മുന്‍ ഡിജിപി ആര്‍. ശ്രീലേഖ തിരുവനന്തപുരം മേയറാകും; ബിജെപി ആദ്യ വനിതാ മേയര്‍ക്ക് ദേശീയ നേതൃത്വത്തിന്റെ പിന്തുണ; മോദി ഇനി വരുമ്പോള്‍ തലസ്ഥാനത്തെ നയിക്കുക ‘ശാസ്തമംഗലത്തെ താരം’

തിരുവനന്തപുരം: കേരളത്തില്‍ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസറും ഡിജിപി റാങ്കിലെത്തിയ ആദ്യ ഐപിഎസുകാരിയുമായ ആര്‍. ശ്രീലേഖ തിരുവനന്തപുരം കോര്‍പ്പറേഷന്റെ മേയറാകും. ഈ നിര്‍ണായക തീരുമാനത്തോട് ബിജെപി ദേശീയ നേതൃത്വത്തിന് താത്പര്യമുണ്ടെന്നാണ് സൂചന. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ഉടന്‍ ഇക്കാര്യത്തില്‍ പ്രഖ്യാപനം നടത്തിയേക്കും. മേയര്‍ പദവിയിലേക്ക് ശ്രീലേഖ എത്തുന്നതോടെ കേരള രാഷ്ട്രീയത്തില്‍ പുതിയ ചരിത്രമാണ് കുറിക്കപ്പെടുക. ബിജെപിയുടെ ആദ്യ വനിതാ മേയറായാണ് അവര്‍ തലസ്ഥാനത്തെ നയിക്കുക.

തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ ശാസ്തമംഗലം വാര്‍ഡില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തോടെയാണ് ആര്‍. ശ്രീലേഖ വിജയിച്ചത്. ശാസ്തമംഗലം വാര്‍ഡില്‍ മുന്‍പ് ആര്‍ക്കും ലഭിക്കാത്ത ലീഡാണ് തനിക്ക് ലഭിച്ചതെന്ന് വിജയം ഉറപ്പിച്ചതിന് പിന്നാലെ ശ്രീലേഖ വ്യക്തമാക്കിയിരുന്നു. എന്‍എസ്എസ് പ്രചാരണമുള്‍പ്പെടെ അതിജീവിച്ചാണ് ഈ വിജയം ശ്രീലേഖ നേടിയെടുത്തത്.

പലവിധ വിവാദങ്ങളുയര്‍ത്തി ശ്രീലേഖയെ തോല്‍പ്പിക്കാന്‍ പല കേന്ദ്രങ്ങള്‍ ശ്രമിച്ചിരുന്നുവെങ്കിലും അതൊന്നും ഫലം കണ്ടില്ലെന്നതാണ് ഈ മികച്ച ഭൂരിപക്ഷം നല്‍കുന്ന സൂചന. ഈ സാഹചര്യത്തിലാണ് മേയര്‍ സ്ഥാനത്തേക്ക് ശ്രീലേഖയെ പരിഗണിക്കുന്നത്. എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന കോണ്‍ഗ്രസ് നേതാവ് അമൃതയ്ക്ക് 1066 വോട്ട് മാത്രമാണ് ഈ വാര്‍ഡില്‍ നേടാന്‍ കഴിഞ്ഞത്.

1987 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥയാണ് ആര്‍. ശ്രീലേഖ. ചേര്‍ത്തല, തൃശൂര്‍ എന്നിവിടങ്ങളില്‍ എഎസ്പിയായും തൃശൂര്‍, പത്തനംതിട്ട, ആലപ്പുഴ എന്നിവിടങ്ങളില്‍ എസ്പിയായും അവര്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. കൂടാതെ നാല് വര്‍ഷത്തോളം സിബിഐ കൊച്ചി യൂണിറ്റിലും റബര്‍ മാര്‍ക്കറ്റിങ് ഫെഡറേഷന്‍, കേരള സ്റ്റേറ്റ് കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ എന്നീ പൊതുമേഖലാ സ്ഥാപനങ്ങളിലും ഡയറക്ടറായും പ്രവര്‍ത്തിച്ചിട്ടുണ്ട്.

ഈ വിപുലമായ ഭരണപരിചയം കോര്‍പ്പറേഷന്‍ ഭരണത്തില്‍ മുതല്‍ക്കൂട്ടാക്കാനാണ് ശ്രീലേഖയെ താക്കോല്‍ സ്ഥാനത്ത് നിയോഗിക്കുന്നതിലൂടെ ബിജെപി ലക്ഷ്യമിടുന്നത്. തലസ്ഥാനം ഭരിക്കാന്‍ പോകുന്നത് എന്‍ഡിഎ ആയിരിക്കുമെന്ന ആത്മവിശ്വാസം അവര്‍ പ്രകടിപ്പിച്ചു. വാഗ്ദാനങ്ങള്‍ ഒന്നും പാഴ്വാക്കാകില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു.

നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെ പരസ്യമായി പിന്തുണച്ചവരില്‍ പ്രധാനിയായിരുന്നു ശ്രീലേഖ. കോടതി വിധിയിലും ശ്രീലേഖയുടെ നിലപാടുകള്‍ തെളിഞ്ഞു നിന്നിരുന്നു. ഈ നീക്കത്തിലൂടെ കൂടുതല്‍ പ്രമുഖ വ്യക്തിത്വങ്ങളെ ബിജെപിയിലേക്ക് അടുപ്പിക്കാന്‍ കഴിയുമെന്നും നേതൃത്വം പ്രതീക്ഷിക്കുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളത്തിലെത്തുമ്പോള്‍ തലസ്ഥാനത്തെ ആദ്യത്തെ ബിജെപി വനിതാ മേയറായി ആര്‍. ശ്രീലേഖ അദ്ദേഹത്തെ സ്വീകരിക്കുന്ന അപൂര്‍വ്വ രാഷ്ട്രീയ കാഴ്ചയായിരിക്കും ഇനി കേരളം കാണാന്‍ പോകുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.