നൈപുണ്യ വികസനത്തിന്റെ പേരില്‍ 10,000 കോടിയുടെ കൊള്ള; കേന്ദ്രത്തിനെതിരെ വന്‍ അഴിമതി ആരോപണവുമായി കോണ്‍ഗ്രസ് ഗുണഭോക്താക്കളില്‍ 94% പേരും വ്യാജം

ന്യൂഡല്‍ഹി : പ്രധാനമന്ത്രി കൗശല്‍ വികാസ് യോജന (PMKVY) പദ്ധതിയില്‍ ആയിരക്കണക്കിന് കോടി രൂപയുടെ അഴിമതി നടന്നെന്ന സി.എ.ജി  റിപ്പോര്‍ട്ട് പുറത്തുവിട്ട് കോണ്‍ഗ്രസ്. മോദി സര്‍ക്കാരിന്റെ ഈ സ്വപ്‌ന പദ്ധതിയില്‍ നടന്നത് ‘നൈപുണ്യ വികസനമല്ല, മറിച്ച് നൈപുണ്യ കുംഭകോണമാണെന്ന്’ കോണ്‍ഗ്രസ് വക്താവ് കണ്ണന്‍ ഗോപിനാഥന്‍ ആരോപിച്ചു.

റിപ്പോര്‍ട്ടിലെ പ്രധാന ഞെട്ടിക്കുന്ന വിവരങ്ങളാണ് കോണ്‍ഗ്രസ് പുറത്ത് വിട്ടത്. പദ്ധതിയുടെ ഗുണഭോക്താക്കളെന്ന് അവകാശപ്പെടുന്ന 94.53% പേരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വ്യാജമാണെന്ന് സി.എ.ജി കണ്ടെത്തി.

ഗുണഭോക്താക്കളുടെ 96% മൊബൈല്‍ നമ്പറുകളും, പരിശോധകരുടെ 97% വിവരങ്ങളും വ്യാജമാണ്. പരിശീലനം ലഭിച്ച ഒരു കോടിയിലധികം പേര്‍ക്ക് ഒരേ മൊബൈല്‍ നമ്പറും ഇമെയില്‍ വിലാസവുമാണ് നല്‍കിയിരിക്കുന്നത്.

പ്രാഥമിക സാങ്കേതിക വിദ്യ ആവശ്യമുള്ള കോഴ്‌സുകളിലേക്ക് തിരഞ്ഞെടുത്തവരില്‍ ഭൂരിഭാഗം പേര്‍ക്കും ആവശ്യമായ അടിസ്ഥാന വിദ്യാഭ്യാസം പോലും ഉണ്ടായിരുന്നില്ല. ഏകദേശം 8 ലക്ഷത്തോളം ഉദ്യോഗാര്‍ത്ഥികള്‍ക്ക് മിനിമം യോഗ്യതയില്ലെന്ന് കണ്ടെത്തി.

പരിശീലനം കഴിഞ്ഞ് ജോലി നല്‍കിയെന്ന കണക്കുകളിലും വന്‍ ക്രമക്കേടുണ്ട്. കേരളത്തിലെ ഒരു കമ്പനി പ്ലേസ്മെന്റ് നല്‍കിയെന്ന് സര്‍ക്കാര്‍ രേഖകളില്‍ ഉണ്ടെങ്കിലും, അങ്ങനെയൊന്ന് നടന്നിട്ടില്ലെന്ന് കമ്പനി തന്നെ വ്യക്തമാക്കി. പരിശീലനം നല്‍കിയെന്ന് പറഞ്ഞ് വന്‍തുക കൈപ്പറ്റിയ പല സ്ഥാപനങ്ങളും നിലവില്‍ പ്രവര്‍ത്തിക്കുന്നില്ല.

പദ്ധതിക്കായി വിനിയോഗിച്ച 10,000 കോടി രൂപയില്‍ ഭൂരിഭാഗവും അഴിമതിയിലൂടെ വകമാറ്റിയെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. വിഷയത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്നും വരാനിരിക്കുന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ ഇത് അതിശക്തമായി ഉന്നയിക്കുമെന്നും കോണ്‍ഗ്രസ് വ്യക്തമാക്കി.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.