊതുവെ അനുകൂലമാണെങ്കിലും, പകരം കാഷ്വല്‍ ലീവുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തെ അവര്‍ ശക്തമായി എതിര്‍ക്കുന്നുണ്ട്. അതുകൊണ്ട് അതൊഴിവാക്കം. ജോലി സമയം കൂട്ടുന്ന സാഹചര്യത്തിലാണ് ഇത്.

രണ്ടാം ശനിയാഴ്ചയ്ക്ക് പുറമെ നാലാം ശനിയാഴ്ച കൂടി അവധി നല്‍കുന്ന കാര്യമായിരുന്നു മുന്‍പ് പരിഗണിച്ചിരുന്നത് എങ്കിലും, പുതിയ ശുപാര്‍ശ പ്രകാരം എല്ലാ ശനിയാഴ്ചകളും അവധി ദിനങ്ങളായി മാറും. തിരഞ്ഞെടുപ്പ് പടിവാതില്‍ക്കല്‍ എത്തിനില്‍ക്കെ, സിവില്‍ സര്‍വീസിലെ പ്രതിഷേധങ്ങള്‍ തണുപ്പിക്കുക എന്ന ലക്ഷ്യം കൂടി ഈ നീക്കത്തിന് പിന്നിലുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ കരുതുന്നത്. അതേസമയം, ജോലി സമയം ദീര്‍ഘിപ്പിക്കുന്നത് സ്‌കൂള്‍ സമയത്തെയോ പൊതുഗതാഗതത്തെയോ ബാധിക്കുമോ എന്ന ആശങ്കയും ഉയരുന്നുണ്ട്.

തദ്ദേശ തിരഞ്ഞെടുപ്പ് തോല്‍വി സര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കുന്ന സാഹചര്യത്തില്‍, ജീവനക്കാരുടെ ഈ പുതിയ ‘സമ്മാനം’ സിപിഎമ്മിന് രാഷ്ട്രീയമായി വലിയ ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.