കിംഗ് കോഹ്ലിയുടെ ബാറ്റിംഗ് മാജിക്കില്‍ തകര്‍ന്ന് ന്യൂസിലാന്‍ഡ്! ആദ്യഏകദിനത്തില്‍ കിവീസിനെ മുട്ടുകുത്തിച്ച് ടീം ഇന്ത്യ

വഡോദര : 2026-ലെ തങ്ങളുടെ ആദ്യ രാജ്യാന്തര മത്സരത്തില്‍ ന്യൂസിലാന്‍ഡിനെതിരെ ആവേശകരമായ ജയം സ്വന്തമാക്കി ടീം ഇന്ത്യ. വഡോദരയില്‍ നടന്ന ആദ്യ ഏകദിനത്തില്‍ നാല് വിക്കറ്റുകള്‍ക്കായിരുന്നു ശുഭ്മന്‍ ഗില്ലിന്റെയും സംഘത്തിന്റെയും വിജയം. 301 റണ്‍സ് എന്ന വെല്ലുവിളി ഉയര്‍ത്തുന്ന വിജയലക്ഷ്യം ആറ് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടന്നു.

ജയത്തിലേക്ക് ഇന്ത്യയെ നയിച്ചത് വിരാട് കോഹ്ലിയുടെ തകര്‍പ്പന്‍ ബാറ്റിംഗാണ്. സെഞ്ച്വറിക്ക് ഏഴ് റണ്‍സ് അകലെ (93 റണ്‍സ്) താരം പുറത്തായെങ്കിലും ഇന്ത്യയെ വിജയത്തിന് തൊട്ടടുത്തെത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. 91 പന്തില്‍ എട്ട് ഫോറുകളും ഒരു സിക്സറുമാണ് താരം നേടിയത്.

ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്‍ (56) മികച്ച തുടക്കം നല്‍കിയപ്പോള്‍ ശ്രേയസ് അയ്യര്‍ (49) മധ്യനിരയില്‍ നിര്‍ണ്ണായകമായി. അവസാന ഓവറുകളില്‍ ഹര്‍ഷിത് റാണയും കെ.എല്‍. രാഹുലും (29 വീതം) സംയമനത്തോടെ ബാറ്റ് ചെയ്തതോടെ ഇന്ത്യ 49 ഓവറില്‍ വിജയം കണ്ടു. കിവീസിനായി കൈല്‍ ജാമിസണ്‍ 4 വിക്കറ്റുകള്‍ വീഴ്ത്തി.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ ന്യൂസിലാന്‍ഡ് ഡാരില്‍ മിച്ചല്‍ (84), ഹെന്റി നിക്കോള്‍സ് (62), ഡെവോണ്‍ കോണ്‍വെ (56) എന്നിവരുടെ അര്‍ദ്ധ സെഞ്ച്വറി കരുത്തിലാണ് 300 റണ്‍സ് നേടിയത്. ഇന്ത്യന്‍ ബൗളിംഗില്‍ സിറാജ്, പ്രസിദ്ധ് കൃഷ്ണ, ഹര്‍ഷിത് റാണ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.പരമ്പരയിലെ അടുത്ത മത്സരം ജനുവരി 14-ന് രാജ്കോട്ടില്‍ നടക്കും.

 

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.