പന്തളം എന്‍ എസ് എസ് സ്‌കൂളിലെയും കോളേജിലെയും പഠനകാലത്താണ് ഹാഷ്മിയിലെ പ്രസംഗകന്‍ രൂപപ്പെടുന്നത്; അദ്ധ്യാപകനായ അച്ഛന്‍ കുറിച്ചു നല്‍കിയ ഉഗ്രന്‍ ‘ഇന്‍ട്രോ’കളാണ് സംസാരശൈലിക്ക് അടിത്തറയിട്ടത്; ഇത് ഹാഷ്മിയെന്ന അവതാരകന്റെ കഥ

തിരുവനന്തപുരം: ആറടി രണ്ടിഞ്ച് പൊക്കം, വാക്കുകള്‍ കൊണ്ട് എതിരാളികളെ വിറപ്പിക്കുന്ന ശൈലി, നിലപാടുകളില്‍ വിട്ടുവീഴ്ചയില്ലാത്ത കാര്‍ക്കശ്യം-മലയാളി പ്രേക്ഷകര്‍ക്ക് ഹാഷ്മി താജ് ബീഗം വെറുമൊരു വാര്‍ത്താ അവതാരകനല്ല, ഒരു ആവേശമാണ്. തന്റെ തനതായ ‘ഇന്‍ട്രോ’കളിലൂടെ വാര്‍ത്താ വായനയെ ഒരു കലയാക്കി മാറ്റിയ ഹാഷ്മിയുടെ പിന്നാമ്പുറ വിശേഷങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലാവുകയാണ്.

അച്ഛന്‍ നല്‍കിയ ഇന്‍ട്രോ; അന്ന് തുടങ്ങിയ യാത്ര

പന്തളം എന്‍.എസ്.എസ് സ്‌കൂളിലെയും കോളേജിലെയും പഠനകാലത്താണ് ഹാഷ്മിയിലെ പ്രസംഗകന്‍ രൂപപ്പെടുന്നത്. അദ്ധ്യാപകനായ അച്ഛന്‍ കുറിച്ചു നല്‍കിയ ഉഗ്രന്‍ ‘ഇന്‍ട്രോ’കളാണ് ഹാഷ്മിയുടെ സംസാരശൈലിക്ക് അടിത്തറയിട്ടത്. വാക്കുകള്‍ക്ക് പഞ്ച് ഉണ്ടായാല്‍ അത് ജനങ്ങളിലേക്ക് ആഴത്തില്‍ ഇറങ്ങിച്ചെല്ലുമെന്ന് ആ കുട്ടി അന്നേ തിരിച്ചറിഞ്ഞു. ഡിഗ്രിക്ക് ബയോ കെമിസ്ട്രി പഠിച്ചെങ്കിലും ലാബിലെ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങാന്‍ ആ മനസ്സ് തയ്യാറായിരുന്നില്ല. അങ്ങനെയാണ് കാര്യവട്ടം ക്യാമ്പസിലെ ജേണലിസം പഠനത്തിലേക്കും പിന്നീട് ഡി.എന്‍.എ ബാംഗ്ലൂര്‍, ജീവന്‍ ടിവി, ഏഷ്യാനെറ്റ് ന്യൂസ് വഴി മാതൃഭൂമിയിലേക്കും അദ്ദേഹം എത്തുന്നത്.

ഭീഷണികളെ പുഞ്ചിരിയോടെ നേരിടുന്ന ചങ്കുറപ്പ്

വാര്‍ത്താ ചര്‍ച്ചകളില്‍ പലരെയും ‘കീറിമുറിക്കുന്ന’ ഹാഷ്മിക്ക് നേരെ ഭീഷണികള്‍ പതിവാണ്. ഒരിക്കല്‍ രാത്രി മൂന്ന് മണിക്ക് ഫോണിലൂടെ വധഭീഷണി മുഴക്കിയ ആളോട്, ‘ഞാന്‍ നല്ല ഉറക്കത്തിലാണ്, രാവിലെ വിളിക്കാമോ’ എന്ന് ചോദിച്ച ഹാഷ്മിയുടെ മറുപടി അദ്ദേഹത്തിന്റെ സ്വഭാവത്തിന്റെ നേര്‍ചിത്രമാണ്. ‘അവര്‍ക്ക് എന്നോട് ദേഷ്യമുണ്ടാകാം, പക്ഷേ വെറുപ്പില്ല’ എന്നാണ് ഇതേക്കുറിച്ച് ഹാഷ്മിയുടെ പക്ഷം. സത്യങ്ങള്‍ വെട്ടിത്തുറന്ന് പറയുമ്പോള്‍ അച്ഛന് ചെറിയ പേടിയുണ്ടെങ്കിലും, ഉമ്മയുടെ കണ്ണില്‍ ഹാഷ്മി ഇന്നും ആ പഴയ ശാന്തനായ കുട്ടിയാണ്.

വാര്‍ത്താ മുറിയിലെ ‘കഥാപ്രസംഗം’

വാര്‍ത്താ അവതരണത്തില്‍ വ്യത്യസ്തത കൊണ്ടുവന്നതാണ് ഹാഷ്മിയെ ജനപ്രിയനാക്കിയത്. എല്ലാവരും മീന്‍കറി വെച്ചപ്പോള്‍ ‘നിര്‍വാണ’യുമായി വന്ന ഷെഫ് പിള്ളയെപ്പോലെയും, ചായ വീശിയടിച്ച് ബില്‍ ഗേറ്റ്‌സിനെപ്പോലും ഞെട്ടിച്ച ഡോളി ചായക്കാരനെപ്പോലെയുമാണ് ഹാഷ്മി വാര്‍ത്താ ലോകത്ത്. ലളിതമായ ഭക്ഷണത്തെ (ചോറും പുളിശ്ശേരിയും കടുമാങ്ങയും) ഇഷ്ടപ്പെടുന്ന ഈ പന്തളംകാരന്‍ 2009 മുതല്‍ തുടങ്ങിയ ജൈത്രയാത്ര ഇന്നും തുടരുകയാണ്.

‘ഇനിയും മെച്ചപ്പെടാനുണ്ട്’ എന്ന് വിശ്വസിക്കുന്ന ഹാഷ്മി, കഠിനാധ്വാനത്തിലൂടെയും വ്യത്യസ്തതയിലൂടെയും ഏതൊരു സാധാരണക്കാരനും ഉയരങ്ങള്‍ കീഴടക്കാം എന്നതിന്റെ ജീവിക്കുന്ന ഉദാഹരണമാണ്. നിലപാടുകളുടെ ഈ രാജകുമാരന്‍ മലയാള മാധ്യമരംഗത്തെ കരുത്തുറ്റ ശബ്ദമായി ഇന്നും പതറാതെ തുടരുന്നു.

ജെറി പൂവക്കാലയുടെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം

ആറടി രണ്ടിഞ്ചുള്ള ഒരാള്‍,ചര്‍ച്ചക്കെത്തുന്നവരെ വാക്കുകളാല്‍ പിച്ചി ചീന്തുന്ന ഒരു ഡ്രാക്കുളയായി
ഇടക്ക് മാറുന്ന ആള്‍. ഹാഷ്മിയുടെ ഇന്‍ട്രൊഡക്ഷന്‍ കേള്‍ക്കുവാന്‍ വേണ്ടി മാത്രം ചാനല്‍ കാണുന്നവരുണ്ട്.
പലപ്പോഴും നിലപാടിന്റെ ഉറച്ച ശബ്ദം .പറയേണ്ടത് പതറാതെ പറയുന്ന ചങ്കുറപ്പുള്ള പൗരഷം. പറയുന്ന കാര്യങ്ങള്‍ക്ക് നെഞ്ചുവിരിച്ച് നില്‍ക്കുന്ന മാധ്യമ പ്രവര്‍ത്തകന്‍ . നിലപാടിന്റെ രാജകുമാരന്‍ .
കാര്യവട്ടം ക്യാമ്പസില്‍
ജേണലിസം പഠിച്ച ഹാഷ്മി.അവിടെനിന്ന് ക്യാമ്പസ് ഇന്റര്‍വ്യൂ വഴി DNA ബാംഗ്ലൂറില്‍ പോയി. അതിന് ശേഷം നാട്ടില്‍ എത്തി ജീവന്‍ ടിവിയില്‍ ജോലി ചെയ്യുന്നു. അതിനുശേഷം
ഏഷ്യനെറ്റ് ന്യൂസില്‍.പിന്നെ ഏഷ്യനെറ്റ് ന്യൂ ഡല്‍ഹി ബ്യൂറോയില്‍ പോയി. അങ്ങനെ ഇന്ത്യ മുഴുവന്‍ യാത്ര ചെയ്തു പ്രോഗ്രാമുകള്‍ ചെയ്തു.ഈ ഇന്‍ട്രോകള്‍ ഒക്കെ ആരംഭിക്കുന്നത് മാതൃഭൂമിയിലാണ്.ഒരു മാധ്യമ പ്രവര്‍ത്തകന്‍ തന്റെ ഇന്‍ട്രോയിലൂടെ ജനങ്ങളെ രൂക്ഷമായി വിമര്‍ശിക്കുമ്പോള്‍ , നിര്‍ഭയം
കാര്യങ്ങള്‍ അവതരിപ്പിക്കുമ്പോള്‍ കാണികള്‍ക്ക് അത് ഒരു കൗതുകമായി
മാറാറുണ്ട്.പഴയ SFI ക്കാരന്‍ ആണ്.ഒരുത്തമ്മ പൗരന്‍ ആകുവാന്‍ രാഷ്ട്രീയം വേണം എന്നാണ് ഹഷ്മിയുടെ അഭിപ്രായം. ബയോകെമിസ്ട്രിയിലാണ് ഡിഗ്രി. പന്തളം NSS കോളേജില്‍ ബയോകെമിയാസ്ട്രി . സ്‌കൂളും NSS ല്‍. LKG മുതല്‍ 7 വരെ അവിടെ പഠിച്ചു. ഏഴാം ക്ലാസ്സില്‍ ഒക്കെ പഠിക്കുമ്പോള്‍
പ്രസംഗ മത്സരം ഉണ്ട്. അച്ഛന്‍ അദ്ധ്യാപകന്‍ ആയതുകൊണ്ട് പ്രസംഗ മത്സരത്തിന്റെ തുടക്കത്തില്‍ അച്ഛനാണ് പ്രസംഗം എഴുതി കൊടുക്കുന്നത്. അച്ഛന്‍ നല്ല ഉഗ്രന്‍ intro ആണ് എഴുതി കൊടുത്തിരുന്നത്. അങ്ങനെ ആണ് ഇന്‍ട്രോ നാവില്‍ കയറി കൂടിയത്. വാക്കുകള്‍ക്ക് പഞ്ച് വരുകയാണെങ്കില്‍ കൂടുതല്‍ എഫക്ടീവായി ആളുകളിലേക്ക് എത്തും എന്ന് തോന്നിയത്
അന്നാണ്. ബയോകെമിസ്ട്രി പഠിച്ചതിനു ശേഷം ലാബില്‍ നില്‍ക്കണമല്ലോ. അങ്ങനെ ലാബില്‍ ഒതുങ്ങി നില്‍ക്കാന്‍ കഴിയില്ല എന്ന് തീരുമാനിച്ചു.അങ്ങനെ ജേര്‍ണലിസത്തിലേക്ക് പോവുകയായിരുന്നു. സ്‌കൂള്‍ തലം തൊട്ട് പ്രസംഗത്തില്‍ മിടുക്കന്‍ . സ്‌കൂള്‍ തലത്തിലും ജില്ലാതലത്തിലും .അച്ഛന് പറയുന്നത് ഇങ്ങനെയാണ് ‘മകന്‍ പറയുന്നത് സത്യമാണെങ്കിലും അപ്രിയ സത്യങ്ങള്‍ മനുഷ്യര്‍ ഇഷ്ടപെടുന്നില്ലല്ലോ’ .ഒരു അച്ഛനെന്ന നിലയില്‍ കുറച്ച് പേടി ഒക്കെ തോന്നാറുണ്ട്. ചെറുപ്പത്തില്‍ ശാന്തനായിരുന്നു എന്നാണ് ഉമ്മ പറയുന്നത്. സാഹിത്യം ചെറുപ്പത്തിലെ എഴുതുമായിരുന്നു എന്നാണ് സഹോദരി പറയുന്നത്.
എന്‍കൗണ്ടറില്‍ പലരേയും കീറി മുറിക്കുന്ന ഹാഷ്മി.ചിലപ്പോള്‍ അവതാരകന്റെ വേലികെട്ട് ചാടാറുണ്ട്. ഒരിക്കല്‍ രാത്രി 3 മണിക്ക് ഒരാള്‍ ഫോണ്‍ വിളിച്ചു. നിന്നെ കൊല്ലുമെടാ . നിന്റെ കഴുത്തറക്കുമെടാ.അപ്പോള്‍ ഹഷ്മി പറഞ്ഞു ചേട്ടാ രാവിലെ വിളിക്കാമോ. ഞാന്‍ നല്ല ഉറക്കത്തിലാണ്. അപ്പോള്‍ അദ്ദേഹം അയ്യോ സോറി സോറി ഞാന്‍ രാവിലെ വിളിച്ചോളാം എന്ന് പറഞ്ഞത്
ഓര്‍ക്കുന്നു. ആ പുള്ളിക്ക് ഹഷ്മിയെ കൊല്ലുകയും വേണം ഉറക്കം നഷ്ടപ്പെടുത്തരുതേ എന്നും ഉണ്ട്. ഹാഷ്മി
പറയുന്നത് പാവങ്ങളാണ് സാറെ അവര്‍ എന്നാണ്.ആള്‍ക്കാര്‍ക്ക് തന്നോട് ദേഷ്യമുണ്ടെങ്കിലും വെറുപ്പില്ല എന്നാണ് ഹഷ്മി പറയുന്നത്.
ഹാഷ്മിയുടെ ഇഷ്ടഭക്ഷണം ചോറും, പുളിശേരിയും, കോവാക്കമെഴുക്കുപുരട്ടിയും നല്ല കടുമാങ്ങ അച്ചാര്‍ ഒക്കെയാണ്.
പ്രിയപ്പെട്ടവരെ ഹഷ്മിയുടെ കഥാ പ്രസംഗം കേള്‍ക്കാന്‍ നല്ല രസമാണ്.ഇപ്പോള്‍ ഉത്സവപറമ്പ് പോലെ ഹാഷ്മിയുടെ വാര്‍ത്തയിലെ കഥാപ്രസംഗം കേള്‍ക്കുവാന്‍ ആളുകള്‍ ഓടി കൂടാറുണ്ട്. മെടുല ഒബ്ലാന്‍കേറ്റയ്ക്ക് അടി കിട്ടിയിട്ടുണ്ടോ
എന്ന് ചോദിച്ചപ്പോള്‍ കാലിന് നല്ല നീളമാണ് ഞാന്‍ ഓടും എന്നാണ്
ഹാഷ്മി പറയുന്നത്.2009ല്‍ ആദ്യമായി സ്‌ക്രീനില്‍ മുഖം തെളിഞ്ഞ ഹഷ്മി ഇന്നും വീര്യത്തിന് ഒട്ടും കുറവില്ലാതെ ജൈത്ര യാത്ര തുടരുകയാണ്.ഇപ്പോഴും സ്വന്തം
പ്രകടനത്തില്‍ തൃപ്തനല്ല . ഇനിയും മെച്ചപ്പെടുവാന്‍ ഉണ്ടെന്നു വിശ്വസിക്കുന്ന ആളാണ് ഹാഷ്മി.
പ്രിയപ്പെട്ടവരെ എല്ലാവരും വാര്‍ത്ത വായിക്കുന്നുണ്ടെങ്കിലും അതില്‍ ഒരു വ്യത്യസ്തത കൊണ്ടുവരുമ്പോഴാണ് ജനങ്ങള്‍ ശ്രദ്ധിക്കപ്പെടുന്നതും ഇഷ്ടപ്പെടുന്നതും. എല്ലാവരും പറയുന്നത് മലയാളമാണെങ്കിലും നാം കൊണ്ടുവരുന്ന വ്യത്യസ്തത ആണ് നമ്മളെ വത്യസ്ഥരാക്കുന്നത്. എല്ലാവരും മീന്‍കറി വെച്ചപ്പോള്‍ നിര്‍വാണ ഉണ്ടാക്കി സുരേഷ്പിള്ള മാറിയതുപോലെ നമ്മുടെതായ ഒരു വെറൈറ്റി സമൂഹത്തില്‍ കൊണ്ടുവരുവാന്‍ ശ്രമിക്കണം.എല്ലാവരും ചായ ഉണ്ടാക്കിയപ്പോള്‍ വീശി അടിച്ച ഡോളിയുടെ ചായ കുടിക്കുവാന്‍ ബില്‍ഗേറ്റ്‌സ് വരെ വന്നത് ഞാന്‍ മുന്‍പ് എഴുതിയിട്ടുണ്ടല്ലോ.
പന്തളത്തെ ഒരു ലോക്കല്‍ സ്‌കൂളില്‍ പഠിച്ച ഹഷ്മിക്ക് അത് കഴിയുമെങ്കില്‍ നിങ്ങള്‍ക്കും അത് സാധിക്കും. അസാധ്യമായി
ഒന്നുമില്ല. നിങ്ങള്‍ ഉയര്‍ച്ച തന്നെ പ്രാപിക്കും
എന്റെ ലേഖങ്ങള്‍ വായിക്കുവാന്‍ ഈ പേജ് ഫോള്ളോ ചെയ്യുക
നിങ്ങളുടെ സഹോദരന്‍
ജെറി പൂവക്കാല

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.